എന്നെ ലൈക്കണേ....

Sunday, November 24, 2013

മൗനം//നൊമ്പരം


(ഒരു ഓള്‍ഡ്‌ ജനറേഷന്‍ കവിത)
***
ഇതുവഴി പൊഴിയാന്‍
മഴയിതളുകളായ്
അഴലുകളുണരും
മനമൊരു മേഘം..
ഇതു നിഴലില്ലാ-
തിരുളിന്‍ പൊരുളായ്
കനവുകളകലും
നിശയുടെ തീരം...
നിന്‍മിഴി നിറയാന്‍
വിരഹകണങ്ങള്‍
നിലവുകളണിയും
മൗനപരാഗം..
നിന്നുയിര്‍ തേടും
ഋതുശലഭങ്ങള്‍
ജനിതകമരുളും
ജന്മമരന്ദം...
ഈ നോവിന്‍ മുന-
യാഴുകയാണീ-
യാഴം തീരാ
ആഴി കണക്കേ
ഏവം നുരയും
നരഹൃദയത്തില്‍.....!
ഈ മൗനം ചുടു-
നിണമായൂറി-
ക്കലരുകയാണീ
ധമനികളില്‍;
ഇനി രാപ്പകലുകളില്‍
നിന്‍ വ്യഥ മാത്രം...!!


---ഷിറു-----



Monday, November 18, 2013

ഇനിയുള്ളത്..



ഇനിയുള്ള നാളെന്റെ സ്വപ്നമാകുന്നു 
വര്‍ണ്ണങ്ങളിഴയിട്ട മഴവില്ലു പോലെ 
സ്വര്‍ണ്ണങ്ങളുതിരുന്ന സന്ധ്യ പോലെ 
കനല്‍ച്ചില്ലു പോലെന്റെ കിനാവുകള്‍...!
ഇവിടെയീ നഗരഗര്‍ത്തത്തില്‍,
വര്‍ത്തമാനത്തിന്നാര്‍ത്തനാദം
തുടല്‍ പൊട്ടിച്ചലറുന്ന ഭീകരത;
അഴലിറ്റിത്തിമിര്‍ക്കുന്നൊരാധുനികത..!!
നൂറ്റാണ്ടുകള്‍ വഴിമുട്ടിക്കിതച്ചുവോ
നിമിഷാര്‍ദ്ധവ്യാപ്തിയില്‍;
ചരിതാഹുതികളില്‍,
വ്യര്‍ത്ഥമായ് തീര്‍ന്നൊരീ രഥ്യയില്‍,
ഇരുള്‍ മാത്രം കലമ്പുന്ന പകലില്‍,
കാമാര്‍ത്ത ഭേദ്യങ്ങളുത്തരം ചൊല്ലും-
അനാഥബാല്യങ്ങളില്‍;
അമരുന്ന തഥ്യയില്‍...!
ഇനിയുള്ള നാളുകളിനിയും പിറക്കാത്ത
പിറവിയുടെ ബാധ്യത പോലെ..
കരിയുന്ന കാനല്‍ച്ചിരാതുകളായ്
കണ്ണിലെരിയും കനല്ക്കല്ലു പോലെ..!
വേര്‍ത്ത തെറ്റിന്റെ ഹിമപാതമായി
നേര്‍ത്ത രാത്രികള്‍ വരാനിരിക്കുന്നു
പേര്‍ത്തും പേര്‍ത്തുമാര്‍ക്കുന്ന വിദ്ധാംഗര്‍..
പറക്കുന്ന കഴുകന്റെ കൂര്‍ത്ത നഖങ്ങള്‍...!
നാളെയെന്‍ ചേതന ചതക്കും
നീണ്ട കൂടങ്ങളാണീ കിനാവുകള്‍
ചിതറുന്ന നൊമ്പരച്ചുടലകളില്‍
ചോര ചീറ്റുന്ന സൂര്യസായാഹ്നം..!
ഇനിയെന്റെ ചോദ്യങ്ങളിഴയുന്നു,
തലച്ചോറില്‍ പുഴുക്കളെപ്പോലെ..;
ചിന്തക്ക് മേലെ വിരിച്ച നിലാവിന്‍
ചിലന്തിവലയാകുന്നു മൌനം!!
***


ഇനിയുള്ളതെന്ത്....??
ഇനിയും നിലക്കാത്തൊരീ പ്രാണ-
നിടറിക്കിതക്കുന്ന വഴിയില്‍
പ്രാണി പോല്‍ ചിറകറ്റു കേഴുന്നൊരീ
വൃദ്ധസദനത്തിലെ രാപ്പകലുകള്‍ മാത്രം....!!!

----അശുഭം----


Saturday, November 16, 2013

കുന്നത്തങ്ങാടി



കുന്നേലച്ചന്റെ വരവിനു മുന്‍പ്
'കുന്നത്തങ്ങാടിയുടെ' പേരിന്
അവസ്ഥാന്തരങ്ങളില്ലായിരുന്നു..!
ദ്വയാര്‍ഥങ്ങള്‍ കന്മഷം തീണ്ടാതെ
കുന്നിന്‍ പുറത്തെ അങ്ങാടിയായി
പരിലസിച്ച നാളുകള്‍...
'നാടന്‍' എന്ന സാമാന്യവാക്കിനു പിറകെ,
കായക്കുല, ചേന, ചക്ക, മാങ്ങ
ഇനിയും പേരു പറഞ്ഞും, പറയാതെയും
ഗ്രാമത്തിന്‍റെ വിശുദ്ധവിളകള്‍
വില്‍ക്കപ്പെടുന്ന ഇടം..!
പരിശുദ്ധ അന്തോണീസ് പുണ്യാളനെ
വാഴ്ത്താനും; ഇടവകയിലെ കുഞ്ഞാടുകളെ
നേര്‍വഴിക്കു നടത്താനും
ഗ്രിഗരീസ് അച്ഛനെ സെമിനാരി നിയോഗിച്ച ദിവസം,
ആകാശത്തെ നക്ഷത്രങ്ങള്‍
ഓട്ടകണ്ണിട്ട് നോക്കിയത്
കുന്നത്തങ്ങാടി ചന്തയുടെ
ജാതകത്തിലേക്കായിരിക്കാം.....!
തൊലി വെളുത്ത അച്ഛന്‍
മനം കൂടി വെളുത്തവനായിരുന്നു..
ശീമയില്‍ നിന്നു കിഴക്കിന്റെ സീമയിലേക്ക്
ഉദിച്ച സൂര്യനെ പോലെ...
ആംഗലേയത്തില്‍
പേരു വിളിക്കപ്പെടാന്‍ വിധിക്കപ്പെട്ടിട്ടും
'കുന്നത്തെ അങ്ങാടിയുടെ' പാതിരിയെ
കുന്നേലച്ചനായി
നാട്ടുകാര്‍ വാഴ്ത്തിത്തുടങ്ങിയത്
അങ്ങനെയായിരുന്നു..
(ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന മുന്നേയാണെ..)
അങ്ങനെ കുന്നേലച്ചന്‍
മനസാ വാചാ കര്‍മണെ അറിയാതെ
കുന്നത്തങ്ങാടിയെ പേര് വിളിച്ചു ഭര്‍സിച്ചു തുടങ്ങി!
അങ്ങാടിയുടെ പേരില്‍ പുരണ്ട
അശ്ലീലത്തെ അപലപിക്കാന്‍
അന്ന് മുഖപുസ്തകങ്ങള്‍ തുറന്നിരുന്നില്ല..
ലൈവ് ചര്‍ച്ചകളോ, ചാനലുകളോ
മാധ്യമസിണ്ടിക്കേറ്റുകളോ ഉണ്ടായിരുന്നില്ല..
മനസ്സിലെ സ്നേഹം മുഴുവന്‍ ചാലിച്ച്
കുന്നെലച്ചന്‍
കുന്നത്തങ്ങാടിയെ വിളിച്ചു നടന്ന തൊടികളില്‍
ശീമക്കൊന്നകളും, വേലിപ്പത്തലുകളും
അശ്ലീലത്തെക്കുറിച്ച് ചിന്തിച്ചുമില്ല...
നല്ല ശമരിയാക്കാര്‍ കൂലംകഷമായി ചര്‍ച്ച ചെയാന്‍
അതൊരു സഭാവിഷയമായില്ല...

കാലങ്ങള്‍;
ചെളി നനഞ്ഞ പാടങ്ങളില്‍ നിന്നു
പറന്നു പോകുന്ന ദേശാടനക്കിളികളുടെ
ചിറകടികളായി...!!

കുന്നത്തങ്ങാടിയിലെ പഴയ ചന്ത
ഇപ്പോഴില്ല,
കുന്നേലച്ചനുമില്ല,
നാടന്‍ പാട്ടിലെ
കൈതോലപ്പായ വിരിച്ചു
പറെലൊരുപിടി നെല്ല് പൊലിച്ച്
കുഞ്ഞിന്‍റെ കാതുകുത്താന്‍ പോയ
അമ്മാവന്‍മാര്‍ കുടിക്കാന്‍ കേറിയ
ഷാപ്പുമില്ല..!!

