എന്നെ ലൈക്കണേ....

Monday, August 28, 2017

■□■□■□■□■□■□■

കവിയുടെ വീട്;
അടുക്കി വെച്ച പുസ്തകങ്ങൾക്കപ്പുറം
ചിതറിക്കിടക്കുന്ന
വാക്കുകൾ..
ഏതു നിമിഷവും
മഷി തീർന്നു പോയേക്കാവുന്ന
പാർക്കർ പേന..
മൗനം തിന്നു തീർത്ത
രാപ്പകലുകൾ..
കരച്ചിൽ തിളയ്ക്കുന്ന
അടുക്കള..
മഴയുടെ നൂലേണിയേറി
മാനത്തേക്ക്
കയറിപ്പോകാവുന്ന
ചായ്പ്പ്..
കവിതകൾ,
മുളകും
മാങ്ങയും
നാരങ്ങയും ചേർത്ത്
ഉപ്പിലിട്ടു വെച്ച ഭരണികൾ..
കുടിച്ചു തീർത്തിട്ടും
ബാക്കിയായ
കവിതകളുടെ
ചില്ലുപുസ്തകങ്ങൾ...
മുറ്റം;
പുല്ലുകളുടെ
ഹരിതലിപികളാൽ
എഴുതപ്പെട്ട ഖണ്ഡകാവ്യം..
അടച്ചിടാനാവാത്ത ഗേറ്റ്;
ഓർമ്മയുടെ തുരുമ്പിച്ച ഭൂപടം..!

മറവിയുടെ ഓടാമ്പലിട്ട
വാതിലിനപ്പുറം
കവിയുടെ വീട്
മയങ്ങുന്നു..

എത്രയോ കൊല്ലങ്ങൾ
ഉണ്ണാതെ മിണ്ടാതെ
വെയിലും കാറ്റും മഴേം മഞ്ഞും കൊണ്ട്
കവിക്ക് വേണ്ടി ഉറങ്ങാതിരുന്നോളാണ്....
പാവം,
ഉറങ്ങിക്കോട്ടെ.....!
●○●○●○●

●○●○●○●


മാരത്തള്ളി അഥവാ
മാർത്തഹള്ളിയിലെ ദിവസങ്ങൾക്കു
ചാണകത്തിന്റെ മണവും,
നായ്ക്കളുടെ നോട്ടവും,
സൈനികവിമാനങ്ങളുടെ ഇരമ്പവുമായിരുന്നു...
പ്രതീക്ഷ ബാറിന്റെ കോണിപ്പടിയിൽ പരസ്പരം
വാക്കും, ഗോൾഡ് ഫ്‌ളേക് കിങ്ങും
പുകച്ചു തള്ളി നമ്മളിരുന്നു..
പണിക്കർ ട്രാവൽസിലെ
കന്നഡ മാത്രം മാത്താടുന്ന മലയാളി പെണ്ണിനെ
ചിന്തകളിൽ ചുംബിച്ചു പകലുകളും,
സ്വപ്നങ്ങളിൽ രമിച്ചു രാത്രികളും.....!
മോണോറെയിൽ മുറിച്ചിട്ട
നഗരത്തിന്റെ ഹൃദയം പോലെ,
നമ്മളും;
ഒന്നാണെങ്കിലും രണ്ടായിരുന്നു...
ചങ്ങാതി,
നമുക്കിടയിലൊരു മൗനത്തിന്റെ റിങ് റോഡുണ്ടായിരുന്നു..
വോഡ്കയുടെ ചവർപ്പിൽ
മുങ്ങിപ്പോയ ഒരു ഡിസംബർത്തെരുവിൽ
നാക്കിൽ മരിച്ച വാക്കുകൾ കൊണ്ടെന്നെ നോക്കി
നീ നടന്നു പോയി;
ആൾക്കടലിന് മുകളിലൂടെ പ്രവാചകനെ പോലെ.....!
നിന്റെ പ്രയാണത്തിന്റെ തുടർച്ചകൾ
ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിൽ നിന്ന്
തിരിച്ചെടുക്കാൻ കഴിയാത്ത പാതകൾ പോലെ
എന്നിൽ ബാക്കിയായി.

കാലമൊരു തീവണ്ടിയായിരുന്നു..
അനുനിമിഷം ക്ലിക്ക് ചെയ്തു കൊണ്ടിരുന്ന
'പകൽക്കിനാവന്റെ' ക്യാമറകവിതകൾ പോലെ
ജനലുകൾ പരശ്ശതം ചിത്രങ്ങൾ നെയ്തു കൊണ്ടിരുന്നു..
തുടർച്ചയായ നിശ്ചലദൃശ്യങ്ങളുടെ കൊളാഷുകൾ;
(തുടർച്ചകൾ മടുപ്പിക്കുമെങ്കിലും...!)

ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇഴഞ്ഞെത്തിയ ജൂണിൽ
പാലികാബസാറിന്റെ ആൾച്ചുവരുകൾക്കുള്ളിൽ
നിന്നെ ഞാൻ വീണ്ടും കണ്ടെത്തി..
ജോധ്പുരി ചപ്പലു വിറ്റു ഭേൽപുരി മേടിച്ചു തിന്നു
'കുഴൂരിന്റെ' കവിത മൂളി നീ ജീവിച്ചു കൊണ്ടിരുന്നു.
"നോക്ക്, ഈയാകാശത്തിലേക്ക് വേരുകൾ മുളച്ച
അവന്റെ കവിതമരത്തിലേക്ക്  കയറിക്കയറിപ്പോവുകയാണ് ഞാൻ"
ഭാംഗിന്റെ ചൂരുള്ള നിശ്വാസങ്ങൾ കൊണ്ട്
നീയെന്നെ തൊട്ടുകൊണ്ടിരുന്നു...

