എന്നെ ലൈക്കണേ....

Friday, December 19, 2014

മെറി ക്രിസ്തുമസ്


മഞ്ഞുകാലം1 
ഐസ്മേഘംകൊണ്ട് മേല്‍ക്കൂര  കെട്ടിയ ആകാശമാണ്,  
ഓരോ വീടുകളും.. 
നക്ഷത്രങ്ങള്‍ ജിങ്കിള്‍ ബെല്‍സ് പോലെ കിലുങ്ങുന്നു...!  
ഉമ്മറത്തെ  പുല്‍ക്കൂട്ടില്‍ 
ഉണ്ണിയേശു  വൈക്കോല്‍ മെത്തയിലുറങ്ങുന്ന  
ക്രിസ്മസ് രാത്രിയില്‍ നിന്ന് 
മാലാഖമാര്‍ തണുത്ത ചിറകുകള്‍ വീശി 
പറന്നു വരികയാണ്..! 
ഒരു താഴ്വര മുഴുവന്‍ ലില്ലിപ്പൂവുകള്‍ 
വിടര്‍ന്ന പോലെ 
മെഴുതിരികള്‍ തെളിയുന്നു.. 
"എത്ര മനോഹരമാണ് ഈ ലോകം" 
ഈവയുടെ ചുവന്നു തുടുത്ത 
കവിളില്‍ ശ്വാസം കൊണ്ടുരുമ്മി 
ആസ്റ്റര്‍ പറഞ്ഞു.. 
ഹേമന്ദം വെളുപ്പിച്ച ശിഖരങ്ങള്‍ കൊണ്ട് 
പൈന്‍ മരങ്ങള്‍ തലയാട്ടി.. 
മുറിച്ചു വെച്ച കേക്കില്‍ നിന്ന് 
ചെറിപ്പഴങ്ങള്‍ അടര്‍ത്തിയെടുത്ത് 
നുണയുകയായിരുന്നു അവള്‍.. 
"എത്ര മനോഹരമാണ്  ഈ നിമിഷം..!" 
ഈവ അവന്‍റെ മാറില്‍ തലചായ്ച്ചു 

മഞ്ഞുകാലം2 
ഇനിയും തണുക്കാത്ത ഇടവഴിയില്‍ 
വറുതിയുടെ നിറം തേച്ച രാത്രി.. 
ഉഷ്ണം കലര്‍ന്ന ചിരിയുമായ് 
ഈവയെ നോക്കിയിരിക്കുകയാണ്  ആസ്റ്റര്‍ 
ക്രിസ്മസ് കരോള്‍ നഗരത്തില്‍ നിന്ന് ഉയരുന്നു 
പണക്കാരുടെ ആഘോഷമാണല്ലോ 
ക്രിസ്മസ് എന്ന് അവന്‍ പുലമ്പിക്കൊണ്ടിരുന്നു 
നമുക്കും ഒരു നല്ല കാലം വരുമെന്ന് 
ഈവ അവന്‍റെ കാതില്‍ മന്ത്രിച്ചു കൊണ്ടിരുന്നു.. 
അവര്‍ക്ക് പുല്‍ക്കൂടൊരുക്കാന്‍ 
കഴിഞ്ഞിരുന്നില്ല 
അവാസാന പെനിക്ക് മേടിച്ച അപ്പം 
തെരുവില്‍ തളര്‍ന്നു കിടന്ന മേരി അമ്മൂമ്മക്ക്‌ കൊടുത്തു 
വിശപ്പിനെ കുറിച്ച് മറക്കാന്‍ വേണ്ടി 
അവന്‍ മഞ്ഞു കാലത്തെ കുറിച്ച് പാടാന്‍ തുടങ്ങി.. 


മഞ്ഞുകാലം2 ലെ ആസ്റ്റര്‍ ഈവക്ക് പാടിക്കൊടുത്ത പാട്ടാണ് 
മഞ്ഞുകാലം1 എന്ന് കവി പറയുന്നതിന് മുന്‍പ്.......




ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനപ്പൊതിയുമായി 
അവരുടെ തകര ഷീറ്റ് കൊണ്ട മേഞ്ഞ വീട്ടില്‍ എത്തി 
കൂടെ മാലാഖമാര്‍ ഉണ്ടായിരുന്നു 
മാലാഖമാരുടെ കയ്യില്‍ 
ഉണ്ണിയേശു ചിരിച്ചു കളിക്കുന്നുണ്ടായിരുന്നു.. 
ആട്ടിടയന്‍മാരും, പണ്ഡിതന്മാരും ഉണ്ടായിരുന്നു.. 
നേര്‍ത്ത ചവര്‍പ്പുള്ള വീഞ്ഞ് പകര്‍ന്നു 
തോഴിമാര്‍ അവരെ സന്തോഷിപ്പിച്ചു 
ക്രിസ്മസ് കരോള്‍ പാടാന്‍ ഗായകവൃന്ദം നിരന്നു.. 

ക്രിസ്മസ് അപ്പൂപ്പന്‍ 
അവര്‍ക്ക് വേണ്ടിയുള്ള സമ്മാനപ്പൊതി തുറന്നു... 

അതില്‍ മഞ്ഞുകാലം1 ആയിരുന്നു..!! 

........ശുഭം...... 
എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹവും, നന്മയും നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍ 

Thursday, December 18, 2014

പ്രണയശാസ്ത്രം: ജ്യാമിതീയം


പ്രണയമൊരു 
വഴിക്കണക്കാണ്.. 
ഹാര്യവും, 
ഹാരകവും, 
ശിഷ്ടവും 
ഒരു സ്വപ്നത്തിന്‍റെ ചതുരക്കള്ളിയില്‍ 
കലര്‍ന്നു കിടക്കുന്നു.. 

ഇലഞ്ഞിപ്പൂവുകള്‍ 
കൊഴിഞ്ഞു വീണ വഴികളില്‍ 
കാത്തിരിപ്പിന്‍റെ 
ജ്യാമിതീയ രൂപം മെനയുന്ന 
കാല്‍പ്പാടുകള്‍.. 