സ്വാതന്ത്ര്യം കിട്ടിയ
എല്ലാ ഗ്രാമത്തെയും പോലെ
കുന്നത്തങ്ങാടിയിപ്പോള്‍
ആധുനികതയുടെ വില്‍പ്പനശാലയാണ്..!
നമ്മള്‍ മറന്നു പോയ
ഗ്രാമത്തിന്‍റെ വിശുദ്ധിയുടെ വിളപ്പില്‍ശാല!!


-------
ഇത് കുന്നത്തങ്ങാടിയുടെ ചരിത്രമല്ല.
വെറും ഭാവനയുടെ പകര്‍ത്തെഴുത്ത് മാത്രം..

Thursday, October 24, 2013

ന്‍റെ സ്റ്റാറ്റസ്: ഒരു ഫേസ്ബുക്ക് കവിത




കവിതയിപ്പോള്‍ 
അശ്ലീലമൊഴുകുന്ന നദിയാണത്രേ.. 

ലിംഗങ്ങളും യോനികളും 
തര്‍പ്പണം ചെയ്യുന്ന സ്നാനഘട്ടം..! 
കാലിടുക്കിനും 
കടലിടുക്കിനുമിടയില്‍ 
ഒഴുകിപ്പരന്ന ഭാവനകളില്‍ 
ചെളി തിരഞ്ഞു വായനക്കാരന്‍.. 
കവിയുടെയാത്മാവിന്റെ 
ലിംഗങ്ങളും, യോനികളും ഭോഗിച്ചു 
അനുവാചകര്‍ 
ഭരണിപ്പാട്ട് വിതച്ചു..! 
കുരിശു പേറും കവി
നിര്‍വികാരതയുടെ
തുരിശുലായനി രുചിച്ചു....!! 

ഹും, 
എനിക്കുമീ കവിതയിലെ 
ക്രോമസോമുകള്‍ 
വേര്‍തിരിച്ചെടുക്കണം 
മൌനത്തിന്റെ ചൂണ്ടയുമായി 
നദിക്കരയിലൊരു തപസ്സ്.....! 

കവിതയിപ്പോള്‍
ആശയയുദ്ധത്തിന്റെ
സ്വയംഭോഗമാണ്.....!!


***

സമര്‍പ്പണം: വിഷ്ണുപ്രസാദിലെ 'കവിതക്ക്‌'...!


Tuesday, October 22, 2013

വിസമ്മതങ്ങളുടെ സമ്മതപത്രം


എനിക്കറിയാം; 
നീയത് സമ്മതിക്കുകയില്ല.. 

നിന്റെ കണ്ണുകളില്‍
നീലാകാശം തേച്ചത്
എന്റെ കവിതകളാണെന്ന്..
നിന്റെ നിദ്രകളില്‍
നിറങ്ങള്‍ നിറച്ചത്
എന്റെ സ്വപ്നങ്ങളാണെന്ന്..
നിന്റെ സിരാധമനികളില്‍
നിണമായൊലിച്ചത്‌
എന്റെ പ്രണയമാണെന്ന്...
നിന്റെയാത്മാവില്‍
ചൈതന്യമണിയിച്ചത്
എന്റെയോര്‍മ്മയാണെന്ന്..
നിന്റെ വഴികളില്‍
കാലടിപ്പാടുകള്‍ തിരഞ്ഞത്
എന്റെ കാത്തിരിപ്പാണെന്ന്..
നിന്റെയഴലുകളില്‍
മഴയായ് പൊഴിഞ്ഞത്
എന്റെ മിഴിനീരാണെന്ന്...

എനിക്കറിയാം,
നീയൊന്നും സമ്മതിച്ചു തരില്ല....!!

എന്നിട്ടും,
ഇന്നിന്റെ
സദാചാരക്കോടതിയില്‍...
നിന്റെ യുദരത്തിലെ
വിരുന്നുകാരനെ
സമ്മാനിച്ചത്‌
എന്റെ ലിന്ഗത്തിന്റെ വിശപ്പാണെന്ന്*
നീ സമ്മതിച്ചു കളഞ്ഞല്ലോ!! 


......
*ഫീലിംഗ്: വിഷ്ണുപ്രസാദിന്റെ കവിത വായിച്ചതിനു ശേഷം.


Saturday, October 12, 2013

അഭിനവ രാജകൊട്ടാരത്തിന്റെ ചില വാതിലുകളെ കുറിച്ച്...



രാജകൊട്ടാരത്തിനു മൂന്നു വാതിലുകളാണ് 
ആകാശത്തേക്ക് തുറക്കുന്ന 
ആദ്യവാതിലിലൂടെ 
രാജാവും, പരിവാരങ്ങളും,
നക്ഷത്രസ്ഥാനീയരും,
പുരോഹിത ശ്രേഷ്ഠരും,
'വില'യുള്ള വിരുന്നുകാരും
ആഗമനനിര്‍ഗ്ഗമനം ചെയ്യുന്നു...
പാതാളത്തിലേക്ക്‌ തുറക്കുന്ന
രണ്ടാമത്തെ വാതിലിലൂടെ
ഭ്രുത്യരും, പടയാളരും,
ആളികളും, കൂളികളും,
ദേഹണ്ണക്കാരും
മാലീസുകാരും
വന്നും പോയുമിരിക്കുന്നു....
ഭൂമിയിലേക്ക്‌ തുറക്കുന്ന
മൂന്നാമത്തെ വാതില്‍
പ്രജകള്‍ക്കു വേണ്ടിയാണ്...!
ഇത് വരെ തുറക്കാത്ത
ആ വാതിലില്‍
ഒരുനാള്‍
ഒരു മനുഷ്യനെങ്കിലും
കയറാതിരിക്കില്ല...!!
(രാജാവിനെ രാജ്യം ഭരിക്കുന്ന കാലം
വിദൂരമല്ല....!)



വാല്‍ക്കഷ്ണം: ജനാധിപത്യവും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം? രാജാവ് കപ്പം മേടിച്ചു.. മ്മടെ സര്‍ക്കാര്‍ നികുതി മേടിക്കുന്നു..!!
രാജ്യത്തിന് വേണ്ടി ഭരിക്കാത്ത ഓരോ ഗവന്മെന്റും പഴയ രാജാവ് തന്നെ മാഷേ..

Tuesday, October 8, 2013

ശലഭായനങ്ങള്‍


ശലഭമേ നീയെന്‍ 
ശിരോലിഖിതമല്ലയോ; 
അഷ്ടമാരാശി പേറും- 
ജന്മമല്ലയോ! 
പ്യൂപ്പയില്‍ നീയെന്റെ 
സ്വപ്നമായി; 
ചിറകു തീണ്ടാത്ത 
നിനവിന്റെ നോവുമായി..!
ഇനിയെന്റെ നിദ്രകള്‍ 
നിന്‍ തമോമുദ്രകള്‍.. 
ഇനിയെന്റെ യാത്രകള്‍ 
നിന്‍ ഗമനമാത്രകള്‍...!! 
തെരുവില്‍ നീ- 
യുരുവിടാ മന്ത്രമായി; 
ഈ മനീഷികള്‍ 
രദമാര്‍ന്ന 
യന്ത്രമായി....! 
യമികള്‍ മറന്നതീ 
മാനിഷാദ; 
നിലാപിറവികള്‍ 
രാവുകള്‍ക്കന്ന്യമാം പോല്‍! 
വേടന്റെയമ്പു തറച്ച പിറാവിനു 
ശലഭപതംഗങ്ങളായിരുന്നു 
കൂടൊഴിയും മരചില്ലകള്‍ക്കോ 
ഈയലുരുകുന്ന മൌനങ്ങളായിയിരുന്നു..! 
റെയിലില്‍ കരിങ്കല്ലു ശയ്യയില്‍ 
വെയില്‍ നീറ്റിയിറ്റും നിണച്ചാലില്‍ 
നഗ്നമാംപെണ്‍മേനിയായ്- 
നിന്റെയിടറുന്ന ജീവതാളം; 
വിധി തന്‍റെ പേലവപ്പാതിയാലീ 
ചിറകറ്റ നേരിന്റെ നാളം..! 
ഇനി ഞാനിതെന്നിലെയെന്നെ 
നിഴല്‍കോര്‍ക്കു- 
മശാന്തതീരങ്ങളില്‍ 
ശലഭസമാധിയായ് 
മഴമേഘമൌനമായ് 
ഋതുഭേദശല്‍ക്കങ്ങളായ്- 
പകല്‍ക്കനവിന്‍ വിരാടരൂപം! 
പിന്നെ,
നിന്നിലെ നിന്നിലേക്കുള്ള പലായന- 
പ്പാതയില്‍ ചിറകറ്റ ഞാന്‍..!! 

......ഷിറാസ് വാടാനപ്പള്ളി.......


Monday, September 16, 2013

ഒരു കവിയുടെ ഓണം..



ഇന്നലെയാണ് കവി തീരുമാനിച്ചത്
ഓണം ആഘോഷിക്കണം..!
സൂപര്‍ മാര്‍കറ്റില്‍ പോയി
സാധനങ്ങള്‍ വാങ്ങിക്കണം..
പൂക്കളത്തിനു പൂവ്
കവിതയെഴുതാന്‍ ഒരു പേന
ഭാവനയില്‍ കരയുന്ന കിളിക്കൊരു കൂട്!!
മുക്കുറ്റിക്കും, തുമ്പക്കും
പേറ്റന്റ് എടുത്തത്‌ അമേരിക്കയാണ് പോലും..
വാങ്ങിയ പേനയില്‍ കവിതയ്ക്ക് മഷിയില്ല..
ഭാവനയിലെ കിളി കൂട്ടിലുറങ്ങില്ലെന്നു..!!!