അടർന്നുവീണ നിമിഷദളങ്ങൾ എന്ന് ക്ളീഷേ പുരട്ടി വിളിച്ചു
സമയത്തിന്റെ കടൽവഴിയിലൂടെ
മരുഭൂമിയിലേക്ക് സ്വയം നഷ്ടപ്പെട്ട സെപ്റ്റംബർ..
ഉരുകിത്തിളക്കുന്ന ലോഹപ്പാത്രമാണ്
ഈ നഗരമെന്ന് നീ പറയുമായിരുന്നു എന്ന് ഞാനോർത്തു ..
ജോലിത്തിരക്കുകളിൽ നിന്ന് ജോലിത്തിരക്കുകളിലേക്ക്
പണിതിട്ട പാലങ്ങളായിരുന്നു ദിവസങ്ങൾ..
നിന്നെ ഞാൻ മറന്നു പോയിരുന്നു..
എന്തിനു,
എന്നെ പോലും ഞാൻ മറന്നു തുടങ്ങിയിരുന്നു...
എന്നിൽ നിന്നും അടർന്നു വീണു കൊണ്ടിരുന്ന
ദളങ്ങളായിരുന്നു ഞാൻ...

ഇപ്പൊ നിന്നെ ഓർക്കാൻ കരണമെന്താവോ??
"നീയും ഞാനുമില്ലാത്ത കവിതയെഴുതിത്തീർന്നു;
മരണമെന്ന് പേരിട്ടു"
എന്ന സ്റ്റാറ്റസ് അപ്‌ഡേഷന് ശേഷമായിരിക്കണം..
നീയിപ്പോൾ എവിടെയായിരിക്കും??
ഒരുപക്ഷെ,
ഏതെങ്കിലുമൊരു പൗരാണിക നഗരത്തിലെ
വിഗ്രഹങ്ങളുടെ വ്യാപാരശാലയിൽ,
അല്ലെങ്കിൽ വാക്കുകൾ വിൽക്കുന്ന ഒരു പത്രമോഫീസ്...
അതുമല്ലെങ്കിൽ,
തുടർച്ചകളിൽ മനം മടുത്തു മഹാമൗനത്തിന്റെ
നിശ്ശബ്ദതയിൽ..

സാധ്യതകൾ ആകാശത്തിലേക്ക് വേരുമുളച്ചു തുടങ്ങിയ മരമാകുന്നു;

ചിലപ്പോൾ നീയിപ്പോഴൊരു
ആൾദൈവമായിരിക്കും;
നമ്മുടെ നാട്ടിലിപ്പോൾ അതിനാണല്ലോ ഒരു ഒരു ഒരിത്....!!

□■□■□■□■

Thursday, August 10, 2017

.............

✡✡✡
എന്റെ ബ്ലൂവെയ്ൽ കിനാവിലെ
കടൽത്തീരം..
നിന്റെ നിഴലളന്നു പോറിയ
വെയിൽനിറങ്ങൾ..
മരണത്തിലേക്കെന്ന പോലെ
നീണ്ടു കിടക്കുന്ന
ജലചലനങ്ങൾ....!
ഇരുട്ട് മണക്കുന്ന പകലുകളാണ്
ഓരോ മൗനവും;
മരണത്തിന്റെ ഇടനാഴിയിൽ വരയുന്ന
ജീവിതമെന്ന കാൽപ്പാടു പോലെ...!

ഹാക്ക് ചെയ്യപ്പെട്ട
ഓൺലൈൻ വിലാസങ്ങളിൽ നിന്ന്
ഒരു ഫേക്ക്ഡാറ്റയിലേക്ക്
അടർന്നു വീണ പരിചയങ്ങൾ..
മുഖമില്ലാത്തവരുടെ
വേദപുസ്തകത്തിൽ
വായിക്കാനാവാത്ത ചില ലിപികൾ..!

മൃതദേഹങ്ങളാണ്‌
നാം പലപ്പോഴും..
യാത്രകളുടെ നൈരന്തര്യങ്ങളിൽ
മാഞ്ഞുപോയ കാൽപാടുകളിൽ
തീർന്നു  പോയ ജീവിതങ്ങളെ കുറിച്ച്
ഉള്ളിൽ കരയുന്നവർ...
നിശ്ചലത കൊണ്ട്
ശരീരങ്ങൾ ആവരണം ചെയ്യപ്പെടുന്നു;
മൗനം നാവിലസ്ഥിയാവുന്നു..!

ഈ ഗെയിമിൽ
നിന്റെ ശിഥിലമായ ചിന്തകൾ കൊണ്ട്
ഞാനൊരു മാപ്പ് വരച്ചെടുക്കേണ്ടതുണ്ട്..
ഇനിയുള്ള വഴികളിലേക്ക്
തുറക്കപ്പെടുന്ന താക്കോൽപഴുതാണത്..!
അടുക്കും ചിട്ടയുമില്ലാത്ത
നിന്റെ ഓർമ്മകൾ കൊണ്ടൊരു
നാവിഗേഷൻ കൂടി വേണം..!!

