എന്നെ ലൈക്കണേ....

Tuesday, March 11, 2014

ഉഷ്ണമനനങ്ങള്‍


മണ്ണില്‍ നിന്നും വിണ്ണിലേക്കു
തിരികെപ്പെയ്യും മഴയായി
സ്വേദമേഘങ്ങളുടെ വേനല്‍ക്കാലം
പരീക്ഷപ്പടവുകളിലേറി ബാല്യകൗമാരം
വിഷുവിളക്കു തെളിയാനിനി കാലമധികമില്ല;
ആറാട്ടുകടവിലെ ദേവസംഗമത്തിനും....!
ഇടവഴികളില്‍ കരിയിലകള്‍ക്കിടയില്‍
ചേനത്തണ്ടന്‍ മയങ്ങിക്കിടക്കുന്നുണ്ടാവും
ഇലയുതിര്‍ന്ന പേരാല്‍ചില്ലയില്‍
കൂടു വേണ്ടാത്ത കുയിലിന്‍റെ കുറുകല്‍..!
ചെളിയടര്‍ന്ന വരമ്പിലൂടെ ഒരു
വേനല്‍ക്കാറ്റിന്‍റെ ഉഷ്ണയാനം
മൗനം നുരയുന്ന ആകാശക്കീറില്‍
പൊള്ളുന്ന പറവയുടെ വാചാലപക്ഷം...!
തിരകളാല്‍ പൊതിയുന്ന ഗൃഹാതുരലവണമായ്
കാത്തിരിക്കുന്നുണ്ടൊരു കടല്‍
ചങ്ങാത്തം നുരഞ്ഞ സായന്തനം;
നടവഴികളില്‍ ഇരുളു തേച്ച രാത്രി

ഇനിയെന്നാണു ചുട്ടുപൊള്ളുമെന്‍ ഹൃദയമാ
വേനല്‍വറുതിയില്‍, സ്വന്തം നിഴലില്‍
തന്നെ താനാക്കിയ നാട്ടിന്‍പുറത്തിന്‍റെ
നന്മസൂര്യനുദിക്കുന്ന നിത്യതയില്‍.....??

...................................
....................................
....................................
ഗര്‍ഭപാത്രതിലേക്ക് തിരികെപ്പിണയുന്ന
പൊക്കിള്‍ക്കൊടികളാണ്
ഓരോ പ്രവാസിയുടെയുമോര്‍മ്മകള്‍;
സ്വത്വം, ഇനിയും പിറക്കാത്ത കുഞ്ഞാവ പോലെ!!


Friday, March 7, 2014

ഏപ്രില്‍ ഫൂള്‍സ്

ഫൂജ്യത്തിനു ബെലയുണ്ടോ കോയാ?? 
ഇല്ലാന്നു കോയ 
ഉണ്ടോന്നു ബീണ്ടും ഞാ.. 
ഇല്ലല്ലല്ലല്ലല്ലല്ലാന്നു ബീണ്ടും കോയ.. 
അപ്പൊ ഏപ്രില്‍ 10
ഏപ്രില്‍ 1 അല്ലെ കോയാന്നു ഞാ.... 
അതേയതേയതേയെന്നു കോയാ..!! 

ഓഹോ.. പ്പ ഞമ്മളെ മൊത്തം 
ഏപ്രില്‍ ഫൂളാക്കാന്‍ ഓര് ബരോന്നു ഞാ.. 
ബരുംരുംരുംരും ന്നു കോയ...!!

ബദ്രീങ്ങളെ,
ഈ ഹലാക്കിന്റെ അവിലുംകഞ്ഞി
തെളപ്പിക്ക്ണ ഡല്‍ഹിയില്‍
മോഡിയാണോ രാഹുലാണോ
മ്മടെ ജനാധിപത്യം
പഥ്യം ചേര്‍ത്തു ബിയുങ്ങാന്‍ പോണത്
ന്നു ചോയിക്കാന്‍ ഞാ പോയതാണ്..

പക്ഷെ കോയയെ കാണണില്ല മൂത്താരെ..

വോട്ടര്‍മാരെ കായ്‌ കൊടുത്തു
ബെലക്ക് ബാങ്ങണ ചന്തയില്‍
കോയക്കും കിട്ടുമൊരു
ഗാന്ധികള്‍ ചിരിക്കണ ചീട്ട്!!

Tuesday, March 4, 2014

ഈ കവിയുടെ ഒരു കാര്യം!!


കുടഞ്ഞിട്ട മഷിത്തൂവലുകള്‍ കൊണ്ട്
കവിതയില്‍ നിറയുന്ന
പറക്കമുറ്റാത്ത മൗനങ്ങള്‍ക്കു മേല്‍ ...
അടയിരിക്കുന്നത് കേകയോ കാകളിയോ......?
ഹൃദയം തുരന്നു നിനവുകള്‍ ചികഞ്ഞു
ഇരവിനെ കറന്നു കനവുകള്‍ നുകര്‍ന്നു
നോവുന്ന സ്വത്വത്തിലേക്കൊരു നൂല്‍പ്പാലയാത്ര...!
അപനിര്‍മ്മിതികളില്‍ കൊരുക്കപ്പെട്ട
കാവ്യത്തെ കാലം മറന്നു....
ഉപമയെ, ഉല്‍പ്രേക്ഷയെ നിയാമക-
വ്യതിചലനങ്ങള്‍ കവര്‍ന്നു..
തൂലികയില്‍ നിന്ന് പിറക്കുന്ന ചിലക്കുന്ന ഗൗളികള്‍,
ഉദയമൊടുക്കുന്ന ചില ഗുളികകള്‍,
ഗുളികന്‍നാവാല്‍ ഉരുവിട്ട
ഗതകാലങ്ങള്‍,
വര്‍ത്തമാനത്തിന്‍റെ നഭസ്സ്,
ഇയ്യാംപാറ്റച്ചിറകില്‍ പറക്കുന്ന
പ്രണയവച്ചസ്സ്,
മാനം അഴിഞ്ഞു വീണ പെണ്‍മനസ്സ്,
വിഷവിത്ത് തളിര്‍ക്കുന്ന പാടം,
ആര്‍ത്തനാദങ്ങളുടെ അധിനിവേശ പാഠം,
ആള്‍ദൈവങ്ങള്‍,
ആത്മരതി,
ഏകാന്തത,
എന്തൊക്കെ മണ്ണാംകട്ടയാണെങ്കിലും,
നാട്യപ്രധാനം കവിത്വം!!

**************
അല്ല പിന്നെ