എന്നെ ലൈക്കണേ....

Sunday, March 20, 2016

............

'എന്നെക്കുറിച്ച് കവിതയെഴുതാത്തതെന്താ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങിയിട്ട്
കുറെ നാളായി.
'അല്ല ഓനെ കുറിച്ച് കവിതയെഴുതാൻ മാത്രം
എന്താണുള്ളത്..?'
എന്ന് ഞാനും..!

ജീവിതമെന്ന തെരുവ്
തകരഷീറ്റ് മേഞ്ഞ ചായ്പ്പുകൾ
ചെളി നിറഞ്ഞ ഗലികൾ...!
നഗരത്തിലേക്ക് നീളുന്ന നിരത്തിന്റെയോരത്ത്
അവൻ ഒരു ചമാർ ആയിരിക്കണം..
അല്ലെങ്കിൽ ധോബി
അതുമല്ലെങ്കിൽ ഇളനീർക്കച്ചവടക്കാരൻ..

ചായ്പ്പിൽ കുറെ ജീവിതങ്ങൾ
ഒറ്റജാലകത്തിന്റെ വെളിച്ചവാതിൽ തുറക്കുന്നതും കാത്ത്...

നിന്നെ കുറിച്ച് കവിതയെഴുത്യാൽ
എന്റെ കവിത നിറച്ചു ധർമസങ്കടങ്ങളുടെ പൂക്കൾ വിരിയുമെന്ന് അവനോടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു......
കവിതയൊരു ജഡ്ക യാന്നോ എന്നവനും..
ചേരിയിൽ നിന്ന് രാവിലെ വലിച്ചുരുട്ടി കൊണ്ടുപോയി
നഗരത്തിലെ മാന്യൻമാരെ പേറി രാത്രി വരെ വിയർപ്പിന്റെ കിതപ്പുള്ള ചുമച്ചുവടുകൾ വെക്കുന്ന റിക്ഷക്കാരനായിരുന്നു അവൻ...
വലിക്കാനല്ലാതെ, ചവിട്ടാനല്ലാതെ
അതിൽ കേറി സഞ്ചാരിയാവാൻ അവന്റെ സങ്കടങ്ങൾക്കാവില്ലല്ലോ??
ഭാങ്ങ്‌ കുടിച്ചു കുടിച്ചു വീണു കിടന്ന
അന്തിപ്പാടികളിൽ അവന്റെ
പാട്ടുകൾ ലഹരിയുടെ നിറം തേച്ചു പടർന്നു;
ചിട്ടി ആയിഹെ..... വതൻസെ.. ചിട്ടി ആയിഹെ...
'നാച്ഘറിൽ' നിന്ന് ചിലങ്കകളുടെ വശ്യതാളങ്ങൾ ഇരുട്ടിലേക്ക് പ്രലോഭനങ്ങളുടെ സ്വരക്ഷണങ്ങൾ
മുഴക്കുമ്പോൾ പോക്കറ്റിൽ  അവശേഷിച്ച അവസാന ചില്ലറയും
പെയ്തൊഴിയും..

പതിരാവ്
വീട്ടിലേക്കെത്തുന്ന നേരം
അരപ്പട്ടിണിയുടെ ദൈന്യതയിൽ പക്ഷെ,
പ്രതീക്ഷയുടെ നിലാവ് പരയ്ക്കുന്ന
മുഖങ്ങളെ അവഗണിച്ചു കീറിപ്പറിഞ്ഞ തന്റെ കമ്പിളിയുടെ ഇല്ലാച്ചൂടിലേക്ക് രക്ഷപ്പെടുമ്പോൾ
ഇന്നും ഒന്നും കൊണ്ടുവന്നില്ലേ എന്ന് അങ്കലാപ്പോടെ വിലപിക്കാൻ
അവന്റെ ഭാര്യ മറക്കുന്നില്ല.
ദേഷ്യത്തോടെ മുരണ്ട് എന്നെ പഠിപ്പിക്കാൻ നീയായോടീ ...*മോളെ എന്ന് അവളുടെ നഭിക്കിട്ടു ചവിട്ടാൻ അവനും..

നേരം വെളുക്കുമ്പോൾ
'എന്നെ കുറിച്ച് കവിതയെഴുതാത്തതെന്തേ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങും...
നിന്നെ കുറിച്ച് കവിതയെഴുതാൻ
എന്താണുള്ളത് എന്ന് ഞാനും..!

....
ജീവിതമെന്ന കവിത
എഴുതിയാൽ വായിക്കാൻ കൊള്ളില്ല,
പലപ്പോഴും.....!!

Tuesday, March 15, 2016

...........