ഒരു നോട്ടം  ലസാഗുവും 
മറുനോട്ടം  ഉസാഘയും 

ഹൃദയങ്ങള്‍  
ചുവന്ന വൃത്തങ്ങള്‍; 
കുറുകെ വരഞ്ഞ രേഖകള്‍ പോലെ 
സിരാധമനികള്‍.. !

സ്മൃതികള്‍ 
സ്മേരങ്ങളില്‍ പൊതിഞ്ഞു 
ഗതകാലത്തിലേക്ക് നീട്ടിത്തൊടുന്ന 
സ്കെയില്‍ ദൂരങ്ങള്‍.. 

മിഴിയിലെ  മോഹങ്ങള്‍,  
നിറഞ്ഞു തുളുമ്പിയ  
ഏഞ്ചുവടിക്കടലുകള്‍ 
മൊഴിയിലെ മൗനങ്ങള്‍,  
അലിഞ്ഞുമെലിഞ്ഞ  
പൈത്തഗോറസ് കനലുകള്‍ 

ചുംബനങ്ങള്‍  
നാഗവേഗങ്ങളില്‍ ഇഴയുന്ന 
സങ്കലനങ്ങള്‍..  
വിരഹങ്ങള്‍ 
ശ്യാമലിപികളില്‍ പിടയുന്ന 
വ്യവകലനങ്ങള്‍..
 
*
പ്രണയം 
വെയിലിനെ നിലാവാക്കുന്ന 
കോമ്പസ് ക്കിനാവാണ്..! 
യാഥാര്‍ത്യം, 
വക്ക് പൊട്ടിയ റബ്ബര്‍ത്തുണ്ടാകുന്ന 
ജീവിതത്തിന്‍റെ ഇന്‍സ്ട്രുമെന്റ് ബോക്സ്..!!

......... 

ഉറക്കത്തിന്‍റെ നീതിശാസ്ത്രം



ഓരോ ഉറക്കത്തിലേക്കുള്ള വഴിയിലും  
മരണത്തിന്‍റെ ഒച്ചുകള്‍ ഇഴയുന്നുണ്ട്.. 
നേര്‍ത്ത സ്വപ്നത്തിന്‍റെ സ്ഫടികശിലകള്‍  
ചുറ്റിലും നിറയുകയാണ്‌.... 
ഒരു മറവിയുടെ ഇരുളിനപ്പുറം 
ഓര്‍മ്മയുടെ ഒരു നദിയൊഴുകുന്നു.. 
പിറവി നനുത്ത മഴയാണ്; 
നിദ്രയില്‍ കുറുകുന്ന 
നെഞ്ചുകൂട്ടിലെ കിളിപ്പിറവികള്‍ 
മരണത്തില്‍ നിന്നും നമ്മളെ 
വിളിച്ചുണര്‍ത്തുന്നു..! 

ആത്മാവില്‍ നുരഞ്ഞ സാഗരം 
ഒരു ചുണ്ടനക്കത്തില്‍  ഒടുങ്ങുകയാണ്.. 
വഴിയിലെ നിഴലുകള്‍ക്കിപ്പോള്‍ 
ചുംബനങ്ങളുടെ വ്യര്‍ത്ഥവര്‍ണ്ണങ്ങള്‍..! 
ഉറങ്ങുന്നതിനു മുന്‍പ് 
നീയെന്‍റെ ചുണ്ടുകളില്‍ തേച്ച പ്രണയത്തിനു 
വിഷം തീണ്ടിയിരുന്നില്ല 

(ഉറക്കത്തില്‍ നമുക്ക് വസ്ത്രങ്ങളില്ല.. 
ആഹാരവും, പാര്‍പ്പിടവുമില്ല.. 
അതുകൊണ്ട് തന്നെ; 
ചുംബന സമരവും, 
നില്‍പ്പുസമരവും,  
ഇരിപ്പുസമരവും, 
നഗ്നസമരവും,  
ജീവിതസമരവും...!! 

ഉറക്കത്തില്‍ നമുക്ക് ജാതിയില്ല 
മതവും, രാഷ്ട്രീയവുമില്ല .. 
അതുകൊണ്ട് തന്നെ 
അമ്പലവും, 
മോസ്കും, 
ചര്‍ച്ചും, 
ഗുരുദ്വാരയും, 
മന്ത്രിമന്ദിരവും...! )
..
ഉറക്കത്തില്‍ 
നമ്മള്‍ നമ്മളല്ല; 
അല്ലെങ്കില്‍ 
നമ്മള്‍ തന്നെയില്ല! 
നമ്മുടെ  ദൈവം നാം തന്നെയാകുന്നതിനെ കുറിച്ച് 
ഓര്‍ത്തു നോക്കൂ!! 


.....ശുഭം.... 
(ഹരിശ്രീ ഓണ്‍ലൈന്‍ Dec 2014)





Saturday, December 13, 2014

അഭിനവ രജനി




മണ്ണിന്‍റെ പെണ്‍ചൂരു തേടി
ആകാശവേലി ചാടിയ
രാത്രിമേഘങ്ങള്‍ക്കും, 
നിദ്രയിലേക്ക്
പൊട്ടിയൊലിച്ച
സ്വപ്നങ്ങള്‍ക്കും,
ജാരപ്രയാണത്തിന്‍റെ
ജ്വരവര്‍ണ്ണങ്ങള്‍..!
നിനവു കൊണ്ട് തുന്നിയ
പകല്‍പ്പടുതയില്‍
സൂര്യനുടഞ്ഞു വീണു...
വെയില്‍ ചില്ലുകള്‍
നിഴല്‍പ്പടവുകളിലേക്ക്
തറഞ്ഞു മാഞ്ഞു..
ചുംബനങ്ങള്‍ കൊണ്ട്
ഇരവിന്‍റെയധരം
നുണഞ്ഞുണര്‍ന്ന
ഇരുള്‍ഗല്ലിയില്‍
സദാചാരപ്പോലീസിന്‍റെ
ഡ്യൂട്ടി തുടങ്ങുകയാണ്....!!
...  .... 

