എന്നെ ലൈക്കണേ....

Saturday, September 26, 2015

......

പലായനത്തിനും തീർത്ഥയാത്രക്കുമിടയിലെ
ഒരു പെരുന്നാൾ പുലരി...
നൊന്ത ചിറകുകളും
വെന്ത ചങ്കുമായി
ദേശാടനപ്പക്ഷികൾ...
അതിജീവനത്തിന്റെ
ഗമനതാളങ്ങൾ
ഹൃദയത്തിലണിഞ്ഞ
പ്രവാസം...
പുറകിൽ നടന്നു തേഞ്ഞ
മരുഭൂമി
ചുട്ടു പഴുത്ത ആകാശം
തിരിച്ചു പോക്കിന്റെ
സ്വപ്നം പോലെ കെട്ടിക്കിടക്കുന്ന കടൽ...!

അടുത്ത പെരുന്നാൾ വരെയെങ്കിലും
പഴുക്കാത്ത ഈന്തപ്പഴം പോലെ
ചില മോഹങ്ങൾ...!!

....
Eid Mubarak

Friday, September 11, 2015

....

ബുഡാപെസ്റ്റിലേക്കുള്ള
അടഞ്ഞുകിടന്ന പാതകളിൽ
കൊഴിഞ്ഞു വീണ ജീവിതങ്ങൾ
പെറുക്കിയെടുത്തു കളിക്കുകയാണ് രണ്ട്‌ കുട്ടികൾ..
നെജാദും, എമിലിയും...!
പലായനവിസ്ഫോടനത്തിന്റെ
രാപ്പകലുകളിൽ
സൂര്യൻ ഉദിക്കുകയോ
അസ്തമിക്കുകയോ ചെയ്തിരുന്നില്ല.
വെയിൽ നിലാവും
നിലാവ് വെയിലുമായി
വെളിച്ചത്തിന്റെ ഇരുട്ടിൽ
ഇരുട്ടിന്റെ വെളിച്ചങ്ങൾ..!

തോക്കിന്റെ പാത്തി കൊണ്ട്
നജാദിന്റെ മുഖത്തിടിക്കുന്നു;
കുരുമുളക് സ്പ്രേയും കൊണ്ട്
എമിലിയുടെയും, അമ്മയുടെയും
നേർക്കടുത്ത അതേ പൊലീസുകാരൻ..
യാത്രയുടെ ഉഷ്ണമാപിനിയിൽ
വെന്തുപോയ സിരാധമനികളിൽ നിന്നൊരു തുള്ളി പോലും ഇറ്റിവീഴുന്നില്ല..

ജനപദമൊരു
പുഴപ്പിറവിയുടെയുടുപ്പണിഞ്ഞത്‌
പലായനമെന്ന
ഒഴുക്കായവ അതിരുകളെ താണ്ടിയത്..
അവർ നിലക്കാതെയൊഴുകുന്ന
ദു:ഖമാണ്..
ദുരിതമാണ്‌...
ദുരന്തമാണ്..

*പെട്രോ ലാസ്ല എന്ന
ധർമ്മം മറന്ന മാധ്യമപ്രവർത്തകക്ക് മാത്രം
പക്ഷെ, അവർ പുറംകാലു കൊണ്ട് തൊഴിക്കേണ്ട തെരുവുനായ്ക്കളാണ്...!

.....

യാത്ര

ഒരു യാത്ര പോകണം.. മ്മടെ ചങ്ങായിമാരുടെ കൂടെ..
നാട്ടിലെ വഴികളിലൂടെ, കാടുകളിലൂടെ,
മഴയും വെയിലും മഞ്ഞും നിലാവും പുഴയും മലയും ഒരുക്കിയ നിനവുകളിലേക്ക്

ഇനിയും വാക്കുകളിൽ ധ്വനിപ്പിക്കാൻ ആകാത്ത  സ്മൃതികളുടെ പുനർജനി നൂഴ്ന്ന്..
ഗൃഹാതുരമായ ഒരു ലോകത്തിലേക്ക്‌ തിരിച്ചു  തുറക്കുന്ന ഒരിടനാഴിയിലൂടെ....

ഒരു യാത്ര പോകണം
നമ്മിലെ ബാല്യത്തിലൂടെ  പറന്നു കൗമാരത്തിന്റെ  ആകാശത്തേക്ക് കയറിപ്പോയ ഒരു പട്ടത്തെ തിരിച്ചെടുക്കണം..
കൊത്തം കല്ല്‌
പുളിങ്കുരു
മുളംതോക്ക്
വളപ്പൊട്ട്
പമ്പരം
ഗോലി
നമ്മിലെ കളിത്തട്ടുകൾ വീണ്ടും നിറയണം..
മണ്ണപ്പം ചുട്ടു കളിവീടുകളിൽ
അച്ഛനും അമ്മയുമായി വീണ്ടും..

...
ഒടുവിൽ..
ഒരു യാത്ര പോകണം..
ഒറ്റക്കൊറ്റക്ക് !!
അമ്മയുടെ ഗർഭ പാത്രത്തിലേക്ക്..
വെളിച്ചത്തിന്റെ ഇരുട്ടിലേക്ക്..
പൊക്കിൾ കൊടിയുടെ
തണലിലേക്ക്...
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വീട്ടിലേക്ക്...

Friday, September 4, 2015

കാട്ടുകവിത



ചുരമേന്തി മേവുന്ന മാമല മേലെ
നില്പാണ് നാട്ടുകാണി...!
കാട്ടുതേനൊത്ത ചാട്ടുപാട്ടിൽ
വെന്ത വറുതിയുടെ നൊമ്പരങ്ങൾ;
തീരാദുരിതങ്ങളാളുമീണങ്ങൾ....

കാറ്റുവാക്കിൽ നുരഞ്ഞെത്തിയ നേരിന്റെ
നീറ്റലായാരണ്യകാണ്ഡം..!
സൂനം കരിഞ്ഞു, മരന്ദം കൊഴിഞ്ഞു,
ശാപം തികഞ്ഞ വനമൗനം പിടഞ്ഞു..!

കടുംതുടിത്താളം കുടഞ്ഞിട്ട മഴയില്ല
പടുമുളങ്കൂട്ടങ്ങളതിരിട്ട വഴിയില്ല
പുലർമഞ്ഞുലാവുന്ന പുൽക്കൊടിത്തുമ്പില്ല
പനിമതി നീരാടുന്ന കാട്ടുനീർ ചോലയില്ല..!

പകലകത്തിന്റെ ചൂടിൽ തേച്ച ഗന്ധം..
അരവയറിലലിയാത്ത മുളയരിത്തുണ്ടം..
പേറ്റുനോവിന്റെ ചെത്തങ്ങളിലൂരിലെ
താലിയില്ലാപ്പെണ്‍കിനാവിന്റെ ഗദ്ഗദം..!

നാട്ടരചരുടെ കുടിലതകളൊഴിയാത്ത ദുരകളി-
ന്നടവിയുടെ ഹൃദയം കവർന്നു..!
ഇരുൾ ചൂഴ്ന്നു കേഴുന്ന രാവിന്നു കാവലായ്‌
നിൽപാണ്‌ നാട്ടുകാണി..!!
.......
Vettam Kavitha 2015