എന്നെ ലൈക്കണേ....

Saturday, April 23, 2016

..........

പ്രണയത്തിന്റെ
എസ്കിമോയിൽ നിന്ന്
ഇസ്താംബൂളിലേക്കൊഴുകിയ
മഞ്ഞിന്റെ മണമുള്ള പുഴ...
ലിപികളില്ലാത്ത
ഒരു ജിപ്സിക്കവിതയിൽ നിന്ന്
നിന്നെ വായിച്ചെടുക്കുന്നു...!
മുഷിഞ്ഞ ഡെനിംതോലിനുള്ളിൽ
മൗനം സ്ഖലിച്ച ഉടൽ;
പലായനങ്ങളുടെ വഴിത്തഴമ്പുകൾ
നിന്റെ പാദചിഹ്നങ്ങളുടെ
ആകൃതികൾ മാറ്റിവരയ്ക്കുന്നു..!

സത്രഗലിയിലെ
ഉറക്കത്തിന്റെ ഹാങ്ങോവറിൽ
ഒരു പിശറൻ സ്വപ്നത്തിന്റെ
ഐസ്‌ക്യൂബലിയുന്നു
(നാളെ നടന്നു തീർക്കേണ്ട വഴികൾ
ഭൂപടത്തിൽ നിന്ന്
പെറുക്കിയെടുക്കുകയാണ്
നമ്മുടെ കിനാവുകൾ...!)

ഡ്യൂഡ്....
അലസതയുടെ കടലിലേക്കാണ്
നമ്മൾ നടക്കുന്നത്
കടൽ പിളർന്നു വഴി തികയാൻ
പ്രവാചകന്റെ വടി കരുതണം
അല്ലെങ്കിൽ കടലായ കടലൊക്കെ  മഞ്ഞുപാളികൾ കൊണ്ട്‌ മൂടണം...

തിര തെറുക്കാൻ മടിപിടിച്ചു പോയ
ഒരു കടലിനെ കുറിച്ച്
ഓർത്തു നോക്കൂ....!!


....

Saturday, April 16, 2016

...........

വിഷാദമതിന്റെ
വേരുകളാഴത്തിൽ  പടർത്തി
ആത്മാവിനോട് സംസാരിക്കുന്നു..
മുറിഞ്ഞു വീഴുന്ന ഓരോ
മൗനങ്ങളിൽ നിന്ന്
നിറങ്ങൾ വേണ്ടാത്ത ചിത്രങ്ങൾ
വരഞ്ഞു തീരുന്നു..

വർണ്ണങ്ങൾക്കിടയിൽ
ഉപേക്ഷിക്കുന്ന ചില ഇടങ്ങളിൽ നിന്നാണ് ഒരു ചിത്രമതിന്റെ #ഗഹനത സ്വായത്തമാക്കുന്നത്..
കരകൾ കൊണ്ട് ഈ കടലുകളെ വരച്ചു വെച്ച
ദൈവം എന്ന ചിത്രകാരനെ കുറിച്ച്
നീയെപ്പോഴും  പറയുമല്ലോ!

ജീവിതമെന്ന ഗൗളീകാഷ്ടമെന്ന്‌
ഞാനാണയിടുന്ന സായന്തനം;
രാവും പകലും കറുപ്പും വെളുപ്പുമായി നിന്റെ കൺതടങ്ങളിൽ നിഴലിച്ചു കിടന്നു..
അതിനുമപ്പുറം
ചക്രവാളം ചോരപ്പാടുകൾ ചാലിച്ച്
നിന്റെ പ്രണയം നിറഞ്ഞ ഹൃദയം പോലെ...

വിഷാദമതിന്റെ
മുറിവായകൾ വിടർത്തി
മനസ്സിനോട് കലഹിക്കുന്നു;
ഞാൻ നിന്നോട്
നീയെന്നോട്‌
ഞാനെന്നോട്‌
നീ നിന്നോട്
നമ്മൾ നമ്മോട്.......

(നമുക്കിടയിലെ കാലമൊരു
കടലായ് മുന്നിൽ നിറയുന്നുണ്ട്...!)

വിഷാദമതിന്റെ
നഖപ്പാടുകൾ വീഴ്ത്തിയ
നക്ഷത്രമിപ്പോൾ ആകാശച്ചെരുവിൽ തെളിയുന്നു;
നിനക്കവിടെ നിന്നും
എനിക്കിവിടെ നിന്നും
പരസ്പരമെത്തിച്ചേരാനുള്ള
ചില കണ്ണാടിനോട്ടങ്ങളെത്തിരഞ്ഞ്‌...!

(ജീവിതം)
വർണ്ണങ്ങൾക്കിടയിലെ
ഉപേക്ഷിക്കപ്പെടുന്ന
ഇടങ്ങളെ കുറിച്ച് നമ്മോട്
സ്വകാര്യം പറയുന്നു...
(ജീവിതം)
#ഗഹനമായ ഒരു ചിത്രത്തെ കുറിച്ച്
ഓർമ്മ വരുന്നുണ്ടോ....???

🌄🎑🌅

Friday, April 8, 2016

...........

നിശബ്ദമായ രാത്രിയുടെ
നഗ്നമായ ഇടനാഴി...
വെളിച്ചത്തിന്റെ വേരുകൾ
മുളച്ചു തുടങ്ങിയ
ഒരു ഗലിയുടെ അകലക്കാഴ്ച...
കറുത്ത സ്വപ്നങ്ങളുടെ
ഉറക്കമിളിച്ച കണ്ണുകൾ പോലെ
ആകാശത്തിലെ നക്ഷത്രങ്ങൾ...
ഉള്ളിലിരമ്പുന്ന ഭാംഗിന്റെ കടൽ...!