Friday, November 14, 2014

കവിത

ഹൃദയത്തില്‍ നിന്നും 
ഉതിര്‍ന്നു വീഴുന്നൊരീ 
വാക്കിന്‍റെ ചോരയാണെന്‍ കവിത... 
അനുഭവത്തിന്‍റെ 
സൂര്യാതപം നീറ്റുന്ന 
വേനല്‍ച്ചിരാതെന്‍റെ കവിത... 
സങ്കല്‍പ്പമേഘങ്ങള്‍ 
പെയ്തുപാറുന്നൊരീ 
മഴനീര്‍പ്പിറാവെന്‍റെ കവിത... 
ആത്മരോഷത്തിന്‍റെ 
മൂര്‍ച്ചയില്‍ രാകുന്ന 
ഖഡ്ഗങ്ങളാണെന്‍റെ കവിത...! 

ഓര്‍മ്മകള്‍ പൂവിട്ട 
പൂവാംകുരുന്നില 
ബാല്യകാലത്തിന്‍റെ 
ചീയാത്ത പൂമണം... 
മുതല മട, കടലിനല 
പുഴ തൊടും കടവിലെ 
ഓളങ്ങളാണെന്‍റെ കവിത... 

നൊമ്പരങ്ങള്‍ ചരല്‍-
ക്കല്ലുകള്‍ പാകിയ 
നാട്ടുവഴി; വേര്‍പ്പിന്‍റെ
മണമുള്ള പാടം 
നെന്മണികള്‍ നന്മയുടെ 
തേന്‍ തുള്ളികള്‍ 
ആ പഴമ തിരയുന്നതെന്‍ കവിത...

മൌനങ്ങള്‍ വേടന്‍റെ- 
യമ്പായ് തറഞ്ഞ 
പ്രാകുറുകലില്‍ 
ചിറകറ്റ പ്രാണന്‍റെ യീണം 
കോണ്‍ക്രീറ്റു കാടുകള്‍; 
പുനര്‍ജന്മമറിയുന്ന 
വേടക്കിരാതര്‍ 
ആ നേരു ചികയുന്നതെന്‍ കവിത.... 

എന്നിലെയെന്നെഞാന്‍ 
തുന്നുന്ന തൂവാല 
എന്നില്‍ നിന്നെന്നെ  ഞാന്‍ 
കോര്‍ക്കുന്ന മാല 
എന്നിലേക്കെന്നെ ഞാന്‍ 
നോക്കുന്ന ജാലകമാണെന്‍റെ കവിത.....!! 



......... 
വര: അസ്രൂസ് 

Tuesday, November 11, 2014

ഋതു

വേനല്‍ക്കാടുകളില്‍
ഹിമകണങ്ങള്‍
ഒളിച്ചിരിക്കുന്ന
ഒരിലപൊഴിയാമരമുണ്ട്…
ശരത്കാലത്തോട്
പിണങ്ങി,
വസന്തത്തിനോട്
കുണുങ്ങി,
വര്‍ഷത്തിനോട്
ചിണുങ്ങി,
ഹേമന്ദത്തിനോട്
ഇണങ്ങിയങ്ങനെയങ്ങനെ….! 

നിനവിന്‍റെ നിഴല്‍ വീണ
മരത്തണലില്‍
ഇരുളും, നിലാവും,
പകലും, വെയില്‍, മാരിയും
കണ്ണാരം പൊത്തിക്കളിച്ചു..
മസ്തിഷ്കങ്ങളിലേക്ക്
ഒഴുകിപ്പരക്കുന്ന
ചിന്തകളുടെ പുഴകളില്‍
കുളിച്ചീറനാകുന്ന ഭാവനകള്‍….
ഋതുക്കളില്‍ നിന്ന്
അടര്‍ന്നു വീണ
പേരറിയാത്ത കാലങ്ങള്‍
ചിറകില്ലാപക്ഷികളായി
കവിതകളിലേക്ക് ചേക്കേറുന്നു…!
(ജനിമൃതികള്‍ക്കിടയിലെ
ഋതുഭേദങ്ങള്‍ക്ക് പക്ഷെ,
ഒരൊറ്റ നിറമാണ്;
ജീവിതം..!!) 

........................
വെട്ടം ഓണ്‍ലൈന്‍ 
(നവംബര്‍-2014)

Friday, November 7, 2014

ശവപാത്രം*

മൗനമായിരുള്‍ മേഞ്ഞ 
മാംസഗേഹത്തിലെന്‍ 
ജന്മമൊരു രുധിര സ്വപ്നത്തില്‍ 
നിമഗ്നമായ്..; 
പിറവിക്കു മുന്‍പേയുറഞ്ഞതാ- 
ണോര്‍മ്മകള്‍ 
മറവിയുടെ വെട്ടം പൊതിഞ്ഞതാ- 
ണെന്‍ മനം..! 


ഒരു രതിനിമന്ത്രണം 
പിന്‍വഴിയിലെവിടെയോ 
എന്‍റെ സ്വത്വം രചിക്കുന്നു.. 
നിഴലുകളിലുരഗങ്ങ- 
ളുള്‍ ചേര്‍ന്ന കാമത്തി-
ലെന്‍ പിറവി മൗനം ഭജിക്കുന്നു..! 


ഹൃദയം നുറുങ്ങുന്നതെന്തിനോ?
എന്നാത്മശിഖരം നടുങ്ങുന്നതെന്തിനോ? 
ലിപികളണിയാത്തൊരെന്‍ ഭാഷയാലീ 
പ്രജ്ഞ തന്‍താളിലെഴുതുന്ന നേരം?? 


ഒരു പിണം മാത്രമായ് 
ഞാന്‍ പിറക്കും 
നാളെ ഒരു മണ്‍കിനാവെന്ന- 
യേറ്റു വാങ്ങും 
അറുത്തു മാറ്റും മുന്‍പറുത്ത ബന്ധം 
അറിഞ്ഞൊരുപൊക്കിള്‍ കൊടി മാത്രം- 
വേദനിക്കും ...! 