അങ്ങനെയാണ് കവിക്ക്‌ മനസ്സിലായത്‌
ഓണം ഓര്‍മ്മ കൊണ്ട് നെയ്തെടുക്കണം!
ഹൃദയത്തിന്റെ ചില്ലയില്‍ കെട്ടിയ
ഊഞ്ഞാലയില്‍ മാനം തൊട്ടു വരണം
തലച്ചോറില്‍ നുരക്കുന്ന വര്‍ണ്ണങ്ങള്‍ കൊണ്ട്
പൂക്കളമിടണം..
ബാക്കിയൊക്കെ സ്വപ്നം കൊണ്ട്
തിരിച്ചു പിടിക്കണം..!!

ശേഷം,
സൂപര്‍മാര്‍കറ്റില്‍ വില്പനയ്ക്ക് വെച്ച
ഇന്‍സ്റ്റന്റ് ഓണവുമായി
കവി മരമില്ലാക്കൂട്ടിലേക്ക്!!


...ശുഭം...

Sunday, September 8, 2013

ക(വി?)ഥ എഴുതാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം..


ആലിമുഹമ്മദിന്‍റെ സ്വപ്നവും, ഈ കഥയും
ഒരേ നിമിഷാര്‍ദ്ധത്തില്‍ നിന്നാണ് പിറവിയെടുത്തത്..
അതും ബോധപൂര്‍വ്വമായ ഒരു ശ്രമം തന്നെ,
സമ്മതിച്ചു...
പക്ഷെ അവയുടെ കാലികമായ സ്വത്വം
അനുവാചകരുടെ സാഹചര്യങ്ങള്‍ക്കനുസൃതമായി
മാറ്റങ്ങള്‍ക്കു വിധേയമാണ്..
ആലിമുഹമ്മദിന്‍റെ തലയോട്ടിക്കുള്ളില്‍
സ്തോഭജനകങ്ങളായ ഇമേജുകളായി
സ്വപ്നം സ്ഖലിച്ചുതുടങ്ങിയത്-
(അതുകൊണ്ട് തന്നെ;
ഈ കഥയാരംഭിച്ചതും)- ഇങ്ങനെയായിരുന്നു.....,

അരണ്ട വെളിച്ചം പടര്‍ന്നു കിടന്ന
മരുഭൂമിയിലൂടെ അയാള്‍ നടന്നു..
മണല്‍വിരലുകള്‍ നീട്ടി ഒരു കാറ്റ്
അയാള്‍ പിന്നില്‍ മറന്നിട്ടു പോന്ന
പാദചിഹ്നങ്ങളെ മായ്ച്ചു കൊണ്ടിരുന്നു..
ദിശാബോധം അരണ്ട വെളിച്ചമായി
മനസ്സില്‍ പുരണ്ടത് കൊണ്ടാവണം,
അസ്വസ്ഥമായ കണ്ണുകള്‍
ദൂരെയെവിടെയോ ഉള്ള
'അദൃശ്യ' ദൃശ്യങ്ങളെയാണ് കാണാന്‍ ശ്രമിച്ചത്..!
ബോധപൂര്‍വ്വമായ കാഴ്ച..

വിജനമായ ആ മരുസ്ഥലി പോലെ
സ്വപ്നവും ഊഷരമായിത്തീരുകയാണ്..
ആവിഷ്കാരസ്വാതന്ത്ര്യമെന്നത്
സ്വപ്നത്തെ സംബന്ധിച്ചിടത്തോളം
വെറുമൊരു മിഥ്യയാണ്‌...!
എഴുത്തുകാരന്റെ തൂലികയില്‍ നിന്ന്
അയാളുടെ അനുവാദമില്ലാതെ സ്വയമുതിര്‍ന്ന്
കട്ട പിടിക്കുന്ന അക്ഷരങ്ങളെപ്പോലെ
സ്വപ്നം സ്വയംപര്യാപ്തവുമാണ്...!!
[സ്വപ്നം കാണുന്നവര്‍ക്ക്
സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്
മുന്നോട്ടു പോകാനാവില്ല എന്നര്‍ത്ഥം..
സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണരുകയാണ്
പിന്നെ നമുക്ക് ചെയ്യാനാവുന്ന
ആകെയുള്ള പ്രതിവിധി..!
അതോടെ ആ സ്വപ്നം കൂടി നമുക്ക്
നഷ്ടമാവുകയും ചെയ്യും..!!]
ഇവിടെ കഥയിനിയുമൊരു വഴിത്തിരിവിലേക്ക്
എത്തിചേര്‍ന്നിട്ടില്ലാത്തത് കൊണ്ട്
ആലിമുഹമ്മദിന് ഞെട്ടിയുണരാനുമാകില്ല!
സ്വപ്നം കാണുന്നവന്റെയും,
അതു പിന്തുടരാന്‍ വധിക്കപ്പെട്ടവന്റെയും
സന്നിഗ്ദ്ധതയെക്കുറിച്ച്
ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് മനസ്സിലായോ??

******
ബോധപൂര്‍വ്വമായ ഒരു പിന്‍കുറിപ്പ്:
അയാളൊരു പ്രവാസിയാണ്..!!!!

......ശുഭം.....

Wednesday, August 28, 2013

മോന്തപ്പൊത്തകം പി.ഓ.



ആസ്യപുസ്തകത്തിലെ
മുഖംതീനികള്‍ ഉറങ്ങാറില്ല...;
ഒരു ലൈക്കിനും
മറുലൈക്കിനുമിടയിലെ
നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ,
കമന്റുകള്‍ പൂക്കുന്ന
ആകാശത്താളിലേക്ക്
വിരല്‍ച്ചിറകുകളില്‍  പറന്നുയരാന്‍...!

പിന്നെയും മുഖത്തില്‍ നിന്നും
എത്ര മുഖങ്ങള്‍ അടര്‍ന്നു വീണു..
ഇവിടെ വാക്കുകള്‍ മുഖം നഷ്ടപ്പെട്ട
ശിരസ്സുകള്‍ പോലെ...!

വിപ്ലവകാരിയുടെ ഞരമ്പിലെ 
പ്രത്യയ ശാസ്ത്രം
ആത്മീയവാദിയുടെ മനസ്സിലെ
ഇന്‍ബോക്സിലേക്ക്
അലിഞ്ഞിറങ്ങുന്നത്
സൌഹൃദത്തിന്റെ പീച്ചാംകുഴലിലൂടെ...
ദേശങ്ങള്‍ പകുക്കാത്ത
ഒറ്റ ഭൂമിയിലേക്ക്
പാലായനങ്ങളല്ലാത്ത
പലായനങ്ങള്‍ .....!

പക്ഷെ,
വദനപുസ്തകത്തിനു 
ഏകത്വമാണെന്നു  ആരും ധരിക്കരുത്..
ജാതിയും മതവും രാഷ്ട്രീയവും
ജാടയും മോടിയും ലിന്ഗഭേദങ്ങളും
വിപ്ലവ ഭൌതിക വാദങ്ങളും
പകുക്കുന്ന ചില ഇടങ്ങളുണ്ട്..
ആശയങ്ങള്‍ വിഭജിക്കുന്ന
മനസ്സുകള്‍ കൊണ്ട്
പരസ്പരദംശനം ചെയ്യുന്ന
മുഖാനുരാഗികള്‍......! 
മാനവീയത്തിന്റെ
കടലില്‍ പൂക്കുന്ന
മൗനത്തിരകളില്‍
നാളത്തെ പൗരന്റെ
കയ്യൊപ്പുകളുണ്ട്..
ആരും ആരെയും
ആത്മാവ് കൊണ്ട്
കണ്ടെത്തുന്നില്ല..!!

എങ്കിലും,
മോന്തപ്പുസ്തകത്താളില്‍
ഗൃഹാതുരതയുടെ
മയില്‍‌പ്പീലിത്തുണ്ടുകള്‍
പെറ്റും പെരുകിയും
നിറയുന്നതിനിടക്ക്
ഒരൊഴിവുകാലത്തിന്‍റെ
ആലസ്യം പോലെ
പൊഴിഞ്ഞുവീഴുന്ന
സ്റ്റാറ്റസ്തുള്ളികള്‍ക്ക്
ഒരു തണുപ്പുണ്ട്...;
നാട്ടുവഴിയില്‍,
പാടവരമ്പില്‍ ,  
നെല്ലിമരത്തിന്‍റെ കൊമ്പില്‍,
ഇല്ലിക്കുന്നിന്റെ തുമ്പില്‍,
ചന്തയില്‍, ചിന്തയില്‍,
അമ്പലപ്പന്തിയില്‍,
എപ്പോഴോ പരസ്പരം
നിഴലുകള്‍ മെനഞ്ഞ
കളിക്കൂട്ടുകാരന്റെ
സാമിപ്യം അറിയുന്നത്രക്ക്..!
പള്ളിക്കൂടത്തിലെ മരബഞ്ചില്‍,
കലാലയവരാന്തയില്‍,
വിനോദയാത്രകളുടെ 
നിലയില്ലാക്കലമ്പലില്‍,
എന്നോ പരസ്പരം
പെയ്തുതോര്‍ന്നിരുന്ന 
സതീര്‍ത്ഥ്യരുടെ
സ്പന്ദനമണിയുന്നത്രക്ക്..!!
 