മരണത്തിന്റെ മധുരം;
ജീവിതത്തിന്റെ കയ്പ്..!

അതേ,
പലപ്പോഴും രുചികൾ
പരസ്പരം ഭോഗിക്കുന്ന
ലൈംഗികഅഭയാർത്ഥികളാണ്...!!

⚪⚫⚪⚫⚪⚫

Friday, July 28, 2017

........

🔽🔼🔽🔼🔽
യാത്രകളുടെ മണമുള്ള
തുറമുഖം;
കടലിന്റെ ഹൃദയത്തിലേക്ക്
തുളഞ്ഞിറങ്ങാനുള്ള
കഠാരികൾ പോലെ
കപ്പലുകൾ..!
മഞ്ഞു കുടഞ്ഞു
പാഞ്ഞു പോകുന്ന
കാറ്റിന്റെ ഉയിർപ്പാട്ട്;
വറുതിയുടെ നിറമുള്ള
ഓക്ക് മരങ്ങളുടെ
പിറുപിറുപ്പ്...!
നേരം വെളുത്തിട്ടും
മേഘപ്പുതപ്പിനുള്ളിൽ
മൂടിപ്പുതച്ചുറങ്ങുന്ന
സൂര്യബാല്യം;
മഴയേറ്റതു പോലെ
നനഞ്ഞ നിനവുകളുമായി
അവളുടെ
പുലർകാലം.....!

🔘🔘🔘
'എമ്മെ' എന്ന് പേരുള്ള
പെൺകുട്ടി
ആ തുറമുഖ നഗരത്തിൽ
എന്ത് ചെയ്യുന്നു..??

ഭൂപടത്തിൽ നിന്നും
അഴിച്ചെടുത്ത
മൺരേഖകൾ കൊണ്ട്
വരച്ചു തീർക്കാനാവാത്ത
ഒരു നഗരത്തിന്റെ ചിത്രം
അവളുടെ കണ്ണുകളിൽ
തിളങ്ങുന്നു..
ഒരു  ബ്രെഡിൽ
തേച്ചു തീർന്ന ചീസു പോലെ
അവളുടെ സങ്കടം
തേഞ്ഞു തീർന്നതാവാം...

🔘🔘🔘
ചോദ്യം അപ്പോഴും ബാക്കിയാണ്;
'എമ്മെ' എന്ന് പേരുള്ള
ആ തുറമുഖ നഗരത്തിൽ
പെൺകുട്ടി എന്ത് ചെയ്യുകയാണ്..??

ആ നഗരത്തിന്റെ പേരാണോ
ആ പെൺകുട്ടിയുടെ പേരാണോ
"എമ്മെ"
എന്ന് സംശയിച്ചു
വായനയുടെ
സംത്രാസത്തിൽ പെട്ടുഴലുന്ന
അനുവാചകനെ കാണുമ്പോൾ
ഉള്ളിൽ പൊട്ടിയ ചിരിയൊതുക്കി
കവിയോർക്കാൻ ശ്രമിക്കുന്നു;
അല്ല,
ശരിക്കും ആരുടെ പേരാണ്
"എമ്മെ"....????

കവിത നിശ്ചലമായ
തടാകമാകുന്നു..
അപ്പോഴാണ്..
അതേ..
അപ്പോൾ തന്നെയാണ്
കവിക്ക് ഓർമ്മ വരുന്നത്.....!!

താൻ കവിയേ അല്ല !!!!!

താനൊരു കഥാകാരൻ  ആയിരുന്നു....!!!!!
താനെഴുതി തുടങ്ങിയ
കഥയായിരുന്നു അത്.....!!!!

വിസ്മൃതിയുടെ വിഹായസ്സിൽ നിന്ന്
അടർന്നു വീണ
സ്മൃതിയുടെ നനവുള്ള
സലിലദളങ്ങൾ
അയാളെ പൊതിയുകയാണ്‌..
പൊഴിഞ്ഞു പോയ
തൂവൽ  തേടി
പറന്നു പോയ പറവയെ പോലെ
അഴിഞ്ഞു വീണ
കാലത്തിന്റെ ചരടുകൾ
അയാൾ തിരഞ്ഞു കൊണ്ടേയിരുന്നു...!!

ശരിക്കുമതൊരു മരുഭൂമിയായിരുന്നു..
ഒട്ടകമായിരുന്നു..
മണൽക്കാറ്റായിരുന്നു....!!
അതായാളായിരുന്നു......!!
അത് ഞാൻ തന്നെയായിരുന്നു.....!!

🔘🔘🔘
അപ്പോൾ എമ്മെ ആരായിരുന്നു ??
നിനക്കിപ്പോൾ ഓർമ്മ വരുന്നുണ്ടോ??

🌎ഗുൽമോഹർ പൂത്ത
പാതയോരങ്ങളിൽ
പ്രണയത്തിന്റെ
പ്രാപ്പിടിയൻ മിഴികളുമായി
ഞാൻ നിന്നെ കാത്തു നിന്നിരുന്നു ..
വയലറ്റ് നിറമുള്ള
ആകാശമെന്നു
ഞാൻ നിന്റെ സ്വപ്നങ്ങളെയും,
ചോര തെറിച്ച നിലാവിനെ
ചവച്ചരക്കുന്ന സ്രാവുകളെന്നു
നീയെന്റെ ചുംബനങ്ങളെയും
പേരുവിളിച്ച സായാഹ്നങ്ങൾ....!!

