എന്നെ ലൈക്കണേ....

Saturday, February 22, 2014

കവിതയില്ലാത്ത ശീര്‍ഷകങ്ങള്‍ (എന്‍റെയീ കവിത പോലെ...)

തന്‍റെ ഈകവിതക്ക് അനുയോജ്യമായ ശീര്‍ഷകം വേണം
കവി ചിന്തിച്ചു..
എത്ര ആലോചിച്ചിട്ടും സാധനം വരുന്നില്ലന്നേ..
ഛെ, ഇനി എന്ത് ചെയ്യും??
വല്ലോടത്തും വാങ്ങിക്കാന്‍ കിട്ടുമോ?? ...

ഗ്രോസറിയില്‍ പോയി
ഇല്ല,
ചന്തയിലും, തെരുവിലും തിരഞ്ഞു
ഇല്ലേ ഇല്ല,
സൂപര്‍മാര്‍ക്കറ്റിലും, ഹൈപ്പര്‍മാര്‍ക്കറ്റിലും
അലഞ്ഞുലഞ്ഞു
ഇല്ല ഇല്ലേയില്ല,
ഒടുവില്‍ ബ്ലോഗിലും ഗൂഗിളിലും
നിരങ്ങി
ങേഹേ.. എവടെ???

ഒടുവില്‍ തീരുമാനിച്ചു,

കവിതക്ക്
ശീര്‍ഷകം
ശീര്‍ഷകം
എന്ന് തന്നെയാകട്ടെ.......

വില കൂടിയ ആ ഡയറിത്താളില്‍
ശീര്‍ഷകം എന്ന് ശീര്‍ഷകം എഴുതി
അടിയില്‍ വരയിട്ടു
കവി
മനസ്സമാധാനത്തോടെ
കിടന്നുറങ്ങി....

രാവിലെ അതിയായ സന്തോഷത്തോടെ
പ്രസിദ്ധ 'മ' വാരികക്ക് അയക്കാന്‍ വേണ്ടി
അയാള്‍ ഡയറി കീറി കവിത എടുത്തു..

ശീര്‍ഷകം എന്ന ശീര്‍ഷകത്തിനു താഴെ
നഗ്നയായ ശൂന്യതപോലെ കവിത!

അയാള്‍ തലേന്ന് എഴുതിയത് ആ ശീര്‍ഷകം മാത്രമായിരുന്നു...!!
 

Friday, February 21, 2014

ഒറ്റവരിക്കവിതകള്‍



#ഓര്‍മ്മ
നിന്നിലേക്ക് തിരികെയൊഴുകുന്ന പുഴ...

#മറവി
ഇന്നലകള്‍ക്ക് മേലെ പെയ്തുറയുന്ന മഴ...

#ചിന്ത
മനസ്സിന്‍റെ മൊഴിയാത്ത സംസാരഭാഷ...

#സുഖം
സ്വര്‍ഗ്ഗത്തിന്‍റെ നനുത്ത തൂവല്‍സ്പര്‍ശം...

#ദുഃഖം
ആത്മസാമിപ്യത്തിന്‍റെ നഷ്ടഭാവം...
 

Wednesday, February 19, 2014

ഉതിരുന്ന ഓര്‍മ്മക്കല്ലുരുട്ടി ഒരു ഭ്രാന്തന്‍റെ ജല്‍പ്പനങ്ങള്‍..



ഗിരിശൈലമേ നിന്നി-
ലിനിയുമൊരു ഭ്രാന്തന്‍റെ
സ്വപ്നശിലാ പ്രയാണം..
വാക്കുകള്‍ നിരത്തി-
യോര്‍മ്മകള്‍ ചേര്‍ത്തുരുട്ടിയീ
മുഖപുസ്തകത്താളി-
ലൊരു ഗമനദുന്ദുഭി....!
നിണമിറ്റി വീണെത്ര
മുകിലിന്‍ കബന്ധങ്ങള്‍
നിന്‍ ശിരോധമനിയില്‍
പുഴയായ് പുനര്‍ജനി..
മൊഴിവറ്റി മൗനത്തിനു-
ള്‍പ്പിരിവിലൂടെത്ര
കാറ്റിന്‍ ഹൃദന്തങ്ങള്‍
നീ നെയ്ത നിര്‍വൃതി....!


മഴകളായ് മറവികള്‍ ഊര്‍‍ന്നിറങ്ങി
താഴ്വരകളില്‍ കാലങ്ങളിടറി വിണ്ടു;
പാഴ്നിലാവിന്‍റെ ശവകുടീരങ്ങളായ്- 
രാത്രികളഴലിന്‍റെ നിഴല്‍വീണുറങ്ങി....!