----ശുഭം----

Wednesday, August 21, 2013

ഞാനും, നീയും..




ആകാശത്തിലേക്ക്
കയറിപ്പോകുന്ന
ഗോവണിപ്പടവുകളാണ്
കടലെന്ന് നീ..
ചക്രവാളത്തിലേക്ക്
'കണ്‍'തോട്ടിയിടുമ്പോള്‍
എനിക്കുമങ്ങനെ
തോന്നായ്കയില്ല...!

രാവും പകലും
രമിക്കുന്ന നേരത്ത്
നിലക്കടല ചുവക്കുന്ന
നിന്റെ നിശ്വാസം, 
എന്റെയാത്മാവു
നിലക്കുന്ന ഉന്മാദം..!

ഈ മണ്‍തരികളെ പോലെ
നിന്റെയുടല്‍ പൊതിഞ്ഞ്
എനിക്ക് എന്നിലേക്ക്‌ തന്നെ
ഉതിര്‍ന്നു വീഴണം..

നേര്‍ത്ത മഴവിരല്‍ കൊണ്ട്
ആകാശം തൊടുമ്പോള്‍
നീ ഭൂമിയായി..
ഞാന്‍ നിന്റെ
അകക്കാമ്പില്‍ തിളയ്ക്കുന്ന
ലാവയും..!

പണ്ടൊരിക്കല്‍,
നിന്റെ നിഴലില്‍
ഞെട്ടറ്റു വീണ
ആപ്പിള്‍പഴം പിന്നെ
നിന്റെ യഴലായി
എന്റെ യുയിരില്‍
ഇഴയുന്നൊരുരഗം
പിന്നെ
ഞാന്‍ തന്നെയായി..!

നീ പെണ്ണും
ഞാന്‍ ആണുമായത്
അങ്ങനെയാണ്..!

...ശുഭം...



Friday, August 2, 2013

ഓര്‍മ്മക്കുറിപ്പുകള്‍


ഒരിക്കലീ വരാന്തയില്‍
പരസ്പരം കാതോര്‍ത്തിരുന്ന
പദനിസ്വനങ്ങളെക്കുറിച്ച്
നിനക്കോര്‍മ്മയുണ്ടോ??
വിരസമായൊരു
മഞ്ഞു പോലെ പുതഞ്ഞ
പഠനയാമങ്ങളില്‍
നിന്റെ സാമിപ്യമെനിക്കൊരു
വേനല്‍സ്പര്‍ശമായിരുന്നു..

നമ്മുടെ കാലൊച്ചകള്‍ പോലെ
മഴച്ചാറ്റലൊരു ജൂണില്‍ പിറന്നു..
നമ്മുടെ സൌഹൃദവര്‍ണ്ണങ്ങള്‍ ചൂടി
സന്ധ്യയില്‍ ചന്തം വളര്‍ന്നു...!

(ഇതെല്ലാമിന്നലെ കണ്ടുകഴിഞ്ഞ
വെറുമൊരു പകല്‍ക്കിനാവെന്നോ?
എല്ലാമൊരേ കനല്‍ക്കല്ലു കൊണ്ടീ
ഹൃദയം മുറിക്കുവാനെന്നോ??)

വിടരും മുന്‍പേ കൊഴിഞ്ഞു വീണ
പൂവിന്റെ നോവില്‍
നമ്മുടെ സ്പന്ദനമുണ്ടായിരുന്നു..
പരസ്പരം കണ്ടെത്തിയ
നിമിഷദളങ്ങളില്‍
ഇനിയെന്നോ പറയേണ്ടിയിരുന്ന
യാത്രാമൊഴികള്‍
കോറിയിട്ടതാരായിരുന്നു..?

വേര്‍പാടുകള്‍
പിറവിയുടെ ബാധ്യത പോലെ..

സത്യത്തിന്റെ
തീക്ഷ്ണ ജ്വരം പടര്‍ന്നു
നാവു വരണ്ടിരിക്കുന്നു
തലച്ചോറില്‍ തടാകമായി
മൌനം തളം കെട്ടി
ഒരു തിരയിളക്കം പോലുമില്ലാതെ
സിരകളില്‍ ചോര നിലക്കുന്നു..
തിരിച്ചു പോകുവാന്‍
തുറന്നിട്ട വാതിലിനപ്പുറം
മറവികളെന്നെ കാത്തിരിക്കുന്നുണ്ട്..!

മറവിയൊരു മരണമാണ്
മരണമൊരു മറവിയും !!

....ശുഭം.... 

Saturday, June 29, 2013

ആല്‍ത്തറ.കോം




ആല്‍ത്തറകളോര്‍മ്മയുടെ നേര്‍ത്ത വര്‍ണ്ണങ്ങളും,
കൂര്‍ത്ത ദെണ്ണങ്ങളും തീര്‍ത്ത ഹൃദയങ്ങളെ...
ആര്‍ത്തലച്ചെത്തുന്ന വിഹഗസ്വപ്നങ്ങളെ...
നേരം വധിക്കുന്ന നാട്ടുകൂട്ടങ്ങളെ...
നേര്‍വഴികള്‍ തെറ്റുന്നൊരുഷ്ണശില്പങ്ങളെ...
നേരിന്റെ നാക്കായ്‌, നിലാവിന്റെ പൂക്കളാ-
യീ വഴികള്‍ നിറയുന്ന യുവസൌഹൃദങ്ങളെ...
ഒരു പോലെ, പെറ്റമ്മ പോലെ പരിപാലിച്ചു
ഇരുളും, വെളിച്ചവും ഇതളിട്ട പൊരുളു പോ-
ലൊരു തത്വസംഹിതയെ വാര്‍ത്തെടുക്കുന്നു..!!
*
'ത്രിഗുണനാം' ദൈവത്തിനശരീരി കെട്ടോരാള്‍
സ്ഫടികചഷകങ്ങളില്‍ സ്വപ്നം തുളുമ്പുമീ
മുന്തിരിച്ചാറുമായ്, മന്ത്രാക്ഷരങ്ങളായ്‌
ഒരു നാട്ടുചരിതത്തെയോര്‍ത്തെടുക്കുന്നു..!
*
കവലയതിലൊരു കള്ള്ഷാപ്പിന്റെ തിണ്ണയില്‍
കലപിലകള്‍ നുരയുന്ന മണ്‍കോപ്പകള്‍
ചെഞ്ചുണ്ടില്‍ കനല്‍ ചിന്തുമഗ്നികുണ്ഠം;
ചന്ത പിരിയുന്ന നേരത്തെയുന്മാദ ദൃശ്യം...!

പിന്നിട്ട പെരുവഴിയിലെവിടെയോ കൈവിട്ട
പൊന്നിട്ടൊരാ ഗ്രാമ ചേതനകളെ,
മുളങ്കാടു പൂക്കുന്നൊരിടവഴിത്താരയെ,
മുള പൊട്ടി വിരിയും കതിര്‍ക്കുലകള്‍; കാറ്റിന്റെ
വിരലുകളിലിളകുന്ന ഹരിത നേദ്യങ്ങളെ;
കരകളില്‍ തോരണം നെയ്ത കേരങ്ങളെ,
സര്‍ഗ്ഗസന്ദേശങ്ങളില്‍ പുനര്‍ജനിക്കുന്ന
സ്വര്‍ഗ്ഗ ചിത്രങ്ങളായെഴുതുന്നതാരൊരാള്‍...

അമ്മ തന്‍ കൈപുണ്യമേറ്റ മണ്‍പാത്രത്തി-
ലന്തിക്ക് കൂടപ്പിറപ്പിനോടോത്തു പങ്കിട്ടു;
തന്‍ പങ്കിനെ ചൊല്ലി, പയ്യാരം-
പറഞ്ഞമ്മ കാണ്‍കെ കിണ്‌ുങ്ങിക്കരയവേ
സ്വന്തം വിശപ്പാറ്റുവാനമ്മ ബാക്കിവെച്ചൊ-
രു തരിച്ചോറുമെന്‍ കണ്ണനെന്നോതി
വിളമ്പുന്ന വാല്‍സല്യ മഴയില്‍ നനഞ്ഞോരാള്‍...

പുത്തനാം പുസ്തകങ്ങള്‍ തന്റെ ഗന്ധവും
പുതുമഴകളൂഴിയില്‍ തേച്ചോരുന്മാദവും
പകലറുതി തന്‍ സ്വര്‍ണ്ണ വര്‍ണ്ണ ചിത്രങ്ങളും
മതി വരുവോളമാത്മാവിലാവാഹിച്ചു
മൃദു ശലഭമായ് ബാല്യമാം മലര്‍ശയ്യയില്‍
രാപ്പകലുകള്‍ നേര്‍ന്ന സ്വപ്നം തിരഞൊരാള്‍..

