എന്നെ ലൈക്കണേ....

Friday, December 19, 2014

മെറി ക്രിസ്തുമസ്


മഞ്ഞുകാലം1 
ഐസ്മേഘംകൊണ്ട് മേല്‍ക്കൂര  കെട്ടിയ ആകാശമാണ്,  
ഓരോ വീടുകളും.. 
നക്ഷത്രങ്ങള്‍ ജിങ്കിള്‍ ബെല്‍സ് പോലെ കിലുങ്ങുന്നു...!  
ഉമ്മറത്തെ  പുല്‍ക്കൂട്ടില്‍ 
ഉണ്ണിയേശു  വൈക്കോല്‍ മെത്തയിലുറങ്ങുന്ന  
ക്രിസ്മസ് രാത്രിയില്‍ നിന്ന് 
മാലാഖമാര്‍ തണുത്ത ചിറകുകള്‍ വീശി 
പറന്നു വരികയാണ്..! 
ഒരു താഴ്വര മുഴുവന്‍ ലില്ലിപ്പൂവുകള്‍ 
വിടര്‍ന്ന പോലെ 
മെഴുതിരികള്‍ തെളിയുന്നു.. 
"എത്ര മനോഹരമാണ് ഈ ലോകം" 
ഈവയുടെ ചുവന്നു തുടുത്ത 
കവിളില്‍ ശ്വാസം കൊണ്ടുരുമ്മി 
ആസ്റ്റര്‍ പറഞ്ഞു.. 
ഹേമന്ദം വെളുപ്പിച്ച ശിഖരങ്ങള്‍ കൊണ്ട് 
പൈന്‍ മരങ്ങള്‍ തലയാട്ടി.. 
മുറിച്ചു വെച്ച കേക്കില്‍ നിന്ന് 
ചെറിപ്പഴങ്ങള്‍ അടര്‍ത്തിയെടുത്ത് 
നുണയുകയായിരുന്നു അവള്‍.. 
"എത്ര മനോഹരമാണ്  ഈ നിമിഷം..!" 
ഈവ അവന്‍റെ മാറില്‍ തലചായ്ച്ചു 

മഞ്ഞുകാലം2 
ഇനിയും തണുക്കാത്ത ഇടവഴിയില്‍ 
വറുതിയുടെ നിറം തേച്ച രാത്രി.. 
ഉഷ്ണം കലര്‍ന്ന ചിരിയുമായ് 
ഈവയെ നോക്കിയിരിക്കുകയാണ്  ആസ്റ്റര്‍ 
ക്രിസ്മസ് കരോള്‍ നഗരത്തില്‍ നിന്ന് ഉയരുന്നു 
പണക്കാരുടെ ആഘോഷമാണല്ലോ 
ക്രിസ്മസ് എന്ന് അവന്‍ പുലമ്പിക്കൊണ്ടിരുന്നു 
നമുക്കും ഒരു നല്ല കാലം വരുമെന്ന് 
ഈവ അവന്‍റെ കാതില്‍ മന്ത്രിച്ചു കൊണ്ടിരുന്നു.. 
അവര്‍ക്ക് പുല്‍ക്കൂടൊരുക്കാന്‍ 
കഴിഞ്ഞിരുന്നില്ല 
അവാസാന പെനിക്ക് മേടിച്ച അപ്പം 
തെരുവില്‍ തളര്‍ന്നു കിടന്ന മേരി അമ്മൂമ്മക്ക്‌ കൊടുത്തു 
വിശപ്പിനെ കുറിച്ച് മറക്കാന്‍ വേണ്ടി 
അവന്‍ മഞ്ഞു കാലത്തെ കുറിച്ച് പാടാന്‍ തുടങ്ങി.. 


മഞ്ഞുകാലം2 ലെ ആസ്റ്റര്‍ ഈവക്ക് പാടിക്കൊടുത്ത പാട്ടാണ് 
മഞ്ഞുകാലം1 എന്ന് കവി പറയുന്നതിന് മുന്‍പ്.......




ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനപ്പൊതിയുമായി 
അവരുടെ തകര ഷീറ്റ് കൊണ്ട മേഞ്ഞ വീട്ടില്‍ എത്തി 
കൂടെ മാലാഖമാര്‍ ഉണ്ടായിരുന്നു 
മാലാഖമാരുടെ കയ്യില്‍ 
ഉണ്ണിയേശു ചിരിച്ചു കളിക്കുന്നുണ്ടായിരുന്നു.. 
ആട്ടിടയന്‍മാരും, പണ്ഡിതന്മാരും ഉണ്ടായിരുന്നു.. 
നേര്‍ത്ത ചവര്‍പ്പുള്ള വീഞ്ഞ് പകര്‍ന്നു 
തോഴിമാര്‍ അവരെ സന്തോഷിപ്പിച്ചു 
ക്രിസ്മസ് കരോള്‍ പാടാന്‍ ഗായകവൃന്ദം നിരന്നു.. 

ക്രിസ്മസ് അപ്പൂപ്പന്‍ 
അവര്‍ക്ക് വേണ്ടിയുള്ള സമ്മാനപ്പൊതി തുറന്നു... 

അതില്‍ മഞ്ഞുകാലം1 ആയിരുന്നു..!! 

........ശുഭം...... 
എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹവും, നന്മയും നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍ 

Thursday, December 18, 2014

പ്രണയശാസ്ത്രം: ജ്യാമിതീയം


പ്രണയമൊരു 
വഴിക്കണക്കാണ്.. 
ഹാര്യവും, 
ഹാരകവും, 
ശിഷ്ടവും 
ഒരു സ്വപ്നത്തിന്‍റെ ചതുരക്കള്ളിയില്‍ 
കലര്‍ന്നു കിടക്കുന്നു.. 

ഇലഞ്ഞിപ്പൂവുകള്‍ 
കൊഴിഞ്ഞു വീണ വഴികളില്‍ 
കാത്തിരിപ്പിന്‍റെ 
ജ്യാമിതീയ രൂപം മെനയുന്ന 
കാല്‍പ്പാടുകള്‍.. 

ഒരു നോട്ടം  ലസാഗുവും 
മറുനോട്ടം  ഉസാഘയും 

ഹൃദയങ്ങള്‍  
ചുവന്ന വൃത്തങ്ങള്‍; 
കുറുകെ വരഞ്ഞ രേഖകള്‍ പോലെ 
സിരാധമനികള്‍.. !

സ്മൃതികള്‍ 
സ്മേരങ്ങളില്‍ പൊതിഞ്ഞു 
ഗതകാലത്തിലേക്ക് നീട്ടിത്തൊടുന്ന 
സ്കെയില്‍ ദൂരങ്ങള്‍.. 

മിഴിയിലെ  മോഹങ്ങള്‍,  
നിറഞ്ഞു തുളുമ്പിയ  
ഏഞ്ചുവടിക്കടലുകള്‍ 
മൊഴിയിലെ മൗനങ്ങള്‍,  
അലിഞ്ഞുമെലിഞ്ഞ  
പൈത്തഗോറസ് കനലുകള്‍ 

ചുംബനങ്ങള്‍  
നാഗവേഗങ്ങളില്‍ ഇഴയുന്ന 
സങ്കലനങ്ങള്‍..  
വിരഹങ്ങള്‍ 
ശ്യാമലിപികളില്‍ പിടയുന്ന 
വ്യവകലനങ്ങള്‍..
 
*
പ്രണയം 
വെയിലിനെ നിലാവാക്കുന്ന 
കോമ്പസ് ക്കിനാവാണ്..! 
യാഥാര്‍ത്യം, 
വക്ക് പൊട്ടിയ റബ്ബര്‍ത്തുണ്ടാകുന്ന 
ജീവിതത്തിന്‍റെ ഇന്‍സ്ട്രുമെന്റ് ബോക്സ്..!!

......... 