ഒരുതരിസുഖത്തിനായ് 
നിമിഷസേകത്തിന്‍റെ 
സന്താപസന്തതിയാകുന്നു ഞാന്‍ 
മറുനിമിഷചിന്തയില്‍ 
പ്രായോഗികത്തിന്‍റെ 
കത്രികപ്പാടിന്‍റെ'യിര'യായി ഞാന്‍..! 


എന്‍റെ സ്വപ്നങ്ങളെ 
വേട്ടയാടിക്കൊന്ന 
കഴുകന്‍റെ കൂര്‍ത്ത നഖങ്ങള്‍ 
എന്‍റെ മോഹങ്ങളെ 
തൂക്കിലേറ്റിക്കൊന്ന 
സദാചാരക്കഴുമരങ്ങള്‍....! 


ആരാണ് ജന്മത്തിനവകാശി 
ദൈവമേ? 
ആരാണ് മരണത്തിനുപചാരം 
ചൊല്ലുവോന്‍..?? 
നീയാണ് ജനിക്കുവാന്‍, 
മരിക്കുവാന്‍, പിഴക്കുവാന്‍ 
കാരണമതെങ്കിലെന്‍ വിധിയുടെ ന്യായവും, 
നിന്‍റെ നയവും പറഞ്ഞീടുക?? 


ഇനിയേതു ജന്മത്തില്‍ 
ഞാന്‍ പിറക്കും 
നിന്‍റെ പിറവിക്കു താതനായ് 
കൂട്ടിരിക്കും..?? 
ചാപിള്ളയായ് നീ പിറക്കുന്ന മുന്നേ 
എന്‍റെ ജീവനെ പകരം തരും??? 



............ 

Saturday, November 1, 2014

പെണ്ണ്

ആണ്‍കടലുകള്‍
പെണ്‍പുഴകളിലേക്ക്
രതിയുടെ വേലിയേറ്റങ്ങള്‍
രചിക്കുന്ന രാത്രികള്‍...
തിരകളെ തടുക്കാന്‍ 
പുലിമുട്ടുകള്‍
പോലുമില്ല.....!
തിരികെയൊഴുകാന്‍
അവളുടെയുടലിനു
പാകമുള്ള ജലവഴിയുമില്ല..!

പെണ്‍ചൂരിനെ
ചുറ്റിപ്പറക്കുന്ന
ലിംഗക്കഴുകന്‍മാര്‍
സദാചാരച്ചങ്ങലയില്‍
കോര്‍ത്തെടുക്കുന്നുണ്ട്,
അവളുടെ സ്വാതന്ത്യം...!
ഒടുവിലൊരു മലവെള്ളപ്പാച്ചില്‍
കടലുകളെ മുക്കിക്കൊന്നു..
പാതിജീവനറ്റ
ചക്രവാളത്തില്‍
സൂര്യനും ചന്ദ്രനും
ഫെമിനിസ്റ്റുകളായി.. !

മരിക്കാത്ത മണ്‍കടല്‍
നോഹയുടെ പെട്ടകം
വാടകയ്ക്ക് വിളിച്ചു
സദാചാര ക്കോടതി കൂടി
പെണ്‍പ്രളയത്തിനു
മേലേ ആണ്‍കുരുതിയുടെ
കഴുമരമുയര്‍ന്നു....!
അവളുടെ ജീവിതത്തെ
ബലാല്‍സംഗം ചെയ്യാന്‍
കഴുമരമൊരു കറുത്ത ലിംഗമായി !!
......  ........
സമര്‍പ്പണം:  റെയ്ഹാനേ ജബ്ബാറി 


Wednesday, October 1, 2014

കാലം.. ലോകം; അപ്പുറമിപ്പുറം

അമ്മയാണെന്നോട് ചൊന്നതീ- 
വാനിന്‍റെയപ്പുറത്തൊരു ലോകമുണ്ടെന്ന്.. 
വെയിലുരുകി യൊഴുകുന്ന 
പുഴകളുണ്ടെന്ന്; 
നിലാമുകില്‍ പെയ്യുന്ന 
മഴകളുണ്ടെന്ന്...! 
നിനവുകള്‍ പൊന്‍പട്ടുടുത്തൊരുങ്ങും, 
കനവിന്‍റെ ഗോതമ്പ്പാടങ്ങളും.. 
നിഴലുകള്‍ നിറം ചേര്‍ന്ന മഴവില്ലുകള്‍, 
അഴലുകളെല്ലാമലിഞ്ഞ  വര്‍ഷം...! 

അമ്മയാണെന്നോട് ചോന്നതീ- 
കാലത്തിനപ്പുറത്തൊരു കാലമുണ്ടെന്ന്... 
നരസിരാധമനികള്‍ ചോരവാര്‍ക്കും- ജാതി- 
മത,ദേശ വിദ്വേഷമില്ലാത്ത കാലം 
പ്രണയവും, പരിണയപ്പുടവകളും- 
പണയമാകാത്ത ജിവിതവിതാനം! 

മാലാഖമാര്‍ മയില്‍പ്പീലി വീശി; 
മന്ദ-മാരുതന്‍ താരാട്ടു പാടി 
ഋതുഭേദമേതിലും മെലിയാത്ത നിളകള്‍ 
മൃദുസുസ്മിതം തരും നാളെകള്‍....! 

അവിടെയില്ല പെണ്ണെഴുത്തുകള്‍;
വര്‍ഗ്ഗസമരങ്ങള്‍  
രതിസംജ്ഞകള്‍ 
സത്യാഗ്രഹങ്ങള്‍ 
കുടിപ്പക 
രാഷ്ട്രീയം 
പരിപ്പുവട 
കുരിശ് 
കുന്തം 
തൊപ്പി 
കബന്ധങ്ങള്‍ 
ശവക്കുഴി 
വിഗ്രഹം 
ദല്ലാള്‍ 
മന്ത്രി 
തന്ത്രി 
ലോഡ്ജ് 
ദിനപ്പത്രം 
ചാനലുകള്‍ 
ലൈവ് ചര്‍ച്ച 
വേശ്യാലയം 
ബീവറേജ് 
പീഡനം 
ബാലവേല 
അഴിമതി 
വോട്ടു ബേങ്ക് 
വിലക്കയറ്റം 
ഗോമാതാവ് 
ധ്യാനം കൂടല്‍ 
കുത്തിമുറി റാതീബ് !! 