ഉടലുകൾക്കിടയിൽ
നിഴലുകൾക്കിഴയാൻ പോലും
ഇടമില്ലാതെ പോയ
രാപ്പകലുകളിൽ നിന്ന്
നമുക്കിടയിലലിഞ്ഞു പോയ
മൌനത്തിന്റെ സാഗരം;
വിരഹത്തിന്റെ മരുഭൂമി..!!

എമ്മെ എന്ന് പേരുള്ള പെൺകുട്ടി
നമുക്ക് പിറക്കാനിരുന്ന
നമ്മുടെ മകളായിരിക്കണം....!
അതുമല്ലെങ്കിൽ
ഞാനെഴുതാനിരുന്ന കവിതയുടെ
പേരായിരിക്കണം;
എഴുതിയെഴുതി കഥയായിത്തീരുന്ന
ചില കവിതകൾ.....!!!!

🔴🔵🔴🔵🔴🔵

Friday, July 14, 2017


വെറുപ്പ് എന്ന്  പേരുള്ള രാജ്യം;
കറുത്ത നിലാവിന്റെ
അതിർത്തി രേഖകൾ...
ചോരയുടെ മണമുള്ള നിഴലുകൾ കൊണ്ട്
ഭൂമിയെ മുറിച്ചിട്ടിരിക്കുന്നു..!
ആർത്തവം നിലച്ച പെണ്ണിന്റെ
ഊഷരമായ സ്വപ്‌നങ്ങൾ പോലെ
പുഴകൾ;
ഒഴുക്ക് നഷ്ടപ്പെട്ട സ്വത്വം പേറി
മണൽച്ചുവരുകൾക്കുള്ളിൽ
കബറിടം തേടുന്നു...

അടർന്നുവീണ തൂവലുകളെ കുറിച്ച്
നോവുന്ന പക്ഷിയുടെ
പാട്ടിന്റെ  താഴ്‌വരയിൽ
കാലം അസ്തമിക്കുന്നു..!

ഇടറിവിണ്ട പരിണിതിയുടെ
തൂക്കുപാലങ്ങൾ താണ്ടി
ഭൂതത്തിലേക്ക് നഷ്ടപ്പെടുന്ന
തീവണ്ടിക്കിനാവിൽ
ഞാനെന്നെയും നിന്നെയും
തിരയുന്നു....!!

ആകസ്മികമാണോരോ
യാത്രയുമെന്നു
പിറുപിറുക്കുന്ന വാലാട്ടിക്കിളിക്ക്
നിന്റെ പ്രണയത്തിന്റെ നിറം..

വിരഹമെന്നു പേരിട്ട വഴിയുടെ
ഒറ്റക്കിതപ്പുള്ള ചെരുപ്പടയാളങ്ങൾ..
ബാക്കിവെച്ച കളിമൺയാത്രയിൽ
കുഴയുന്ന പാദങ്ങൾ..

രാഷ്ട്രമീമാംസയിൽ
മാംസം മണക്കുന്നു
രാഷ്ട്രീയത്തിൽ
രാഷ്ട്രം ചുവക്കുന്നു..!!

പ്രേമമെന്നു വിളിക്കാൻ പാകത്തിൽ എന്റെ ഹൃദയം ചുരക്കുന്നു
നിന്റെ ആത്മാവിൽ ഞാനെന്റെ
പ്രണയം വരക്കുന്നു..

മറന്നുപോയ പശുവിന്റെ
അകിടാണ് കാലം
മരിച്ചു പോയ കിടാവിന്റെ
ഖബറാണ് കലഹം..!

പശുവിറച്ചി തിന്നത് ഞാനല്ല
പശി നിറച്ചു തന്നതെന്റെ ഉദരമല്ല..
എന്നിട്ടും നിന്നെ പ്രേമിച്ചതിന്റെ പേരിൽ
ഞാൻ മരിച്ചു വീഴുന്നു..!!

നീ കരഞ്ഞു കണ്ണുകളിൽ കുരുത്ത
കണ്ണീർക്കടലിൽ
എന്റെ വേദനയുടെ തിരകളുണ്ട്..
മറക്കാതെ നീയത്
ഹൃദയത്തിൽ കൊരുത്തു വെക്കുക..
ഇനിവരും ജന്മത്തിൽ
പശുവില്ലാക്കാലത്തിൽ നമുക്ക്
പിറവിയെടുക്കാം....
പ്രണയം കൊണ്ടൊരു രാജ്യമുണ്ടാക്കാം.........!!!

Friday, March 17, 2017

......

ഡോംബിവിലിയിലെ സായാഹ്നങ്ങൾ
വടാപാവിന്റെ മണമുള്ള മൗനങ്ങൾ കൊണ്ട്
നമ്മൾ സംസാരിച്ചു കൊണ്ടിരുന്നു..

ഒരു ട്രെയിനിന്റെ വാഗൺട്രാജഡികളിൽ നിന്ന്
പുനർജനിച്ചു
ജീവിതത്തിന്റെ നഗരകാണ്ഡത്തിലേക്ക്
നടന്നുപോകുന്ന ആൾക്കൂട്ടങ്ങൾ..
ചീഞ്ഞു തുടങ്ങിയ തക്കാളികൾ
പീറപ്പലകയിൽ നിരത്തിവെച്ച്
തന്റെ പറഞ്ഞുതേഞ്ഞ ശബ്ദം കൊണ്ട്
വിലപറഞ്ഞു കൊണ്ടിരിക്കുന്ന വൃദ്ധ..
ഇളനീർ കൂട്ടങ്ങൾക്കിടയിൽ
തന്റെ വരവുകാരെ വിളിച്ചു കൊണ്ടിരിക്കുന്ന മദ്രാസിബാബു..
ചുറ്റിലും,
ശബ്ദങ്ങളുടെ ഒരു കടലിരമ്പുന്നു..!