ഒരു തുമ്പി തന്‍ പിറകെ മറുതുമ്പി പോലെ
ഇല്ലാത്ത ചിറകുകളാട്ടിപ്പറന്നതും
ഒരുതുമ്പയും, തെച്ചി, പിച്ചകപ്പൂക്കളും
കൊണ്ടൊരത്തത്തിന്റെ മോദം നുകര്‍ന്നതും,
കണിക്കൊന്നകള്‍ പൂത്ത പോലെ തിളങ്ങുന്ന
നാണയത്തുട്ടുകള്‍ കൈനീട്ടമായതും
ഇനിയാര്‍ക്കുമേകുവാനാകാത്ത നിധി പോലെ
മനതാരിലോര്‍മ്മയുടെ ഖനി സ്വന്തമായൊരാള്‍...

പൊട്ടിപ്പൊളിഞ്ഞ മരബഞ്ചുകളിലന്തിച്ചു
കൂട്ടുകാരോടോത്തിരുന്നു ടാക്കീസില-
ന്നാദ്യമായ്‌ കണ്ട 'കണ്ടം ബെച്ച കോട്ട്';
പൂരപ്പറമ്പിലന്നാദ്യമായാനക്കു
മുന്നില്‍ നിരന്നു ചെണ്ടക്കു കൈതാളമി-
ട്ടാമോദചിത്തരായ്‌ രാവുറങ്ങാതെ
തമ്മില്‍ ചിരിച്ചാര്‍ത്തതുമോര്‍ത്തു കരയുന്നൊരാള്‍...

അപരാഹ്നവേളകളിലപരന്റെ ഗുണദോഷ-
മിഴകീറിയതു ചൊല്ലി പിന്നെപ്പരസ്പരം
തലതല്ലിയും പല പുലഭ്യം പറഞ്ഞും
ഒടുവിലതുമെല്ലാം മറന്നു കൈകോര്‍ത്തൊറ്റ-
നിഴലു പോല്‍, കടലു പോല്‍ തമ്മില്‍ പുണര്‍ന്നും
നാട്ടുവഴികള്‍ താണ്ടുന്നൊതോര്‍ത്തു തേങ്ങുന്നൊരാള്‍...

കൂടെപ്പഠിച്ചോരാ പെണ്‍കിടാവിന്റെ കണ്‍-
കോണില്‍ തളിര്‍ത്തതനുരാഗമൌനത്തിന്റെ
വാചാലമന്ത്രങ്ങളെന്നു കരുതി; കരളി-
ലവള്‍ പോലുമറിയാതെ കാത്തു സൂക്ഷിച്ചു-
കാലം തേച്ചു മായ്ക്കാതെയിന്നും തുളുമ്പുന്ന
മധുരനൊമ്പരമാര്‍ന്ന സ്മൃതിയില്‍ കുതിര്‍ന്നൊരാള്‍..

കരിപ്പുക വമിക്കുന്നൊരഗ്നിരഥത്തി-
ലന്നാദ്യമായേറി മഹാനഗരവീഥിയില്‍
കരി പുരളുമെത്രയോ ജീവകാണ്ഡങ്ങളും
താണ്ടിയൊരു യാത്രയില്‍ കാല്പാടു തേഞൊരാള്‍...

കടല്‍ കടന്നൊടുവിലീ മണ്‍കാട്ടിലെത്തിയോര്‍
കരള്‍ കൊണ്ടൊരുക്കുന്നൊരാല്‍ത്തറയില്‍
സ്മരണശലഭങ്ങള്‍ പുനര്‍ജനികളായി,
ഗൃതാതുരത മെനയുന്ന നിര്‍വചനമായി,
ഹൃദയവഴിയില്‍ ഹിമകണങ്ങളായ്‌ പെയ്തു-
തോരാതെ, ഇനി പെയ്തു തോരാതെ...............!!!

..........ശുഭം...... 

Tuesday, May 14, 2013

ചിറകു മുളക്കുന്നവര്‍


 












ഇനിയെനിക്കീ വ്യോമസരണിയില്‍-
നനുനനെ-
ചിറകടികള്‍ തീര്‍ത്ത സ്വപ്നമാകാം..
മേഘങ്ങള്‍ പിളരുന്ന യന്ത്രവിഹംഗത്തിന്‍
ശീഘ്ര പലായനം സ്വന്തമാക്കാം..
പിന്നിട്ട കദനങ്ങള്‍ കാഴ്ചകളായ്‌ താഴെ-
തെന്നിയകലുന്നൊരാ സൈകതങ്ങള്‍..!
നരജീവിതം പോല്‍ തിളച്ചു മറിയുന്ന
നുര തേച്ച കടലിന്റെ ജലസീമകള്‍..!!
ഇനിയെനിക്കായ്‌ വര്‍ണ്ണരാജികള്‍-
കുനുകുനെ-
പുരളുന്ന പകലിന്റെ ചക്രവാളം ..
മരുവിന്റെയിരുള്‍ മണല്‍ തട്ടില്‍ നിന്നും
ഒരു കരിയിലക്കുരുവി തന്‍ ഗമനതാളം..!
ഇനിയെന്റെ രാപ്പകല്‍ക്കനവുകളില്‍- നിറ-
വാഴ്വിന്റെ ലവണഗന്ധങ്ങള്‍...
ഇനിയടരാനുള്ളോരായൂര്‍ദളങ്ങളെ
ഓമനിച്ചൊരു ജന്മമൌനം..!!
...ശുഭം...

സമര്‍പ്പണം: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് 

Sunday, March 31, 2013

അവര്‍ക്കെന്തറിയാം..??




എനിക്കറിയാം; 
നിങ്ങള്‍ക്കെന്തറിയാം 
എന്ന ചോദ്യത്തില്‍ നിന്ന് 
എനിക്കെന്തൊക്കെയോ അറിയാമെന്ന 
മൌഡ്യം കലര്‍ന്ന 
ആത്മപ്രശംസയുടെ 
ചിറകിനടിയിലേക്ക് 
ഉത്തരം സ്വയമൊതുങ്ങുമ്പോള്‍ 
നിനക്കൊന്നും പറയാനുണ്ടാവില്ല...! 

നിനക്കുമറിയാം; 
നിങ്ങള്‍ക്കെന്തറിയാം 
എന്ന മറുചോദ്യത്തില്‍ നിന്ന് 
നിനക്കെന്തൊക്കെയോ അറിയാമെന്ന 
കൌതുകം കുതിര്‍ന്ന 
സംഭീതചിന്തകളുടെ 
അഗ്നിനാളങ്ങളില്‍  
ചോദ്യം തന്നെ ഉരുകിത്തീരുമ്പോള്‍ 
എനിക്കൊന്നും പറയാനുണ്ടാവില്ല...!! 

അതാണ്‌ പറഞ്ഞത്; 
അവര്‍ക്കെന്തറിയാം??? 

.....ശുഭം... 



നരനോട്..


ആകാശത്തിന്റെ 
മേഘപുസ്തകത്തില്‍ 
ടാഗ് ചെയ്ത നക്ഷത്രങ്ങളെ 
പകലുകള്‍ കൊണ്ടെന്തിനാണ്
നീ ഡിലീറ്റ്‌ ചെയ്തത്..?

ഭൂമിയുടെ
മണ്‍പുസ്തകത്തിലെ
ഇന്‍ബോക്സില്‍ പെയ്ത
വേനല്‍മഴയെ
കുപ്പികള്‍ കൊണ്ടെന്തിനാണ്
നീ തടവിലാക്കിയത്..??

ഹൃദയത്തിന്റെ
രക്തപുസ്തകത്തിലെ
പ്രേമത്തിന്റെ ടൈംലൈനില്‍
കാമത്തിന്റെ നഖം കൊണ്ടെന്തിനാണ്
നീ കമന്റിയത് ..???

ഓര്‍മ്മകളുടെ
ചരിത്രപുസ്തകങ്ങള്‍
അധിനിവേശങ്ങളുടെ
വൈറസ്സുകള്‍ കൊണ്ടെന്തിനാണ്
നീ തിരുത്തിയത്....????

ഇനി...
സ്വര്‍ഗ്ഗത്തിന്റെ
സുഖപുസ്തകത്തില്‍ 

ആഡ് ചെയ്യപ്പെടുവാന്‍
നിന്റെ സ്വപ്‌നങ്ങള്‍ മാത്രം..!

നരകത്തിന്റെ
അഗ്നിപുസ്തകത്തില്‍ 

എരിഞ്ഞ് തീരുവാന്‍
നിന്റെ ജന്മങ്ങള്‍ മാത്രം...!!

കാരണം;
ജീവിതത്തിന്റെ
കര്‍മ്മപുസ്തകത്തില്‍
നീ ഫോളോ ചെയ്യാന്‍ മറന്ന നീ..!!!

...ശുഭം?.... 






Sunday, February 17, 2013

അഞ്ച് ഒറ്റവരിക്കവിതകള്‍..

1.
കടല്‍.. 
ആകാശത്തിന്റെ 
കണ്ണീരുപ്പു 
കലര്‍ന്ന 
ജലപദം....!

2.
കനല്‍... 
അഗ്നിയുടെ 
സ്വപ്നങ്ങളില്‍ 
കുതിര്‍ന്ന 
വ്യഥ.....! 

3.
നിഴല്‍... 
രൂപങ്ങളുടെ 
അനുഗാമിയാവാന്‍ 
വിധിക്കപ്പെട്ട 
അരൂപി...! 