അമ്മയാണെന്നോട് ചൊന്നതീ- 
ഭൂവിന്‍റെയപ്പുറം ഊഷരമെന്ന് 
ഇവിടെ നീ തീര്‍ക്കുന്നതരക്കില്ലമെന്ന് 
സ്വയംഹത്യ നിന്‍ വിധിയെന്ന്....!!


.........
പിന്നുര:
വാനിന്‍റെയപ്പുറത്തെ ലോകവും 
കാലത്തിനപ്പുറത്തെ കാലവും 
കാത്തിരിക്കുമ്പോള്‍ തന്നെ 
ഊഷരമല്ലാത്ത ഭൂമിയെ പുല്‍കുക !!

Thursday, September 11, 2014

നീ



ഹൃദയമൊരു ചഷകം;
പ്രണയം നുരക്കുന്ന
വീഞ്ഞാണ് നിന്‍ നിണം...!
നിലാവിന്‍റെ നനവുള്ള
സിരാധമനികള്‍;
കിനാവിന്‍റെ ലഹരി...!
നിദ്ര, തിര മൂടുന്ന
കണ്‍കടലുകള്‍;
രതിമധുരമാഴം..
ഓര്‍മ്മകള്‍ പറവകള്‍
കൃപാലമാകാശം;
മറവി മേഘങ്ങള്‍..!

മഴയാണ് നിന്‍ വിരല്‍
വെയിലാണ് നിന്‍ നിഴല്‍
മഞ്ഞാണ് നിന്നഴല്‍
ഇനിയെന്നുമെന്നിലെ,
ഋതുവാണ് നീ...!


Saturday, September 6, 2014

ഉപ്പിലിട്ട കവിതകള്‍

കവിതയെ  
അവന്‍ ഉപ്പിലിട്ടു വെച്ചിരുന്നു...! 

നെല്ലിക്കയുടെ ചവര്‍പ്പും  
മുളകിന്‍റെ എരിവും 
പാവക്കയുടെ കയ്പ്പും 
മാങ്ങയുടെ പുളിപ്പും, 
ഉപമകളും 
ഉല്‍പ്രേക്ഷകളും 
വൃത്തങ്ങളും 
സമാസങ്ങളുമായി 
വേര്‍തിരിക്കപ്പെടാത്ത 
രുചിഭേദങ്ങളായി 
ചില്ലുകുപ്പികളില്‍ ധ്യാനം പൂണ്ടു! 

കുഴൂരിലെ 
കഴുവേറ്റപ്പെടാത്ത 
ചില നിമിഷങ്ങളില്‍ നിന്ന് 
തിരിച്ചിറങ്ങാന്‍ 
ഇഷ്ടമുണ്ടായിട്ടല്ല! 
പ്രവാസത്തിന്‍റെ 
അറബിച്ചങ്ങലയില്‍ 
കാലും, കാലവും 
പണയം വെച്ചവന്‍റെ ദുര്യോഗം! 

പല മാസം കരിഞ്ഞു 
ഒരു മാസം കിളിര്‍ക്കുന്ന 
ഒരശോക മരത്തെക്കുറിച്ച് 
അവന്‍ ഓര്‍ത്തെടുത്ത പോലെ...!

***
നിലാവ് പെയ്തിറങ്ങുന്ന മുന്നേ 
സ്വച്ഛമായ കിനാവ്‌ പോലെ 
'സച്ചിതാനന്ദ'കാവ്യം 
അന്നെനിക്ക് മോന്തിക്കൂട്ടായി.. 

ആറ്റിന്‍കരയില്‍, 
പാട വരമ്പത്തും നട്ട 
കവിതമരങ്ങള്‍ക്കൊപ്പം 
എന്‍റെ ഹൃദയത്തിലും 
ചില മരപ്പിറവികള്‍...! 

***
തിരികെപ്പോകാന്‍ 
നേരത്താണ് 
കവിതകളെ  
ഉപ്പിലിട്ടു വെച്ച ഭരണിയില്‍ 
നിന്നിത്തിരി 
അവനെനിക്ക് തന്നത്...! 

കാ‍ന്താരി മുളകിനെക്കാള്‍ 
എരിവുള്ള 
അവന്‍റെ കവിതയെ 
രുചിച്ചു രുചിച്ചു 
കൊതി തീര്‍ന്നിരുന്നില്ല... 

എരിഞ്ഞു ചോന്ന 
ചുണ്ടുകള്‍ കൊണ്ട് 
അലിഞ്ഞു ചേര്‍ന്ന 
ഉള്ളുകള്‍ കൊണ്ട് 
യാത്ര പറയാതെ 
യാത്ര തുടര്‍ന്നു.. 

ഇനിയും തീരാത്ത 
എന്നേലും തീരേണ്ട പ്രവാസം...! 













Monday, August 25, 2014

വേര്‍പാടിന്‍റെ വെളിപാടുകള്‍




നിനവുകളിലേക്ക് പടരുന്ന 
തീമഴത്തുള്ളികളില്‍ 
നനഞ്ഞുപൊള്ളിയ 
വേര്‍പാടിന്‍റെ നിമിഷമാണിത്..!
നിന്‍റെ കാലൊച്ചയുടെ
അവസാനമാത്രയും
തേഞ്ഞുതീര്‍ന്ന താഴ്വരത്തണുപ്പില്‍
അകലേക്കൊറ്റപ്പെടുന്ന ഒരു വഴിത്താര....!!

തീക്ഷ്ണമായ പ്രണയത്തില്‍ നിന്ന്
(വിരഹത്തില്‍ നിന്നും)
അടര്‍ന്നു വീണ
ഈ വേദനയുടെ പുറംകുപ്പായങ്ങള്‍
തനുവും മനവും കൊണ്ട്
അണിഞ്ഞു തീര്‍ക്കണം..
വിസ്മൃതികളിലേക്ക്
പിന്തുടരുവാനായി
ഓര്‍മ്മകളുടെ ലാടം പൊതിഞ്ഞ
കുതിരക്കാലുകള്‍ പേറണം...
**ലോകത്തെവിടെയുമുള്ള
നിരാശാകാമുകരുടെ
സൈദ്ധാന്തികപ്രതിസന്ധിയാണിത്‌!