നഗരത്തിലേക്കുള്ള ഈ പാതയിൽ
ഞാൻ *ഷഹബാസിനെ ഓർമ്മിക്കുന്നു
നിശബ്ദമായ എന്റെ രാവുകളിൽ
ആർദ്രമായ സ്വരശിഖരങ്ങൾ പടർത്തുന്ന മരത്തണലാണവൻ..

"തേടുന്നതാരെ ശൂന്യതയിൽ.........."
ഒരു ശോകമസൃണമായ തലോടൽ പോലെ അവൻ മന്ത്രിക്കുന്നത്...

"സജ്നീ.. സജ്നീ.. ഇനി വേറെയായ് കഴിയുന്നതാണ് വേദന...."
പ്രണയത്തിന്റെ വിരഹവിഷാദം
നേർത്ത ഷഹനായിക്കൊപ്പം
ആത്മാവിൽ കലരുന്നത്.....

നിശബ്ദമായ രാത്രിയിൽ
ഷഹബാസ് അമൻ എന്റെ ഹൃദയത്തിൽ പാടിക്കൊണ്ടിരിക്കുന്നു...

അകലെ
നഗരം ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും,
എങ്കിലും നിശബ്ദമായ ഒരു നഗരത്തെ കുറിച്ച് ഓർക്കാൻ കൂടി വയ്യ.
ഏകാന്തത അതിന്റെ തണുത്ത കരങ്ങൾ കൊണ്ടെന്നെ ചേർത്ത് പിടിക്കുന്നു..

"ദൂരെ നിന്നാരോ പാടിടുന്നു
ആത്മവിലാപങ്ങൾ തീരുകില്ല....."
  ഒരു നോവിന്റെ ശലഭസ്വകാര്യം പോലെ ഗസൽ...!

ഈ വഴിയുടെ അറ്റത്ത്‌
എന്റെ സജ്നിയുടെ മൗനം മുറിഞ്ഞു വീഴുന്ന പകലുണ്ടെന്ന്..
ഒരായിരം തിരകൾ നുരക്കുന്ന
ജീവിത്തിന്റെ കടലുണ്ടെന്ന്..
നിശബ്ദമായ രാത്രിയിൽ
നീയാണെന്നോട് മന്ത്രിക്കുന്നത്‌....!!!

🌻🌻🌻

Wednesday, April 6, 2016

............

മഞ്ഞുരുകിയൊഴുകുന്ന
പുലർപ്പുഴയിൽ നിന്ന്
വെയിൽച്ചിറകുള്ള പക്ഷി
പറന്നുയരുന്നു...
മഴപ്പുടവയണിഞ്ഞ മേഘസുന്ദരികൾ
ആകാശജനാലയിൽ
നിന്നെത്തി നോക്കുന്നു..

താഴെ,
ഭൂമി പൂത്തുവിരിയുന്ന വാക മരമാണ്.
പൂവിതളുകൾ ഊർന്നുവീഴുന്ന
മരച്ചില്ലകളിൽ നിന്ന് നാം
നമ്മെ കണ്ടുമുട്ടുന്നു.
ഏതു നിമിഷവും
അടർന്നു വീണേക്കാവുന്ന
ഹൃദയമെന്ന പൂവിൽ
നിനക്ക് വേണ്ടി കരുതിയ
പ്രണയമാണെന്ന്
ഞാൻ പറയുന്നു...
വെറുതെ പറഞ്ഞതല്ല
ഓരോ കാറ്റനക്കവും
എന്നെ ആവർത്തിക്കുന്നു..
ഓരോ കിളികളും അതേറ്റു പറയുന്നു...
ആ ഓരോ നിമിഷവും
ഞാൻ ജീവിച്ചുകൊണ്ടേയിരുന്നു....

മേഘസുന്ദരികൾക്ക്
കുശുമ്പു തോന്നുന്നു...
അവർക്ക് കരച്ചിൽ വരികയാണ്;
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
അവർ കരഞ്ഞു തുടങ്ങുന്നു...

വാകമരം മുഴുവൻ
കറുത്ത പൂക്കൾ വിരിയുന്നു..

സത്യമായിട്ടും
നിനക്കിപ്പോൾ ഇതേ ചെയ്യാനുള്ളൂ:
"ഇരുൾ വീണു
നഷ്ടപ്പെടുന്നതിന് മുൻപ്,
എന്റെ നിഴലിൽ നിന്നു നിന്നെ
നീ വീണ്ടെടുക്കുക..
വിരഹം എന്ന കവിതയിലേക്ക്
നീയെന്നെ കൊരുത്തുവെക്കുക..!

അനന്തരം,
ഒരു യാത്രയുടെ നിഴലിൽ
എന്നെയുപേക്ഷിക്കുക.....!!"
...

💒💒💒

.........

"ഉടലിന്റെ കോപ്പയിൽ 
നുരഞ്ഞു തുളുമ്പിയ 
എന്റെ പ്രണയത്തിന്റെ 
കടല് കുടിച്ചു വറ്റിച്ചിട്ടും 
നിന്റെ കണ്ണുകൾക്കിനിയും 
ദാഹമെന്നോ.........????" 
.
.
.
.
.
.
രാത്രിയെന്നു പേരുള്ള പ്രണയിനി
എന്നോട് ചോദിക്കുന്നു..!! 

🎑🎑🎑