4.
നിലാവ്... 
രാത്രിയുടെ 
പൊള്ളാത്ത 
ഹൃദയത്തിന്റെ 
വേനല്‍...!

5.
കിനാവ്‌... 
ഉറക്കത്തിലേക്ക് 
അപ്-ലോഡ്‌ ചെയ്ത 
യൂടൂബിലില്ലാത്ത 
ഷോര്‍ട്ട് ഫിലിംസ്.....!









Friday, February 15, 2013

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍:1
***
ട്രെയിനില്‍ നിന്ന് 
പുറത്തേക്കു തള്ളിയിടപ്പെടുന്നത് വരെ 
അവളെ പൊതിഞ്ഞിരുന്നത് 
സ്വപ്നങ്ങളുടെയാടകളായിരുന്നു...
പാതിയില്‍ മുറിഞ്ഞ 
വിദൂരസ്വനഗ്രാഹിയിയുടെ 
മധുരാരവങ്ങള്‍   
സങ്കല്‍പ മധുവിധുവിലേക്ക് 
നയിച്ച മയക്കം..!
ഉടല്‍ നഷ്ടപ്പെട്ട്, 
വസ്ത്രങ്ങള്‍ക്ക് നാണം വന്ന 
ശേഷനിമിഷത്തില്‍ 
കരിങ്കല്‍ചീളുകള്‍ക്ക് മേല്‍ 
അവളുടെ നിണത്തുള്ളികള്‍ 
കുപ്പായങ്ങളായി...! 
സ്വര്‍ഗ്ഗത്തിലേക്കുള്ള 
മാംസവാതായനത്തില്‍ 
ഒറ്റക്കയ്യന്‍ ഞരമ്പുള്ള 
കഴുകന്റെ നഖക്ഷതം..! 
ശ്മശാനത്തിലേക്ക് 
മടക്കപ്പെട്ട നിമിഷം മുതല്‍ 
അവളെ പുതച്ചത് 
ജന്മങ്ങളുടെ കച്ചകളായിരുന്നു... 
പക്ഷെ, 
ഉയിര്‍ നഷ്ടപ്പെട്ട് 
നഗ്നമായ ഉടലില്‍ നിന്ന് 
പറന്നുയരാന്‍ മറന്നു പോയ 
ഒരു പെണ്കിനാവിന്റെ 
പട്ടടയെന്നാണെരിഞ്ഞു തീരുക..!!

Wednesday, February 13, 2013

ഫെബ് 14.. ഒരു ഡയറിക്കുറിപ്പ്



****
പ്രണയം ഇപ്പോള്‍ 
കലണ്ടര്‍ ചതുരത്തില്‍ "ദീനം" പിടിച്ചു കിടപ്പാ..; 
തിളച്ച യവ്വനങ്ങള്‍ മുഖപുസ്തകത്തില്‍ തിരഞ്ഞത്...!
ഹൃദയത്തില്‍ നിന്നുതിരുന്ന  നോട്ടങ്ങള്‍  
ഹൃദയം തുളച്ചിറങ്ങിയിട്ട് കാലം കുറച്ചായി......; 
മരത്തണലില്‍ വിരിച്ചിട്ട സൗഹൃദങ്ങള്‍ പൂത്തിട്ടും..!! 
നിരത്തുകള്‍ ഇപ്പോള്‍ മരണവീടുകളിലേക്ക് നീളുന്നു..; 
അഴിഞ്ഞിട്ട പെണ്മാനങ്ങള്‍ ആകാശത്തിലേക്കും....!!! 
'ചോലപ്പൊന്തചുറ്റന്‍' തിരയുന്ന പൂന്തേന്‍ 
പ്ളാസ്റ്റിക്ക് മലരിനു തിരിയാതായിരിക്കുന്നു...; 
ഓലപ്പന്തും, പമ്പരവും ബാല്യത്തിന് നഷ്ടമായ പോല്‍....!!!! 
ഇനി എന്നെ വിലക്ക് വാങ്ങാന്‍ 
ഒരു കൊലമരമെങ്കിലും ബാക്കിയുണ്ട്....; 
കഴുകന്‍ കൊത്തിവലിക്കുന്ന മുന്നേ 
കടം വെച്ച ജന്മത്തിന് വിലയിടാനാകാത്ത സ്വപ്നം പക്ഷെ, 
ഒറ്റക്കാണ്....; 

----അശുഭം----

Wednesday, February 6, 2013

ടൂര്‍സ്‌ & ട്രാവല്‍സിലേക്കൊരു ഫോണ്‍ കാള്‍..


**** 
യുക്തിവാദികളുടെ 
റിപ്പബ്ലിക്കിലേക്കൊരു 
സന്ദര്‍ശകവിസ കിട്ടാനുണ്ടോ? 
ജാതിയും, മതവും പറഞ്ഞു
തമ്മില്‍ കൊന്നു തീരാത്ത
ഒരു ദിവസത്തിന് വേണ്ടി....!
അരാഷ്ട്രീയവാദികളുടെ
രാഷ്ട്രത്തിലേക്കൊരു
ടൂറിസ്റ്റ് വിസ കിട്ടാനുണ്ടോ??
കക്ഷിരാഷ്ട്രീയക്കുടിലതകളുടെ
ക്ലാവ് പിടിക്കാത്ത
മനുഷ്യമനസ്സിനു വേണ്ടി...!!
ഹിജഡകളുടെ
ഹര്‍ഷലോകത്തിലേക്കൊരു
എഗ്രിമെന്റ് വിസ കിട്ടാനുണ്ടോ???
പെണ്മാനമുടുതുണിയഴിഞ്ഞു കിടക്കാത്ത
തെരുവുകള്‍ക്ക് വേണ്ടി
ഒരു ജന്മത്തിന് വേണ്ടി...!!!

....ശുഭം....

Tuesday, February 5, 2013

മരണശേഷം..


***
മരണവീട്ടില്‍ 
നിശബ്ദത ജനിക്കുന്നേയില്ല.. 
അടക്കം പറച്ചിലുകളുടെ 
മര്‍മ്മരങ്ങള്‍..
പൂര്‍വ്വസൂരികളില്‍ നിന്ന്
മൃതദേഹം 'ടിയാന്‍' വരെയുള്ള
ചരിത്ര സംക്രമണങ്ങള്‍...
കുറെ നാള്‍ കൂടി കൂടിച്ചേരാന്‍ കഴിഞ്ഞ
സൌഹൃദ സ്മൃതികളുടെ
വിസ്ഫോടനങ്ങള്‍..
സ്വാതന്ത്ര്യമതിന്റെ അന്ത:സത്തയില്‍
അനുഭവിക്കാന്‍ കഴിയുന്ന
ബാല്യസീല്‍ക്കാരങ്ങള്‍...
പയ്യാരം പറച്ചിലുകള്‍,
പരദൂഷണങ്ങള്‍,
'പെണ്ണുര'കളിലെ
ആര്‍ഭാടങ്ങള്‍..!
മരണവീട്ടിലെ
ശബ്ദങ്ങള്‍
മൌനം പുതപ്പിക്കുക,
ആള്‍ക്കൂട്ടത്തില്‍ തനിയെ
ആയിപ്പോയ ശവത്തെ മാത്രം..!
ഞാനെത്തുമ്പോള്‍
ചടങ്ങ് തീര്‍ന്നിട്ടില്ല...,
ഒരു നോക്ക് കാണാന്‍ വേണ്ടി
വെള്ളവസ്ത്രമുയര്‍ത്തിത്തന്നു;
ഒരു കാരണവര്‍..
"മലയാളത്തറവാട്ടിലെ
മരിച്ച കവിതയെ കണ്ടോളൂ .."
കണ്ണുനീര്‍ത്തുള്ളികള്‍
ചാലിട്ടു കുതിര്‍ന്ന ശബ്ദം..!
നല്ലൊരു ജന്മമായിരുന്നു..
പാവം; മരിച്ചു പോയി..
......
ശേഷം,
.....
മൂന്നാം ദിനം,
കുരിശില്‍ നിന്നാകാശം പൂകിയ
യേശുവിന്റെ ചരിത്രം
ഇവിടെ
മൂന്നാം നിമിഷത്തില്‍
സംഭവിച്ചു..
പരമ്പരാഗതമായ
വേഷപ്പകര്‍ചകളില്‍...
പാരതന്ത്ര്യത്തിന്റെ
വൃത്തമലങ്കാരബന്ധനങ്ങളില്‍,
വരേണ്യവത്കരണത്തിന്റെ
കുരിശുകളില്‍
തളക്കപ്പെട്ട "കവിത"
ഉയിര്‍ത്തെഴുന്നേറ്റു..

.
മരണവീട് ഇപ്പോള്‍
നിശബ്ദമാണ്..!!!!!!
.


.....അല്ല പിന്നെ......


ചന്തുക്കോമരം..