തകരഷീറ്റുകളുടെ ആകാശങ്ങൾ
നിരത്തി വെച്ച ചേരിയുടെ
നരച്ചുപോയ ലോകം പിന്നിൽ മറച്ചു പിടിച്ച്
ചതുരനാകാശങ്ങളുടെ കോൺക്രീറ്റ് കാഴ്ചകൾ കൊണ്ട്
നഗരം ചിരിക്കുന്നു....!

നമുക്കിടയിൽ നിന്നും മാഞ്ഞു പോയ നിമിഷങ്ങളിൽ നിന്ന്
നഷ്ടപ്പെട്ടു തുടങ്ങിയ നമ്മളെകുറിച്ചു
ഓർമ്മ വരുന്നു..
ഓരോ തെരുവിലും  ഓർമ്മകളുടെ വാണിഭശാലകൾ തുറന്നിട്ടിരിക്കുന്നു..
നിശ്ശബ്ദമായ കരച്ചിലിനൊടുവിൽ
താന്താങ്ങളുടെ ഓർമ്മകളും പേറി
എല്ലാവരും മടങ്ങുന്നു;
അഭിശപ്തമായ ജീവിതത്തിരക്കുകളുടെ ആൾക്കടലുകളിൽ ഒലിച്ചു പോകുന്നു...!

പ്രാവുകൾ ചിറകടിച്ചുയരുന്ന നടപ്പാതയിലൂടെ
കൈകൾ കോർത്ത് പിടിച്ചു നടക്കാം..
ചിറകില്ലാത്ത പ്രാവുകളാണ് നമ്മൾ എന്ന്
പരസ്പരം ഉരുവിടാം..
പ്രണയത്തിന്റെ പാദമുദ്രകൾ അണിഞ്ഞു
സ്നിഗ്ധമായിതീർന്ന വഴിയിൽ നമ്മളെ മറന്നു വെക്കാം..!

ഭാംഗിന്റെ ലഹരിപുതച്ച രാത്രിക്ക് മുൻപ്
നമ്മൾ പിരിഞ്ഞു പോവുകയാണ്..
ബീറ്റ് പോലീസിന്റെ പരുക്കൻ ശബ്ദങ്ങൾക്കും,
ബംഗാളി പിമ്പിന്റെ കുഴഞ്ഞു തുടങ്ങിയ ഇടപാടു വിളികൾക്കുമപ്പുറം,
നിരത്തിൽ നമുക്കിടയിലെ അകലങ്ങൾ കൂടി വരുന്നു..
എതിർ ദിശയിലേക്ക് ഒഴുകി പരസ്പരം നഷ്ടപ്പെട്ടു പോകുന്ന
രണ്ട് പുഴകൾ..

അതെ,
മൗനത്തിന്റെ ഈ കടലാണ്
ഇനി ബാക്കിയുള്ളത്...!!

🎑

Monday, March 6, 2017

.......

#യക്കൂസ
എന്ന് പേരുള്ള
രാജ്യം..!
കടന്നുകയറ്റങ്ങളുടെ..
കള്ളത്തരങ്ങളുടെ..
പിടിച്ചുപറിയുടെ
നിയമപുസ്തകം,
ന്യായം പറയുന്ന രാജ്യം...!

നീതിമാൻ ആവുക
എന്നത്
അവിടെ കഴുവേറ്റപ്പെടാൻ
പര്യാപ്തമായ കുറ്റമാണ്..
ഏറ്റവും വലിയ കൊള്ളക്കാരൻ
#യക്കൂസയിലെ രാജാവ്..!

ശരികളെ തെറ്റുകൾ
വിഴുങ്ങിയ ദിവസങ്ങളാണ്
അവിടെ എപ്പോഴും..
വെളിച്ചത്തെ ഇരുട്ട് വിഴുങ്ങിയ പോലെ..
അതുകൊണ്ട്,
യക്കൂസയിലെ ദിവസങ്ങൾ
രാതികൾ മാത്രം കലർന്നവയായിരുന്നു..
പകൽ
വെളിച്ചം
പ്രഭാതം
സൂര്യൻ
ചന്ദ്രൻ
നക്ഷത്രങ്ങൾ
തുടങ്ങിയ വാക്കുകൾ അവർക്ക്
അറിയുക പോലുമുണ്ടായിരുന്നില്ല..

തീ
കനൽ
വൈദ്യുതി
ബൾബ്
ടോർച്
കാഴ്ച
അവർക്ക് അറിയാത്ത വാക്കുകൾ ഇനിയുമുണ്ട്..!

അവർക്ക് കണ്ണുകൾ ഉണ്ടായിരുന്നെങ്കിലും
കനത്ത ഇരുട്ടിൽ കാഴ്ചയുടെ പ്രസക്തി ഇല്ലായിരുന്നു..
അതുകൊണ്ടു തന്നെ അന്ധത എന്നതും അവർക്ക് മനസ്സിലായില്ല..