പഴയൊരു പകല്‍ പിന്നി-
ലിളവെയില്‍ തുന്നിയെന്‍
ബാല്യമാം ഹേമന്തമധുരം
പകര്‍ന്നതും,,,,
ഇടവഴിയില്‍ സായാഹ്ന-
നാളമായവളുടെ
പരിഭവനിറങ്ങളെ  
പ്രണയം കവര്‍ന്നതും,,, 
മുനകൂര്‍ത്ത നോക്കിന്‍റെ
ഖഡ്ഗക്ഷതങ്ങളില്‍
മുറിവേറ്റ മൗനമാ-
യുയിരുയിരറിഞ്ഞതും,,,,
ഇനി ചേരുവാ-
നിടയിലിടമേതുമില്ലാതെ
ദേഹവും ദേഹിയു-
മൊരലകടല്‍ നനഞ്ഞതും,,,
ഏതു സ്വര്‍ഗ്ഗത്തിന്‍റെ
നൈമിഷികലാളനം....;
ഏതു സ്വപ്നത്തിന്‍റെ
രതിസുഖനിമന്ത്രണം......!!


ഇനിയെന്‍റെയോര്‍മ്മകള്‍
മറവികളാ-
യാര്‍ദ്രവര്‍ണ്ണങ്ങള്‍ മാഞ്ഞ-
മഴവില്‍ക്കൊടികളായ്..
ഇനിയെന്‍റെ മറവികള്‍
ഓര്‍മ്മകളായ്
സ്നിഗ്ദ്ധശിഖരങ്ങള്‍ മേഞ്ഞ-
നിലാമരത്തണലായ്......!


മാമലമേലെ, മറവിയുടെ കല്ലറക-
ളെന്നെ മണ്‍മൂടുന്ന മുന്നേ,
ഉതിരുന്നൊരോര്‍മ്മയില്‍
ഭ്രാന്തമാം സ്വപ്നഖനി മാത്രമെന്‍ സ്വന്തം;
ഞാനാണു ശൈലമേ പഴയൊരാ ഭ്രാന്തന്‍....!!!

.......ശുഭം....
 

Sunday, February 9, 2014

എന്‍റെ ഗ്രാമം



 
കനോലി കനാലിന്‍ കളാരവം പുണരുന്ന
കരകളിലതൊന്നെന്‍റെ ജന്മഗ്രാമം..
കടലിന്‍ കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്‍റെ ഗ്രാമം..
മഴയില്‍, നിലാവിന്‍ നനഞ്ഞ തൂവാലയില്‍
കുളിരും കിനാവ്‌ പോലെന്‍റെ ബാല്യം;
വഴിയേറെ താണ്ടിയിന്നഴിയുന്ന കാലമാം
ചരടിലണിയുന്നു ഞാനെന്‍ കിനാവ്‌..!
 
നഗരമാം നരകത്തിലെരിയും നെരിപ്പോടി-
ലൊരു ദുരിതവ്യാളി തന്നിരയാകവേ,
ഗൃഹാതുരത പേറി ഞാന്‍ ഗുഹകളാം ഗലികളില്‍
ഓര്‍മ്മ തന്‍ ഗന്ധം തിരഞ്ഞു തേങ്ങി.
ഉഷ്ണം സ്ഖലിക്കുന്നൊരൂഷരപ്രദോഷം
ഉരുകി നിറമറ്റൊരീയസ്തമന ബിംബം..! 
പകലിന്‍റെ നെടുവീര്‍പ്പ്; പക പോലെയിരുളായ്‌
പതിയെ രൂപങ്ങളെ പൊതിയുന്ന മൗനം..!
 
വ്യഥയുടെ വിലങ്ങുമായ് വിധിയുടെ കിടങ്ങില്‍
രോധിയായ് പോരുതുമെന്നോര്‍മ്മ കണ്ടു,
കണ്ടു മതി തീരാത്ത കാഴ്ചയായ് ബാല്യവും
കൌമാരവും തന്ന ഗ്രാമയോഷ...!
ഹരിത വര്‍ണ്ണങ്ങളാല്‍ ഭരിതമാമുടലുമാ-
യുന്മാദ സ്വപ്നമായവളിന്നുമെന്‍
ഉടയുന്നോരുയിരിന്‍റെയുള്‍ക്കാഴ്ച തന്‍
അന്ത്യനിമിഷത്തിലും വിളിക്കുന്നു മെല്ലെ..


കനോലി കനാലിന്‍ കളാരവം പുണരുന്ന
കരകളിലതൊന്നെന്‍റെ ജന്മഗ്രാമം..
കടലിന്‍ കരങ്ങളാല്‍ കാല്‍ച്ചിലമ്പണിയിച്ച
നര്‍ത്തകീശില്പമാണെന്‍റെ ഗ്രാമം..!!












 
 
 
 
---------------ശുഭം------------
സമര്‍പ്പണം:
വാടാനപ്പള്ളി എന്ന എന്‍റെ സ്വന്തം ഗ്രാമത്തിന്‌..
നഷ്ടപ്പെടുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ നമ്മെ വേദനിപ്പിക്കുമെങ്കിലും, ജനിച്ചു വളര്‍ന്ന ഗ്രാമത്തെ നാം ഒരുപാട് സ്നേഹിക്കുന്നു.
ഒരുപക്ഷെ, കാമുകിയെക്കാള്‍ കൂടുതല്‍!