ചന്തുക്കോമരത്തിനു ഇന്ഗ്രീസ് 
മുക്കാനും മൂളാനും അറിയാമായിരുന്നു.. 
എന്ന് വെച്ച്, പരിഷ്കാരത്തിന്റെ ചിഹ്നങ്ങളൊന്നുമണിഞ്ഞില്ല.. 
കാല്‍ശരായി കാലില്‍ പോയിട്ട് 
കൈ കൊണ്ട് തൊട്ട് നോക്കിയിട്ട് പോലുമില്ല...
കുന്നത്തു ബനിയനും 
മടക്കിക്കുത്ത് ലുങ്കിയും 
അതിനും താഴെ തല നീട്ടുന്ന വള്ളിനിക്കറും 
കറുത്തിരുണ്ട കോമരത്തിനു 
വേഷത്തിന്റെ വര്‍ണ്ണങ്ങളെഴുതി..! 
എള്ളും, പൂവും, പൊരിയും, ത്രിത്താവും 
വാളിന്റെ തുമ്പില്‍ ചേര്‍ത്ത് 
ധ്യാനിച്ച്‌ പൂജിച്ച് 
ഭക്തജനങ്ങള്‍ക്ക്‌ മേലെ ചൊരിയുമ്പോള്‍ മാത്രം, 
ചുവന്ന പട്ടും, ചിലങ്കയും, 
മേല്‍മുണ്ടും, ഗോപിയും 
കോമരത്തിന്റെ തനുവില്‍ 
ആര്‍ഭാടത്തിന്റെ അടയാളങ്ങളായി..! 
ഗുളികനും, ചാത്തനും, 
കാളിയും, കൂളിയും, നാഗത്താന്മാരും 
ചന്തുക്കോമരത്തിന്റെ നാവില്‍ 
അരുളപ്പാടുകളായ് 
പിറവിയെടുത്തു കൊണ്ടേയിരുന്നു... 
മറുതയും, യക്ഷിയും, ഒടിയനും, മായനും 
ചന്തുക്കോമരത്തിന്റെ വഴിവരവില്‍ 
പേടിചൊളിച്ചു കൊണ്ടേയിരുന്നു... ! 
.
ചന്തുക്കോമരത്തിനു 
വായിക്കാനറിയാമായിരുന്നു.. 
എന്ന് വെച്ച് കണ്ണിക്കണ്ട- 
മഞ്ഞപ്പുസ്തകങ്ങള്‍ വായിച്ചിട്ടേ ഇല്ല.. 
ദിനപത്രങ്ങളും, ആനുകാലികങ്ങളും 
അക്ഷരങ്ങള്‍ മറന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രം 
ഇടക്ക്.... 
കലാവേദി ലൈബ്രറിയില്‍ നിന്ന് 
നോവലുകളും, കഥകളും 
ഇടയ്ക്കിടയ്ക്ക്...... 
ചെമ്മീന്‍ വായിച്ചു തീര്‍ന്ന രാത്രി, 
പരീക്കുട്ടിയെ പ്രാകിക്കൊന്ന് 
നേരെ അമ്മിണിച്ചോത്തിയുടെ വീട്ടില്‍ ചെന്ന് 
അവളെ വിളിച്ചിറക്കിക്കൊണ്ടു വന്നു.... 
പിറ്റെന്നാള്‍ വേറാരോ താലി കെട്ടേണ്ട 
അവളുടെ കഴുത്തില്‍ 
അമ്പലമുറ്റത്ത് വെച്ച് 
മഞ്ഞച്ചരട് ചാര്‍ത്തി 
കോമരം മൂളി; 
"മുത്തപ്പന്റെ അരുളപ്പാടാ...!" 
കോമരത്തിനു വേണ്ടി 
കാലങ്ങളായി സൂക്ഷിച്ചു വെച്ച 
അവളുടെ പ്രണയം 
അങ്ങനെ ഒരു വഴിക്കായി..! 
.
ചന്തുക്കോമരത്തിനു 
പാടാനറിയാമായിരുന്നു... 
എന്ന് വെച്ച് ശാസ്ത്രീയം, അശാസ്ത്രീയം 
അങ്ങനെ 
വകഭേദങ്ങളുടെ ചതുരങ്ങളൊന്നും 
കോമരത്തിന്റെ പാട്ടിലില്ലായിരുന്നു.. 
കായലരികത്ത് വലയെറിഞ്ഞപ്പം 
വളകിലുക്കിയ സുന്ദരിയെ കുറിച്ച് 
ചന്തുക്കോമരം തന്നെ പാടണം.. 
കൊടുങ്ങല്ലൂര്‍ ഭരണിക്ക് 
പോകുന്ന വഴിക്കാണ് 
കോമരത്തിന്റെ 
അനര്‍ഗ്ഗള സ്വരതാരുണ്യം 
ജനങ്ങള്‍ക്ക്‌ സ്വായത്തമാകുക..! 
തെറിപ്പാട്ട് പടാവോ എന്ന് 
സന്ദേഹം പറഞ്ഞ അബ്ദുമൂപ്പനെ 
ഉപ്പ,യുപ്പൂപ്പമാര്‍ക്ക് വിളിച്ച് 
തെറിപ്പാട്ടില്‍ കുളിപ്പിച്ചിട്ടും 
വര്‍ഗ്ഗീയ കലാപങ്ങളൊന്നും 
ഉണ്ടായുമില്ല...!! 
.
ചന്തുക്കോമരത്തിനു 
ജീവിക്കാനറിയില്ലായിരുന്നു.. 
നാടാറുമാസം പോലെ 
കാവുകളിലെ പൊറുതിയും, 
കാടാറുമാസം പോലെ 
വേലയില്ലാ വറുതിയും 
ജീവിതത്തിന്റെ അരുളപ്പാടുകള്‍ 
തെറ്റിച്ചുകൊണ്ടിരുന്ന
ഒരു കര്‍ക്കിടകത്തില്‍, 
ചന്തുക്കോമരം 
മഴ നനഞ്ഞ മരത്തിന്റെ 
താഴേക്കു തൂങ്ങിയ ചില്ലയായി..!! 

....ശുഭം...

Sunday, January 27, 2013

വിശ്വരൂപം


















ചിന്നുന്ന നക്ഷത്ര രാവുകളിലൊന്നില്‍
പിന്നിത്തുടങ്ങിയ സ്വപ്നങ്ങള്‍ പോലൊരാള്‍.. 
പിന്നിട്ടോരഭ്രപാളിപ്പിറവി തേടുന്ന 
മിന്നാമിനുങ്ങിന്റെ ഹൃദയമണിഞൊരാള്‍...
നരനായ്‌, നിരാമയനായ്‌, നേരിലുലയുന്ന
നൃപനായ്‌, നിലാവേറ്റ കാമുകനായ്..
നിയമചതുരങ്ങളിലൊതുക്കുവാനാകാത്ത
നായകനിയോഗമായ്‌, യാചകനായ്‌...
നാരിമാര്‍ക്കെന്നും നിരന്തരം നിദ്രയില്‍
നേരിയ കിനാവിന്റെ ലാളനമായ്‌
നീറിയ വിരഹഭാവങ്ങളില്‍ നിര്‍മലം
നിറയുന്ന നഷ്ടഹേമത്തിന്റെ നോവുമായ്‌..
പുഷ്പക വിമാനത്തിലെത്തിയൊരു രാജാ..
ഇഷ്ടതാരുണ്യമായ്‌ മാറിയൊരു റോജാ..
താമരയിതള്‍ പോലെ മൃദുലനാമന്‍..
മമകാമനകള്‍ തന്നിലെ മദനചോരന്‍..
വറുതികളിലുറയുന്ന ജീവിതച്ചുടലകള്‍
പൊറുതി മതിയാവുന്ന ജന്മചാപല്യങ്ങള്‍
ഇറുകിയിമ വെട്ടുന്നൊരാര്‍ത്ത ദൃശ്യങ്ങള്‍
നെറുകിലീ സിനിമയുടെ ദുരന്ത പരിശ്ചേദം!!
വിശ്വ രൂപം കണ്ടു തപം പൂണ്ടു പാവകള്‍
അശ്വ വേഗത്തില്‍ എതിര്‍ക്കുവാ-
നനശ്വര സര്‍ഗ്ഗ ശേഷിക്കെതിരെ വായാടുവാന്‍
പാര്‍ശ്വവത്കരണത്തിന്നായുധമായ്‌..!!
വെള്ളിത്തിര, കാശ് വാരുന്ന വാരിധി
പൊള്ളത്തരം, കാശു പൊട്ടുന്നതീ വിധി..
കള്ളത്തരം കൊണ്ടൊരശരീരി സംവിധി
കള്ളിത്തിരി മതി സിനിമയുടെ കൊലവിളി..!!
ആരാണ് മതത്തിന്റെ അപ്പോസ്തലന്മാര്‍??
ആരാണ് സിനിമയെ വെല്ലാനിവര്‍..??
ആദ്യമായ്‌ തന്നിലെ ജീര്‍ണ്ണത തുടക്കുക..
നേദ്യമായ്‌ മുന്നിലെ ജീവിതം കാണുക..
എന്നിട്ട് പോരെ, ഈ വിശ്വ രൂപം?
കലകളെ വധിക്കുന്ന ശാപധൂപം???

....ശുഭമല്ല....



Friday, January 25, 2013

എനിക്ക് മൂന്നു പേരെ കുറിച്ച് പറയാനുണ്ട്..