ആകാശത്തിന്റെ ചരടറുത്ത്
പകൽ മരത്തിലേക്ക്
ഇഴഞ്ഞിറങ്ങുന്നുണ്ടൊരു മഴ..

കടലിന്റെ ജലച്ചിതയിലേക്ക്
തിരപ്പടവുകളിലൂടെ
ഒഴുകിയലിയുന്നുണ്ടൊരു പുഴ..
🌊
ഇലപൊഴിയും കാലത്തിലേക്ക്
ഇലഞ്ഞിമണം പൊഴിച്ച്
തിരളുന്നുണ്ടൊരു കാറ്റ്..
🍃

Wednesday, March 2, 2016

................

ഇസ്താംബൂളിലെ
ഇടുങ്ങിയ തെരുവിൽ വെച്ചാണ്
നിന്നെ ഞാൻ കണ്ട് മുട്ടുന്നത്...!
മദ്യശാലയിൽ
എന്റെ പേരുള്ള വീഞ്ഞ് നുകർന്ന്,
പരസ്പരം പെയ്യുന്ന വാക്കുകളുടെ
മഴ നനഞ്ഞ്,
നിന്റെ പേരുള്ള ഒരു കവിതയിലേക്ക്
അലിഞ്ഞിറങ്ങുകയായിരുന്നു നമ്മൾ..!

മദ്യശാല ഒരു രാജ്യമാണ്‌
നമ്മുടെ മേശ അതിന്റെ  (ഉന്മാദങ്ങളുടെ) തലസ്ഥാനവും..!
സംസാരിക്കുന്നവൻ രാജാവും,
കേൾവിക്കാർ പ്രജയും ആകുന്ന
നൈരന്തര്യത്തിന്റെ സൗന്ദര്യം
നിനക്ക് മനസ്സിലാകുന്നുണ്ടോ?

അനന്തരം നീയെന്റെ രാജാവായി..
നാക്കിൽ പൊള്ളുന്ന വാക്കുകൾ കൊണ്ട്
നീയെന്നെ ഭരിക്കാൻ തുടങ്ങി...!

ഞാനെന്റെ പേര് മറന്നു പോയിരുന്നു
അത്കൊണ്ട് തന്നെ മദ്യം വിളമ്പുന്നവനോട് ഞാനെന്റെ പേര് ചോദിച്ചു..
അവൻ പകർന്നു തന്ന വീഞ്ഞിനു എന്റെ പേരായിരുന്നു എന്നാണോർമ്മ....!

നിന്റെ പേര് നീയും മറന്നു പോയിരുന്നു
നീയെന്നു പേരുള്ള കവിത പോലും നമ്മൾ മറന്നു പോയിരുന്നു..!
കവിത ഓൺലൈനിൽ കോപിപേസ്റ്റ് ചെയ്യുന്ന ഫേക്ക്സുന്ദരിയുടെ നമ്പർ ഓർമ്മയുണ്ടോ സഖാവേ?

"നമ്മുക്ക്‌ നമ്മുടെ മറന്നു പോയ പേരുകൾ
ഭൂമിയിൽ ഉണക്കാനിട്ട്‌ മറ്റോരു രാജ്യത്തിന്റെ കടപ്പുറത്ത്‌
കപ്പലണ്ടിയും കൊറിച്ച്‌ നടക്കാം...."
നീ പറഞ്ഞു.

നമ്മിൽ നിന്നഴിഞ്ഞു പോയ പേരുകൾ
വഞ്ചികൾ/കപ്പലുകൾ ആയി പണിയെടുക്കാത്തവരുടെ രാജ്യം തേടി
തുഴഞ്ഞു പോകുന്നതു കണ്ട് എനിക്ക് ചിരി പൊട്ടി....

ഒരുകാര്യം അറിയുമോ?
അപ്പോഴൊന്നും
ശരിക്കും നമ്മൾ ജനിച്ചിരുന്നില്ല.
നമ്മളൊരിക്കൽ ജനിക്കുമെന്നും
നമുക്ക് പേരുകൾ ഉണ്ടാകുമെന്നും
പിന്നെ നമ്മൾ കണ്ടുമുട്ടുമെന്നും
ജനിക്കാതെ തന്നെ നമ്മളോർത്ത് നോക്കിയതാണ്....!

.....
സഖാവെ..
ഒരൊറ്റ നിഴലിൽ നിന്ന്
നമ്മളെ അഴിച്ചെടുക്കാൻ
ഒരു വെയിൽസൂചി ഇപ്പോഴേ
കയ്യിൽ കരുതുന്നതാ നല്ലത്.......

🎑💖🎑