ശേഷം,
ജീവിതത്താഴ്വരയില്‍
ഉടഞ്ഞുവീണ സ്വപ്നങ്ങളുടെ
വിഗ്രഹത്തുണ്ടുകള്‍ പെറുക്കിയെടുത്ത്
പുതിയൊരു മോഹന്‍ജെദാരോ
കണ്ടെടുക്കപ്പെട്ടെക്കാം..
ചവുട്ടിമെതിക്കപ്പെട്ട
മോഹസാമ്രാജ്യങ്ങള്‍ക്കുമേല്
അധിനിവേശങ്ങളുടെ രഥചക്രങ്ങള്‍
പടര്‍ന്നുരുണ്ടേക്കാം...

അപ്പോഴും,
കാറ്റിന്‍റെ ഗോവണിയില്‍
ആകാശച്ചില്ലകളിലെവിടെയോ
നഷ്ടപ്പെട്ട പട്ടം പോലെ
ഒരാത്മാവ് പരിതപിക്കുന്നുണ്ടാകും..

വേപഥു തിന്നു തീര്‍ത്ത
ജീവിതത്തെ കുറിച്ച്
ഒരാത്മകഥയെഴുതുകയാണ്
'ടി'യാനിനി ചെയ്യാനുള്ളത്.. !

ഞാനുമൊരു ആത്മകഥ എഴുതിത്തുടങ്ങുകയാണ്!!

..........................

Tuesday, June 10, 2014

നൈതികത; ലൗകികം അലൗകികം


കുമ്പസാരക്കൂടിന് മനുഷ്യനായി പിറക്കാന്‍
ആഗ്രഹമുണ്ടായിട്ടല്ല..
ചില സൃഷ്ടികര്‍മ്മ പരിണിതികളില്‍ ...

ഒടയതമ്പുരാന്‍റെ പരിമിതികള്‍
പൊടുന്നനെ
ഒരുദിവസം
പ്രതീക്ഷിക്കാതെ
വയസ്സറിയിച്ച
പെണ്‍കുട്ടിയില്‍ നിന്നിറ്റിയ
ആര്‍ത്തവരക്തത്തുള്ളികളായതായിരിക്കാം.. !
അല്ലെങ്കില്‍ തന്നെ
കുമ്പസാരം,
പാപങ്ങളുടെ ടാലി സോഫ്റ്റ്‌വെയര്‍
മരപ്പടുതകളില്‍ കൊളുത്തിവെച്ച
ചുണ്ടിനും, ചെവിക്കുമിടയിലെ
അചലകാലമായിരുന്നു... !!

താന്‍ ചെയ്തതല്ലെങ്കിലും,
നൂറ്റാണ്ടുകളുടെ പാപക്കറ പുരണ്ട
ശരീരം കൊണ്ട്
കിളി ചേക്കേറാത്ത കൂട്
മനുഷ്യനെപ്പോലെ,
അല്ല,
മനുഷ്യനായി മാറുകയാണ്..

അവന്‍റെ പാപങ്ങള്‍ തേക്കുന്ന
കുമ്പസാരക്കൂടായി മനുഷ്യനും....!!

(പരകായ പ്രവേശത്തിന്‍റെ
സാധ്യതകളുടെ പറുദീസ)

അകലെ,
ദൈവപുത്രനിലേക്ക്
തറക്കപ്പെടുന്ന കുരിശു
മൂന്നാം ദിനം
ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്ന
ചാനല്‍ ലൈവ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടി
കവി
കവിതയെ
ഷട്ട്ഡൌണ്‍ ചെയ്യുകയാവണം...

.........
 

Monday, June 9, 2014

വീണ്ടുമൊരു പെണ്‍കുട്ടിയെക്കുറിച്ച്...


-1-
എനിക്ക് പറയാനുള്ളത്,


ആകാശം നിറഞ്ഞ കണ്ണുകളും
സാഗരം നിറഞ്ഞ ചിരികളും
വേനല്‍ പഴുത്ത നോട്ടവും
മഴ തുടുത്ത വാക്കുമായി
മഞ്ഞുപുതച്ച ഒരു പച്ചക്കവിതയില്‍ നിന്നിറങ്ങി വന്ന
കുഞ്ഞു മാലാഖയെ കുറിച്ചാണ്..


പുളിങ്കുരു കൊണ്ട്
കുപ്പിവളപ്പൊട്ടുകള്‍ കൊണ്ട്
അറ്റം ചതഞ്ഞ ഒരു മയില്‍പ്പീലിത്തുണ്ട് കൊണ്ട്
അവളെന്‍റെ ബാല്യം മെനയുന്നത്
അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍
കാലം പഴയൊരു ടാക്കീസിലെ
തിരശ്ശീലയാവുന്നത് നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോ?? 


ഇന്നും ഒരു പെണ്‍കുട്ടിയെ കുറിച്ച്
എന്തിനാണ് നീയിങ്ങനെ ഓര്‍ത്തെടുക്കുന്നത്
എന്നൊരു ചെമ്പോത്ത് വാലാട്ടുന്ന
തൊടിയിലേക്ക്‌ 
പഴയൊരു നീലനിക്കറുകാരന്‍
പുള്ളിപ്പയ്യിനെ പോലെ
തുള്ളിച്ചാടി പോകുന്നുണ്ട്...
തോട്ടിന്‍വക്കത്തെ
ഒറ്റാലിക്കൂട്ടില്‍ കുടുങ്ങിയ
പള്ളത്തിയെ പോലെ മനസ്സും..!


-2-
അപ്പോഴും,
ആ പെണ്‍കുട്ടി
സ്വപ്നം നിറഞ്ഞു
നിദ്രയും കടന്നു
രാത്രികളെ കവിഞ്ഞു
പകലുകളിലേക്കെയ്യുന്ന
ചില ചോദ്യങ്ങളുണ്ട്..