ദിവസങ്ങൾക്കിടയിൽ തുടക്കവും ഒടുക്കവും ഇല്ലായിരുന്നു..
അതുകൊണ്ടു തന്നെ
സമയവും..
ജനിച്ചതു മുതൽ മരിക്കുന്നത് വരെ
ഒരൊറ്റ ദിവസം!

അവരുടെ വീടുകൾ
ഇരുട്ടുകൊണ്ടു നിർമ്മിക്കപ്പെട്ട
വെറും സാധ്യത ആയിരുന്നു.
വസ്ത്രങ്ങളും
ആഭരണങ്ങളും
ഇരുട്ടെന്ന വെറും സാധ്യത ആയിരുന്നു..
ഓരോ യക്കൂസക്കാരനും
മണം കൊണ്ട് പരസ്പരം തിരിച്ചറിഞ്ഞു..
സ്പർശനങ്ങൾ കൊണ്ട് സംസാരിച്ചു..!

ശബ്ദങ്ങളുടെ
കടലിൽ പോലും
പരസ്പരം മണത്തു
സ്പർശിച്ചു അവർ
ആശയവിനിമയം ചെയ്തു..

അവർക്ക് ശബ്ദങ്ങൾ
അവരല്ലാത്തവരെ
അകറ്റാൻ വേണ്ടിയുള്ള
ആയുധമായിരുന്നു

#യക്കൂസ
എന്ന രാജ്യത്തിൽ
വിശക്കുന്നവർ ഇല്ലായിരുന്നു;
അത് കൊണ്ട് തന്നെ പട്ടിണിയും..!

പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള
ജനതയെന്നു മാത്രം
അവർക്ക് അവരെ കുറിച്ച് അറിയാമായിരുന്നു..
അവരുടെ ദൈവം, സാത്താനും
അവരുടെ സാത്താൻ, ദൈവവുമായിരുന്നു...!

ഭക്ഷണം വേണ്ടാത്തത് കൊണ്ട് തന്നെ അവർക്ക്
ദഹനേന്ദ്രിയങ്ങളും,
ശൗച്യാലയങ്ങളും,
അടുക്കളയും,
കൃഷിയും,
തോട്ടങ്ങളും,
ഹോട്ടലും,
ഡയ്‌നിംഗ് ടേബിളും
ഒന്നും ആവശ്യമുണ്ടായിരുന്നില്ല..

അവർക്കിടയിൽ ആണും പെണ്ണും
ഇല്ലായിരുന്നു
അല്ലെങ്കിൽ അവർ ഒരേ സമയം
ആണും പെണ്ണുമായിരുന്നു..
മുന്നിൽ ലിംഗവും
പിന്നിൽ യോനിയും
വലിയ മുലകളും
എല്ലാവർക്കും ഉണ്ടായിരുന്നു..
ആർക്കു ആരെയും ഭോഗിക്കാമായിരുന്നു..
അത് കൊണ്ട് തന്നെ
യക്കൂസയിൽ പീഡനം ഉണ്ടായിരുന്നില്ല..

പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള
സാത്താന്റെ സന്തതികൾ
എന്ന് അവർ പാടിക്കൊണ്ടേയിരുന്നു..

#യക്കൂസ
എന്ന രാജ്യത്തിലെ
ദിവസം
ഇരുട്ടിന്റെ
നഗ്നതയാണ്..
മണങ്ങളുടെ
വേഴ്ചയാണ്....!

സമയമാപിനികളുടെ
ഇങ്ങേയറ്റത്തെ
വെളിച്ചത്തിന്റെ രാജ്യത്തു നിന്ന്
പകലുകളുടെ മറവിലെ
ഇരുട്ടുകളിൽ പൂക്കുന്ന
ലിംഗങ്ങൾ കൊണ്ട്
സംസാരിക്കുന്ന പ്രജകളിലൊരാളായി
നിൽക്കുമ്പോൾ
യക്കൂസയിലെ കറുത്ത നിറമുള്ള
ദിവസത്തെ സ്നേഹിച്ചു പോകുന്നു..

കാരണം
യക്കൂസയിൽ
പത്തുവയസ്സുള്ള
(ആൺ/പെൺ)കുട്ടികൾ
തൂങ്ങിമരിക്കാറില്ല......!

പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള
സാത്താന്റെ ജനത
ഒരേസമയം
ഇരകളും, വേട്ടക്കാരുമായി
തങ്ങളുടെ ദൈവപുസ്തകത്തെ
സ്വാർത്ഥകമാക്കുന്നു..!!

....🎑....

Friday, March 3, 2017

..........

ഒറ്റയടിപ്പാതകൾ
ഇടയ്ക്കു മുറിയുന്ന
നദികളാണ്..
കടലിന്റെ മണമുള്ള
പെരുവഴിയിലേക്ക്
ചേരുവാനാകാതെ
ഓരോ പാതയും
മരിച്ചു തീരുന്നു..!

ഇടയിലൊരു
ഇലഞ്ഞിമരത്തിന്റെ
ഇല്ലാത്തണൽ..
വെയിൽ കത്തിവീഴുന്ന
പകൽച്ചുരങ്ങൾ..
വിയർപ്പിന്റെ ചൂരുള്ള
യാത്രകൾ..

മുറിഞ്ഞു പോയ
പരശ്ശതം നദികളെ
പാദമുദ്രകൾ കൊണ്ട്
അളന്നെടുക്കുന്നു..
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
സംക്രമിക്കുവാൻ
നിശ്വാസങ്ങളുടെ
പാലം മെനയുന്നു..