ഉറക്കത്തിന്‍റെ നീതിശാസ്ത്രം



ഓരോ ഉറക്കത്തിലേക്കുള്ള വഴിയിലും  
മരണത്തിന്‍റെ ഒച്ചുകള്‍ ഇഴയുന്നുണ്ട്.. 
നേര്‍ത്ത സ്വപ്നത്തിന്‍റെ സ്ഫടികശിലകള്‍  
ചുറ്റിലും നിറയുകയാണ്‌.... 
ഒരു മറവിയുടെ ഇരുളിനപ്പുറം 
ഓര്‍മ്മയുടെ ഒരു നദിയൊഴുകുന്നു.. 
പിറവി നനുത്ത മഴയാണ്; 
നിദ്രയില്‍ കുറുകുന്ന 
നെഞ്ചുകൂട്ടിലെ കിളിപ്പിറവികള്‍ 
മരണത്തില്‍ നിന്നും നമ്മളെ 
വിളിച്ചുണര്‍ത്തുന്നു..! 

ആത്മാവില്‍ നുരഞ്ഞ സാഗരം 
ഒരു ചുണ്ടനക്കത്തില്‍  ഒടുങ്ങുകയാണ്.. 
വഴിയിലെ നിഴലുകള്‍ക്കിപ്പോള്‍ 
ചുംബനങ്ങളുടെ വ്യര്‍ത്ഥവര്‍ണ്ണങ്ങള്‍..! 
ഉറങ്ങുന്നതിനു മുന്‍പ് 
നീയെന്‍റെ ചുണ്ടുകളില്‍ തേച്ച പ്രണയത്തിനു 
വിഷം തീണ്ടിയിരുന്നില്ല 

(ഉറക്കത്തില്‍ നമുക്ക് വസ്ത്രങ്ങളില്ല.. 
ആഹാരവും, പാര്‍പ്പിടവുമില്ല.. 
അതുകൊണ്ട് തന്നെ; 
ചുംബന സമരവും, 
നില്‍പ്പുസമരവും,  
ഇരിപ്പുസമരവും, 
നഗ്നസമരവും,  
ജീവിതസമരവും...!! 

ഉറക്കത്തില്‍ നമുക്ക് ജാതിയില്ല 
മതവും, രാഷ്ട്രീയവുമില്ല .. 
അതുകൊണ്ട് തന്നെ 
അമ്പലവും, 
മോസ്കും, 
ചര്‍ച്ചും, 
ഗുരുദ്വാരയും, 
മന്ത്രിമന്ദിരവും...! )
..
ഉറക്കത്തില്‍ 
നമ്മള്‍ നമ്മളല്ല; 
അല്ലെങ്കില്‍ 
നമ്മള്‍ തന്നെയില്ല! 
നമ്മുടെ  ദൈവം നാം തന്നെയാകുന്നതിനെ കുറിച്ച് 
ഓര്‍ത്തു നോക്കൂ!! 


.....ശുഭം.... 
(ഹരിശ്രീ ഓണ്‍ലൈന്‍ Dec 2014)





Saturday, December 13, 2014

അഭിനവ രജനി




മണ്ണിന്‍റെ പെണ്‍ചൂരു തേടി
ആകാശവേലി ചാടിയ
രാത്രിമേഘങ്ങള്‍ക്കും, 
നിദ്രയിലേക്ക്
പൊട്ടിയൊലിച്ച
സ്വപ്നങ്ങള്‍ക്കും,
ജാരപ്രയാണത്തിന്‍റെ
ജ്വരവര്‍ണ്ണങ്ങള്‍..!
നിനവു കൊണ്ട് തുന്നിയ
പകല്‍പ്പടുതയില്‍
സൂര്യനുടഞ്ഞു വീണു...
വെയില്‍ ചില്ലുകള്‍
നിഴല്‍പ്പടവുകളിലേക്ക്
തറഞ്ഞു മാഞ്ഞു..
ചുംബനങ്ങള്‍ കൊണ്ട്
ഇരവിന്‍റെയധരം
നുണഞ്ഞുണര്‍ന്ന
ഇരുള്‍ഗല്ലിയില്‍
സദാചാരപ്പോലീസിന്‍റെ
ഡ്യൂട്ടി തുടങ്ങുകയാണ്....!!
...  ....