ആ ചോദ്യങ്ങളില്‍,
മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ വാവലുകളാകുന്ന 
ചുവന്നു നരച്ച ബാല്‍ക്കണികള്‍ക്കപ്പുറത്ത്
രാതികള്‍ മാത്രം കാണാനുള്ള
കണ്ണുകളുറങ്ങുന്ന ചില ഇടങ്ങളുമുണ്ട്...!


മാലാഖയുടെ വെളുത്ത ചിറകുകളില്‍ 
രുധിരവര്‍ണ്ണം കലര്‍ന്നതെങ്ങിനെയെന്ന
ചോദ്യം ഇപ്പോള്‍ ഉത്തരമാകുന്നു....!!



.............

Sunday, June 8, 2014

ഒളിച്ചോട്ടമെന്ന കവിത വായിക്കുമ്പോള്‍



ഒളിച്ചോടിപ്പോയ ഒരു പെണ്‍കുട്ടിയെ കുറിച്ച്
 റെയില്‍പ്പാളങ്ങള്‍ വേവലാതിപ്പെട്ടത് എന്തിനാണെന്ന്
 തീവണ്ടിക്കറിയുമായിരുന്നിരിക്കും..
എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേയെന്ന ചൂളംവിളിയില്‍
ഓര്‍മ്മപ്പുകകള്‍ അലിയിച്ചു ചേര്‍ത്ത്
 തീവണ്ടി ഇരുമ്പുപാലത്തെ ഭോഗിച്ചു....
ഒളിച്ചോടിപ്പോയതു പെണ്‍കുട്ടിയായിരുന്നില്ല
 എന്ന് നിങ്ങള്‍ക്കുമറിയാം..
അല്ലെങ്കില്‍ പെണ്‍കുട്ടി തന്നെ ഉണ്ടായിരുന്നില്ല..
ഒളിച്ചോടിപ്പോയത് ചിലപ്പോള്‍ ചില സ്വപ്നങ്ങളായിരുന്നിരിക്കണം
 അല്ലെങ്കില്‍ ഒരു പ്രണയം
 ഒരു ബാല്യം;
കൌമാരം
 അതുമല്ലെങ്കില്‍ പാതിയടര്‍ന്ന ഒരു കാമം
 അല്ലെങ്കില്‍ ഒന്നും തന്നെ ഒളിച്ചോടിയില്ല എന്നും വരാം!


പക്ഷെ,
റെയില്‍പ്പാളത്തിനപ്പുറത്തെ
 കരിങ്കല്‍ചീളുകളില്‍ പടര്‍ന്നു നനഞ്ഞൊട്ടിയ
 ചില രക്തവൃത്തങ്ങള്‍ക്ക്
 ഒളിച്ചോടാനാകുമായിരുന്നില്ല...

പെണ്‍കുട്ടി ഒളിച്ചോടാന്‍ ശ്രമിച്ചത്
 ആ വൃത്തങ്ങളില്‍ നിന്നാണെന്നു
 നീയും ഞാനുമറിയുന്നത്
 കവിതയെ കൂടുതല്‍ സങ്കടകരമാക്കുന്നിടത്ത്
 തൂലികയുടെ ചുണ്ടുകള്‍ വിതുമ്പണം..!

ഇടറിവീണ കവിതയില്‍ നിന്ന് കവിക്ക്
 ഒളിച്ചോടണം....!!


...ശുഭമല്ല....


 

Friday, June 6, 2014

ഭൗതിക ഭ്രമകല്‍പ്പനകളില്‍ ഒരൌലികബഹിര്‍സ്ഫുരണം പതിച്ച ചോദ്യം

---- ആരോടാണ് ഞാന്‍ പറയുക ----

-1-
ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്നും
പൊട്ടിയൊലിച്ച്,
എന്‍റെയോര്‍മ്മകളെ പൊള്ളിക്കുന്ന
ലാവാപ്രവാങ്ങളെക്കുറിച്ച്...
മന്വന്തരങ്ങളുടെ ദൈര്‍ഘ്യത പേറുന്ന
ഉഷ്ണതപസ്സില്‍
മൗനം പോലെയുറഞ്ഞു പോയ
*യമിയെ കുറിച്ച്...

....ആരോടാണ് ഞാന്‍ പറയുക...?

ആത്മാവില്‍ നിന്നുമാത്മാവിലേക്ക്
മഴവില്‍നൂലാലിഴ ചേര്‍ത്ത് കെട്ടിയ
പ്രണയപ്പാലത്തില്‍ നിന്നടര്‍ന്ന
നേരിന്‍റെ നിറവുകളെ ക്കുറിച്ച്...
നിദ്രാടനങ്ങളില്‍ തേഞ്ഞുതീര്‍ന്ന
സ്വപ്നപാദുകങ്ങളെ
തേടിത്തളര്‍ന്നു വിതുമ്പുന്ന
രാവിന്‍റെയേകാന്ത ധ്യാനങ്ങളെക്കുറിച്ച്...
ആരോടാണ്;
ആരോടാണ് ഞാന്‍ പറയുക...??

-2-
ഇവിടെപ്പൊഴിയുന്ന 
ആയുസ്സിന്‍റെ മഴത്തുള്ളികളില്‍
മരുഭൂമികള്‍ തേച്ച ഉഷ്ണജ്വരത്തിന്‍റെ 
പ്രവാസതാപങ്ങള്‍...
ഉരുകിത്തീരുവാന്‍ 
മെഴുതിരിപ്പിറവിയുടെ
ശാപജന്മപ്പുടവകള്‍ പുതച്ച
പ്രയാസ പര്‍വ്വങ്ങള്‍...
ഹൃദയങ്ങളില്‍ ഗൃഹാതുരതയുടെ
സിരാധമനികള്‍;
തലച്ചോറില്‍ ബാല്യകാലത്തിന്‍റെ
സ്മൃതി തരംഗങ്ങള്‍....!

എല്ലാം,
ഇതെല്ലാം ആരോടാണ് ഞാന്‍ പറയുക...???