എനിക്ക് മൂന്നു പേരെ കുറിച്ച് പറയാനുണ്ട്.. 
ആരെ കുറിച്ചെന്ന് പേര് ചോദിക്കരുത്.. 
കാരണം അവര്‍ക്ക് പേര് ആവശ്യമില്ല.. 
ഒരു നീട്ടലും കുറുക്കലും തന്നെ ധാരാളം.. 
വേണമെങ്കില്‍ ചില വിശേഷണങ്ങള്‍ ആകാം..! 
പറഞ്ഞു വരുന്നത് ലവന്മാരെ കുറിച്ചാണ്..
ഒരു രക്ഷയുമില്ലാത്ത കക്ഷികള്‍..
കവിതയുടെ ഉത്തരാധുനികത്തിന്‍റെ ദക്ഷിണധ്രുവത്തില്‍
ദക്ഷിണയില്ലാതെ വരരുചിപ്പുതുമ..!
ഒരുത്തന്‍ ബൊമ്മയെ മനുഷ്യനും, മനുഷ്യനെ ബൊമ്മയുമാക്കി
പരകായപ്രവേശത്തിന്‍റെ കവിത;
ഒരു രക്ഷയുമില്ലാത്ത കവിത പടച്ചവന്‍..
വേറൊരുത്തന്‍ ശകടം തവിടുപൊടിയായിട്ടും
നടുറോഡില്‍ ദാണ്ടെ, കുത്തിയിരുന്ന് ചിരിയെ;
ഒരു രക്ഷയുമില്ലാത്ത ചിരിയെപ്പിണച്ചവന്‍....
ഇനിയുമൊരുത്തന്‍ കൂടിയുണ്ട്..
ഒരു രക്ഷയുമില്ലാത്ത മൂന്നാമന്‍..
പത്തുവര്‍ഷം മലയാളത്തില്‍ നഷ്ടപ്പെട്ട കവിതയുടെ തനിമ..
ഗരിമ.. പമഗരിസ.. എന്നൊക്കെ
ആരൊക്കെയോ പുലമ്പിക്കലമ്പി
വാതോരാ സ്വരതോരണങ്ങള്‍ ചാര്‍ത്തി
പോകുന്ന വഴിക്ക്
ഒരു രക്ഷയുമില്ലാക്കവിതയുമായി
മുന്നില്‍ തന്നെ തല്‍സമയസംപ്രേഷണം!!
..
(നാലാമനും, അഞ്ചാമനും, ആറാമനും
ഒക്കെയുണ്ട്..
ഒരു രക്ഷയുമില്ലാത്ത പുമാന്മാര്‍..
അവരെ കുറിച്ച് വല്ല രക്ഷയുമുണ്ടെങ്കില്‍ പിന്നീട്...)

ഒരു രാത്രിയിലെ പാഴ്കിനാവ്..


***
രാത്രിക്ക് ഇത്രയ്ക്കു നീളമുണ്ടെന്ന് 
ഇന്നലെയാണെനിക്ക് മനസ്സിലായത്‌.. 
നക്ഷത്രങ്ങളൊഴിഞ്ഞ ആകാശക്കോണില്‍ 
ഓര്‍മ്മത്തെറ്റു പോലെ ഏതോ സ്വപ്നം
എന്റെ നിദ്രയെ കാത്തു നിന്നിരുന്നു..
മഴമേഘങ്ങള്‍ തപസ്സ് ചെയ്ത ചക്രവാളത്തില്‍
പെയ്യാനാവാതെ മോഹങ്ങള്‍..
വഴിയില്‍ ചൂട്ടു പിടിക്കാന്‍
ഒരു നേര്‍ത്ത നിലാവ് പോലും ബാക്കിയില്ല..
തളര്‍ന്നു തുടങ്ങിയ കാലുകള്‍ കൊണ്ട്
ഇനിയും താണ്ടാനുള്ള യാമങ്ങള്‍ എത്രയാണ്..?
ഹൃദയത്തിന്റെ പുസ്തകത്താളില്‍
കരുതി വെച്ച സൌഹൃദത്തിന്റെ മയില്‍പ്പീലികള്‍
ആകാശം കണ്ടത് എപ്പോഴായിരുന്നു..?
അസ്വസ്ഥതയുടെ മൂടുപടങ്ങള്‍ കൊണ്ട്
മുഖപുസ്തകം മറച്ചുപിടിച്ചത് ആരായിരുന്നു..?
ഇടനാഴികള്‍ കാലൊച്ചകള്‍ കൊണ്ട് നിറക്കാന്‍
അവള്‍ മറന്നു പോയിരുന്നു...
ഉറക്കിലേക്ക് ചായുന്ന മുന്‍പേ
കനവുകള്‍ കൊണ്ട് തോരണം തീര്‍ക്കുന്ന
നിദ്രയെ കുറിച്ച് നിനവു കണ്ടു
അവളൊരു പ്രഹേളികയായി മറഞ്ഞു പോയി..
അസ്തമിച്ച സൂര്യന് ഉദിക്കാതിരിക്കാന്‍ ആവില്ലല്ലോ..!
അത് കൊണ്ട്
ഉറങ്ങാത്ത രാത്രിക്ക് ശേഷം
അവള്‍ ഉണരാതെ ഉണര്‍ന്നു..!!

............ശുഭം.................


Thursday, January 24, 2013

നഗരങ്ങള്‍


***
നഗരങ്ങള്‍ ഉറങ്ങുന്നില്ല.. 
എന്നേക്കുമായ്‌ തുറന്നിട്ട ജാലകങ്ങളാണവ.. 
അവക്ക് മൂടാന്‍ വിരികളിലെന്നല്ല, 
നഗരങ്ങള്‍ക്ക് മൂടുപടങ്ങളുണ്ട്.. 
ചതുരനാകാശത്തെക്കെത്തുന്നവ; 
അവക്കുമപ്പുറം ചേരികളുടെയിരുളില്‍ 
ജീവിതം പുഴുത്തു നാറുന്നു.. 
ഇവിടെ, 
നഗരായനങ്ങളിലെ പുക നിറഞ്ഞ ആകാശക്കീറില്‍ 
ലോഹ വിഹഗങ്ങളുടെ ഭ്രാന്തത..! 
വിശന്നു മൊഴി വറ്റിയ തെരുവിന്റെ ശാപങ്ങള്‍ക്ക് 
വെടിയുണ്ടകളുടെ മൃഷ്ടാന്നത..!! 
നഗരമൊരു വേശ്യയാണ്... 
ചായങ്ങളിണ ചേര്‍ന്ന ചുണ്ടുകളും, 
പ്രലോഭനങ്ങളുടെ നഖക്ഷതം പേറുന്ന 
കനം നിറഞ്ഞ മാര്‍വ്വിടങ്ങളും 
എല്ലാം വെറും പുറംമോടികള്‍ മാത്രം.. 
ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ചാലില്‍ 
പിണഞ്ഞൂറുന്നതത്യുഷ്ണ രേണുക്കള്‍.. 
പുടവയുരിഞ്ഞാല്‍ ബാക്കിയാവുന്നത് 
യോനിയിലെ പകരുന്ന പുഴുക്കള്‍...




Monday, January 21, 2013

സ്തൂപികാഗ്രകള്‍ക്കിടയിലൂടെ..






സഖീ..
കാല്പാടുകള്‍ കൊഴിയുന്ന പൂവിതളുകളായി
പിന്നിട്ട പാതയില്‍ ബാക്കിയാവുന്നത്
ഓര്‍മ്മകള്‍ കൊണ്ട് നീ കണ്ടെടുക്കണം..
ഏകാന്തതയെന്നോ, വിജനതയെന്നോ,
പേരുകള്‍ കൊണ്ട് മുറിച്ചിടാനുള്ള
ഈ ഒറ്റപ്പെടലില്‍, നിഴലെങ്കിലും
നിനക്ക് കൂട്ടിനുണ്ടല്ലോ..
നിശബ്ദതയെന്നോ, നിസ്സഹായതയെന്നോ,
നോവുകള്‍ നനഞ്ഞിറ്റുന്ന
ഈ പഥികതയില്‍ നിന്‍റെ
ഹൃദയമെങ്കിലും മിടിക്കുന്നുണ്ടല്ലോ..
.
സ്തൂപികാഗ്രകള്‍ നിന്‍റെ യാത്രയില്‍
ദിശാസൂചകങ്ങള്‍...
സ്വപ്‌നങ്ങള്‍ നിന്‍റെയനുഗാമികള്‍..!
.
പിന്നിലേക്ക്‌
കണ്ണുകള്‍ കൊണ്ട് നോക്കരുത്..
മുന്നിലേക്ക്‌ മനസ്സ് കൊണ്ടും..!
ഏതോ പാദപതനങ്ങള്‍
ഏകാനതയും, മൌനവും കൊന്നു
നിന്‍റെ സ്വത്വവും കവര്‍ന്നു പോയേക്കാം..!!
.
വഴിയില്‍ കിളിര്‍ക്കുന്ന നോവ്‌ മരങ്ങള്‍
നിന്‍റെ വിരല്‍തുമ്പുകളില്‍ ‍അലിഞ്ഞിറങ്ങി
മഷിച്ചാലുകളിലേക്ക് സംക്രമിക്കും മുന്‍പ്
ഒരു കറുത്ത സ്വപ്നത്തിന്‍റെയില
എനിക്കു വേണം.. 
നീ തിരിച്ചെത്തുന്ന വഴിയുടെയറ്റം
നിനക്ക് തന്നെ തിരിച്ചു നല്‍കാന്‍..

----ശുഭം---
കടപ്പാട്: (വര: ജസി കാസിം)