മൗനത്തിന്റെ മേഘശാഖികൾ
മഴപ്പൂവുകളുതിർത്തു
നനഞ്ഞു തീർന്ന ജീവിതം,
എന്നിട്ടും
മരുഭൂയിലെ മണൽ വഴിയിൽ
ചുട്ടു പൊള്ളുന്നു..

ഒറ്റയടിപ്പാതകൾ
തന്നിലേക്ക് തന്നെ മടങ്ങുന്ന
നമ്മിലെ സ്വത്വമാണ്..
നഷ്ടപ്പെട്ടു പോയ കാലങ്ങളെ
പിന്നിലെ കാലടിപ്പാടുകളിൽ
മനപ്പൂർവ്വം മറന്നു വെച്ച്
യാത്ര തുടരുന്നു...
സത്യത്തിൽ,
നാം നമ്മളെ തന്നെയാണ്
ഉപേക്ഷിക്കുന്നത്...!!

🎑

Friday, February 10, 2017

..........

നിശ്ശബ്ദതയുടെ താഴ്‌വരയിൽ
ശൈത്യം പൂക്കുന്ന ദലമില്ലാമരങ്ങൾ..
ശരത്കാലത്തിന്റെ ശോകശിഖിരങ്ങൾ..
സ്മൃതിയെന്നു പേരുള്ള ഋതുവിൽ
മൃതി രുചിക്കാത്ത മൗനങ്ങൾ..!
മേഘച്ചവർപ്പുള്ള മഴരുചികളിൽ നിന്ന്
വേനൽമണങ്ങളെ പകുക്കുന്ന കാനൽ....!

മരുഭൂമിയിൽ നിന്ന്
മൊഴികളുടെ പുഴ പൊട്ടിയൊലിക്കുന്നു....
വിപ്ലവങ്ങളുടെ ചായക്കോപ്പകൾ
നിറഞ്ഞു കവിയുന്ന മജ്‍ലിസ്..
കവിതകളുടെ പട്ടം പറക്കുന്ന
ആകാശത്തിൽ നിന്ന്
ഒളിച്ചോടിപ്പോന്ന മേഘങ്ങൾ..

ഒറ്റപ്പെട്ടവരുടെ മരണങ്ങളിൽ നിന്ന്
ജീവിതം  പകുത്തെടുത്ത
കുന്തിരിക്കത്തിന്റെ ചൂരുള്ള
കഫൻനിനവുകൾ

ഉപേക്ഷിക്കപ്പെട്ട ദേഹങ്ങളിൽ നിന്ന്
പറന്നുയരുന്ന മുൻപേ
ചിറകു കുടഞ്ഞു തയ്യാറാവുന്ന
കിനാവിന്റെ പക്ഷികൾ...

ഇരുട്ടിന്റെയത്രക്ക് അപരിചിതമായ
നോട്ടങ്ങളിൽ നിന്ന്
അഴിച്ചെടുത്തു നെയ്യുന്ന
ഒരു നിമിഷം;
പരസ്പരം തിരിച്ചറിയാതെ
ഉടലറ്റു പോയ രണ്ട് നിഴലുകൾ...!!

🎑

.............

ഉന്മാദം
അതിന്റെ
വിരലുകൾ കൊണ്ട്
എന്റെ സ്വപ്നം വരയ്ക്കുന്നു..
അഴിഞ്ഞു പോയ
നിലാവിന്റെ
ചികുരഭാരങ്ങൾ
ഉടലിൽ പകർന്ന രാത്രി..
മറന്നു പോയ
പകലിലേക്ക്
തിരിച്ചെയ്യാനുള്ള
ഓർമ്മയുടെ മണമുള്ള
നിനവമ്പുകൾ..!

കടലതിന്റെ
തിരത്തലപ്പുകൾ കൊണ്ട്
എന്റെ കവിതയെപ്പുണരുന്നു..
വൃത്തങ്ങൾ പരന്നു പോയ
വിതാനങ്ങളിൽ നിന്ന്
തികച്ചും ഈണമറ്റ
വരികളുടെ
ബഹളങ്ങൾ...
മറഞ്ഞു പോയ
പ്രിയകവികളുടെ വിലാപങ്ങൾ;
പിടയുന്ന 'കവിതകൾ'...!!

മരണമതിന്റെ
കറുത്ത/വെളുത്ത പുടവ കൊണ്ട്
എന്റെ ജീവിതത്തെ പുതക്കുന്നു..
ഉടൽത്താഴ്‌വരയിൽ
മുകിൽച്ചിറകണിഞ്ഞ മൗനം..
മഞ്ഞവെയിൽപ്പടവിൽ
ഏകാകിയായൊരു മരുഭൂമി;
പ്രവാസം...!!!

🎑

Saturday, January 7, 2017

........

ഇരുട്ട്...
നിയോൺ ബൾബുകൾ തീർത്ത
വെളിച്ചങ്ങളുടെ
വേലികൾക്കപ്പുറത്തു
പതുങ്ങിക്കിടക്കുന്നു..
നിഴലുകൾ, നാഗങ്ങളായ്
പരസ്പരം ഇണചേരുന്ന
തെരുവുകളിൽ നിന്ന്
ഭാംഗിന്റെ മണമുള്ള
പാട്ടുകൾ വീടുവിട്ടിറങ്ങുന്നു..
ആകാശമെന്നു പേര് മാറ്റി വിളിച്ച
തകരഷീറ്റുകൾക്കു താഴെ
ജീവിതം തിളച്ചുമറിയുന്നു..
ഓരോ ചേരിയും നഗരത്തിന്റെ
ക്യാൻസറാണെന്ന് നീ പറയുമെങ്കിലും....!!