-3-
ഭൂതം!
വര്‍ത്തമാനം!!
ഭാവി!!!

അവസ്ഥാന്തരങ്ങള്‍,
പ്ലാസ്മയും കടന്ന്
ഇനിയും കണ്ടെത്തപ്പെടാത്ത തലങ്ങളിലേക്ക്
വിലയിക്കപ്പെടുന്നതും........
മാനവീയങ്ങള്‍,
സ്ത്രൈണതയുടെ ഉപഭോഗസാധ്യതകളില്‍ 
കച്ചവടത്തെരുവുകളിലെ
സ്ഫടികസ്തൂപങ്ങളായ്
പരിണമിക്കപ്പെടുന്നതും........
ഇരകളും, വേട്ടക്കാരും 
കൂട് വിട്ടു കൂടുമാറി കളിക്കുന്ന
രാഷ്ട്രമീമാംസയുടെ
കളിക്കളങ്ങളില്‍,
ഇനിയുമവതരിക്കാതെ
ഒടുവിലെല്ലാമൊടുക്കുവാന്‍
അവതാരപ്പിറവി പൂകാനിരിക്കുന്ന
ഒരു വേട്ടക്കാരനെക്കുറിച്ചും 

ആരോടാണ് ഞാന്‍ പറയേണ്ടത്????


------------ശുഭം?--------

*യമി: മഹര്‍ഷി, സന്യാസി


 

Monday, June 2, 2014

മനുഷ്യപുരാണം


——————————————
സീനയുടെ പര്‍ദ്ദയുടെ പേര്
‘ഹ’ എന്നായിരുന്നിരിക്കണം;
കാരണം,
പര്‍ദ്ദയിട്ടപ്പോള്‍ സീനയുടെ പേര്
‘ഹസീന’യെന്നായിരുന്നു!
സ്വല്‍പ്പം പരിഷ്കാരം
പേര്‍ഷ്യന്‍ ‘ഊദി’നൊപ്പം പൂശിയ
മാമന്‍മാരുണ്ടായിരുന്നത് കൊണ്ട്
‘കമലാനെഹ്രുവില്‍’ എസ്സെസ്സെല്‍സിയും
‘മായ ആര്‍ട്സ് കോളേജില്‍’ പ്രീഡിഗ്രിയും
ഹസീനക്ക് സ്വായത്തമായി…
കെട്ടുപ്രായം കഴിഞ്ഞിട്ടും
’17′ വയസ്സില്‍ തയ്യലു പഠിക്കാന്‍ പോയി…!
കവലയില്‍ വെച്ച്
കണ്ടുമുട്ടാറുള്ള ക്രിസ്ത്യാനിച്ചെക്കന്‍
അവളുടെ മനസ്സിന്‍റെ ‘കഅബയെ’ ‘ത്വവാഫ്’ ചെയ്യാന്‍ തുടങ്ങിയ
ഒരു വേനല്‍ക്കാലം മുതല്‍
ആദ്യാനുരാഗത്തിന്‍റെ സൂര്യകിരണങ്ങള്‍
അന്തരാത്മാവിനെ തൊട്ടുണര്‍ത്തിയതും,
നിദ്രാവിഹീനങ്ങളായ രാത്രികളും
മൗനജനീനങ്ങളായ പകലുകളും
അവളുടെ കനവുകളും, നിനവുകളും പകുത്തതും,
എല്ലാം,
കഥയിലെ മഴ പോലെ
കവിതയിലെ കടല്‍ പോലെ
പെയ്തു; നുരഞ്ഞു….!!
***
സ്നേഹം നിറഞ്ഞുതുളുമ്പിയ ഹൃദയങ്ങള്‍
ഇരുവര്‍ക്കും താങ്ങാനാവാത്ത ഭാരങ്ങളായപ്പോള്‍
പരസ്പരം പകര്‍ന്നു തീര്‍ക്കുവാന്‍
ജന്മങ്ങള്‍ കൊണ്ടവര്‍ കടം മെനഞ്ഞു;
കോയമ്പത്തൂരിലേക്കുള്ള ആനബസ്സില്‍
അവരുടെ പ്രണയം നിറച്ച ശരീരങ്ങളും….!
***
കൊവെയിലെ വറുഗീസുമാപ്ല
ഹൃദയവിശാലത കൊണ്ടല്ല അവരെ സ്വീകരിച്ചത്,
മരണത്തെക്കാള്‍ വേദന പകരുന്നതായിരുന്നു
‘തറവാട്ടുപയ്യന്‍റെ എരണം കെട്ട ഏര്‍പ്പാട്.
ഇനിയെങ്ങനെ നാട്ടാരെ കാണാനാണ്??
ഈശോ,
കുടുംബത്തിന്‍റെ മാനം കപ്പലു കയറിയല്ല്…!!’
പക്ഷെ, മറിയാമ്മചേടത്തി നയതന്ത്രജ്ഞയായിരുന്നു;
അതുകൊണ്ട് തന്നെ,
അന്ന് മുതല്‍ ഹസീന ആന്‍റണി കെട്ടിയ സീനയായി!
കുരിശുമൂട്ടില്‍ തറവാടിന്‍റെ മണവാട്ടിയായി!!
***
പ്രണയത്തിന്‍റെ മാമോദീസ മുങ്ങിനിവര്‍ന്നപ്പോള്‍
‘ഹ’ യെന്ന പര്‍ദ്ദയഴിഞ്ഞു വീണ സീനയെ
ആന്‍റണി ചേര്‍ത്തു പിടിച്ചു:
‘അലിഞ്ഞു പോയത് നീയല്ല, ഞാനല്ല….
നമ്മിലെ ജാതിമതങ്ങളാണ്….!
നമുക്കിടയിലെ അതിര്‍വരമ്പുകളാണ്…!!’
***
ദൈവത്തെ പോലെ
മതമില്ലാതെ രണ്ടു മനുഷ്യര്‍
ജീവിതം തുടങ്ങിയത് അങ്ങനെയാണ്…!!!

******ശുഭം******

(വെട്ടം ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച കവിത)