*
ഒരു കാറ്റ് മടങ്ങുന്നു..
ചുരങ്ങളില്‍ ചുരമാന്തി
ചരിത ശല്‍ക്കങ്ങളായ്
സ്ഖലിക്കുന്ന സ്വപ്‌നങ്ങള്‍,
ഇതിഹാസ വചസ്സുകള്‍
ഈ ശ്ലഥരഥ്യയില്‍ ബാക്കി വെച്ച്
കാറ്റ് മടങ്ങുന്നു..
ശോധനയില്ലാത്ത
പ്രജാപതികള്‍ക്ക് മേല്‍
കാറ്റ്, ഒരു വാക്കിന്‍റെ മുനയായ്
കഠാരയുടെ കനമായ്
തൂങ്ങിക്കിടന്നിരുന്നു..
കടല്‍ത്തീരങ്ങള്‍
പിറവിയുടെ ഉപ്പുരസം തേച്ച
നഗ്നതയാണെന്നു
കാറ്റന്നടക്കം പറഞ്ഞിരുന്നു ..
ഊശാന്‍ താടി, കണ്ണട, ജുബ്ബ
ബുധിജീവിക്കുടുമകളല്ലെന്ന്,
യാത്രകള്‍ പലായനങ്ങളല്ലെന്ന്
കാറ്റ് കലഹിച്ചിരുന്നു...
ഇന്ദ്ര പ്രസ്തങ്ങളുടെ വന്ധ്യതയില്‍
ഇരുകാലി ദൈവങ്ങളുടെയന്ധതയില്‍
കാറ്റ് മൗനമുടച്ചിരുന്നു..
ഒടുവില്‍,
മരണ സേകത്തിന്‍റെ നോവും രുചിച്ചു
ഓര്‍മ്മയില്‍ ഉര്‍വ്വരശ്ലോകം വിതച്ചു
മറവിയുടെ മഴയെപ്പഴിച്ചു
കാറ്റ് വേര്‍പിരിയുന്നു..
--------ശുഭം-----
സമര്‍പ്പണം:
മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഓ. വി. വിജയന്..
പകുതിയെത്തിയപ്പോഴേ ഓ വി യുടെ മണമടിച്ചു തുടങ്ങിയിരുന്നു.
ReplyDeleteഉചിതമായ അനുസ്മരണം.
കാറ്റ് വേർപിരിയുന്നുണ്ടോ എന്നു മാത്രം സംശയം.
മരക്കൊമ്പുകളിൽ തങ്ങിയൊന്ന് അപ്രത്യക്ഷമാവുന്നതു പോലെ, അക്ഷരവൃക്ഷങ്ങളിൽ ഇപ്പോഴും കാറ്റ് ചുറ്റുന്നുണ്ടല്ലോ, വായനക്കാരന്റെ ഹൃദയങ്ങളിലേക്ക് വീശുന്ന കാറ്റ് എന്നേക്കുമുള്ളതുമാണല്ലോ..
വളരെ നന്നായിട്ടുണ്ട്.
ReplyDelete