നോക്കൂ,
ഇന്നലെ രാത്രിയിൽ നിന്റെ
ബാൽക്കണിയിൽ ഇരുന്നു കാണാതെ കണ്ട
തെരുവാണിത്..
ഓരോപകലും,  അപരിചിതത്വത്തിന്റെ
ഉടുപ്പണിയിച്ചു തെരുവിന്റെ
ഇന്നലെകളെ മായ്ച്ചു കളയുന്നു..!
രാത്രികൾ ഓർമ്മയുടെ
വീഞ്ഞു പകരുന്നത്,
ഇരുട്ട് ഒരവാച്യമായ സുരക്ഷിതത്വം
നൽകുന്നത്,
എനിക്ക് മനസ്സിലാകും...
ഇരുട്ട്,
തലവെട്ടിയെടുത്ത
വെളിച്ചത്തിന്റെ
ശവകല്ലറയാണെന്ന്
നീ പറയുമെങ്കിലും...!

പകലുകൾ എന്ന് നീ വിളിക്കുന്ന
വെളിച്ചത്തിന്റെ കടലുകൾക്ക് മേലേ
നടക്കുവാൻ എനിക്കാവില്ല
രാത്രികൾ എന്ന് ഞാൻ വിളിക്കുന്ന
ഉത്തരീയങ്ങൾ എന്നെ പുതക്കുന്നു
അന്ധതയുടെ സാധ്യതകളിൽ നിന്ന്
ഒരിരുട്ടു മണം പെയ്യുന്നു

നോക്കു
ഒരു നാട് തന്നെ കാഴ്ചയില്ലാത്തവരുടെ കൊട്ടാരമാണ്
രാജാവ് നഗ്നനാണെന്നു തിരിച്ചറിയാൻ വയ്യാത്ത പ്രജകൾ;
ആവിഷ്ക്കാരപ്രതിസന്ധിയുടെ
അങ്ങേയറ്റം...
ചിറകില്ലാത്ത കിളികളുടെ ആകാശവിസ്താരങ്ങൾ!!

നീ കാണുന്നതിനേക്കാൾ ഞാൻ കാണുന്നുണ്ട്
ഇന്നലെ രാത്രിയിൽ
ധോബിവാലയുടെ കൂരയുടെ
അടുക്കളവാതിൽ തകർത്തു സദാചാരപ്പോലീസ് അയാളുടെ ഭാര്യയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്
ഞാൻ കണ്ടു...
(ഇവിടെ എന്റെ കാഴ്ചയുടെ പ്രസക്തിയെ ചോദ്യം ചെയ്യരുത് പ്ലീസ്)
ധോബിവാലയുടെ പതിനേഴു തികഞ്ഞ മകൾ തെരുവിലെ സ്വർണ്ണകടയുടമ സിന്ധിയുടെ മകനുമായി പ്രേമത്തിലായിരുന്നു!!

ഇന്ന് പകലിൽ
ധോബിവാലയെ ഭാര്യയെയും, മകളെയും കൊന്നതിനു സാക്ഷാൽ പോലീസ് വന്നു പിടിച്ചു കൊണ്ട് പോയതും ഞാൻ കണ്ടു..
കണ്ണുള്ളവർക്കു കാണാൻ കഴിയാത്ത പലതും
ഞങ്ങൾ, കണ്ണില്ലാത്തവർക്കു കാണാൻ കഴിയും

മരിച്ചവരുടെ രാത്രിയെക്കാളും
ജീവിച്ചിരിക്കുന്നവന്റെ പകലിനെയാണ് എനിക്ക് പേടി
വെളിച്ചം പല സത്യങ്ങളെയും മറക്കുന്ന മുഖംമൂടിയാണ്....!!

അറിയുമോ,
നീയെന്റെ രാത്രികളിൽ അത്രയ്ക്ക് വിശുദ്ധയാണ്
നിന്റെ ചൂട് മുഴുവൻ എന്റെ തണുപ്പിനെ പുതച്ചു കിടക്കും
നിന്റെ പകലുകളിൽ നീയെനിക്ക്
അപരിചിതയാണ്..
വൈകുന്നേരം തിരിച്ചു വന്നു
നിന്റെ ഉടലിൽ പറ്റിപ്പിടിച്ച
അപരിചിതത്വത്തിന്റെ അഴുക്കുകൾ കഴുകികളഞ്ഞു
നീ വീണ്ടും വിശുദ്ധയാകുന്നു....!!

രണ്ട് കാലങ്ങൾക്കിടയിലെ
ഋതുഭേദങ്ങളെ കുറിച്ച്
നിനക്ക് മനസ്സിലാകുന്നുണ്ടോ??
പകലുകൾ,
ഇരുട്ടിന്റെ ഇലകൾ പൊഴിഞ്ഞു തീരുന്ന ശിശിരം!
രാത്രികൾ.
അവയുടെ പുനർജന്മയോഗത്തിന്റെ
വസന്തം!!

നീയും ഞാനുമെന്ന പോലെ
........