എന്നെ ലൈക്കണേ....

Friday, March 17, 2017

......

ഡോംബിവിലിയിലെ സായാഹ്നങ്ങൾ
വടാപാവിന്റെ മണമുള്ള മൗനങ്ങൾ കൊണ്ട്
നമ്മൾ സംസാരിച്ചു കൊണ്ടിരുന്നു..

ഒരു ട്രെയിനിന്റെ വാഗൺട്രാജഡികളിൽ നിന്ന്
പുനർജനിച്ചു
ജീവിതത്തിന്റെ നഗരകാണ്ഡത്തിലേക്ക്
നടന്നുപോകുന്ന ആൾക്കൂട്ടങ്ങൾ..
ചീഞ്ഞു തുടങ്ങിയ തക്കാളികൾ
പീറപ്പലകയിൽ നിരത്തിവെച്ച്
തന്റെ പറഞ്ഞുതേഞ്ഞ ശബ്ദം കൊണ്ട്
വിലപറഞ്ഞു കൊണ്ടിരിക്കുന്ന വൃദ്ധ..
ഇളനീർ കൂട്ടങ്ങൾക്കിടയിൽ
തന്റെ വരവുകാരെ വിളിച്ചു കൊണ്ടിരിക്കുന്ന മദ്രാസിബാബു..
ചുറ്റിലും,
ശബ്ദങ്ങളുടെ ഒരു കടലിരമ്പുന്നു..!

തകരഷീറ്റുകളുടെ ആകാശങ്ങൾ
നിരത്തി വെച്ച ചേരിയുടെ
നരച്ചുപോയ ലോകം പിന്നിൽ മറച്ചു പിടിച്ച്
ചതുരനാകാശങ്ങളുടെ കോൺക്രീറ്റ് കാഴ്ചകൾ കൊണ്ട്
നഗരം ചിരിക്കുന്നു....!

നമുക്കിടയിൽ നിന്നും മാഞ്ഞു പോയ നിമിഷങ്ങളിൽ നിന്ന്
നഷ്ടപ്പെട്ടു തുടങ്ങിയ നമ്മളെകുറിച്ചു
ഓർമ്മ വരുന്നു..
ഓരോ തെരുവിലും  ഓർമ്മകളുടെ വാണിഭശാലകൾ തുറന്നിട്ടിരിക്കുന്നു..
നിശ്ശബ്ദമായ കരച്ചിലിനൊടുവിൽ
താന്താങ്ങളുടെ ഓർമ്മകളും പേറി
എല്ലാവരും മടങ്ങുന്നു;
അഭിശപ്തമായ ജീവിതത്തിരക്കുകളുടെ ആൾക്കടലുകളിൽ ഒലിച്ചു പോകുന്നു...!

പ്രാവുകൾ ചിറകടിച്ചുയരുന്ന നടപ്പാതയിലൂടെ
കൈകൾ കോർത്ത് പിടിച്ചു നടക്കാം..
ചിറകില്ലാത്ത പ്രാവുകളാണ് നമ്മൾ എന്ന്
പരസ്പരം ഉരുവിടാം..
പ്രണയത്തിന്റെ പാദമുദ്രകൾ അണിഞ്ഞു
സ്നിഗ്ധമായിതീർന്ന വഴിയിൽ നമ്മളെ മറന്നു വെക്കാം..!

ഭാംഗിന്റെ ലഹരിപുതച്ച രാത്രിക്ക് മുൻപ്
നമ്മൾ പിരിഞ്ഞു പോവുകയാണ്..
ബീറ്റ് പോലീസിന്റെ പരുക്കൻ ശബ്ദങ്ങൾക്കും,
ബംഗാളി പിമ്പിന്റെ കുഴഞ്ഞു തുടങ്ങിയ ഇടപാടു വിളികൾക്കുമപ്പുറം,
നിരത്തിൽ നമുക്കിടയിലെ അകലങ്ങൾ കൂടി വരുന്നു..
എതിർ ദിശയിലേക്ക് ഒഴുകി പരസ്പരം നഷ്ടപ്പെട്ടു പോകുന്ന
രണ്ട് പുഴകൾ..

അതെ,
മൗനത്തിന്റെ ഈ കടലാണ്
ഇനി ബാക്കിയുള്ളത്...!!

🎑

2 comments:

  1. ഓര്‍മ്മകളുടെ വാണിഭശാലകള്‍...
    ആശംസകള്‍

    ReplyDelete
  2. തകരഷീറ്റുകളുടെ ആകാശങ്ങൾ
    നിരത്തി വെച്ച ചേരിയുടെ
    നരച്ചുപോയ ലോകം പിന്നിൽ മറച്ചു പിടിച്ച്
    ചതുരനാകാശങ്ങളുടെ കോൺക്രീറ്റ് കാഴ്ചകൾ കൊണ്ട്
    നഗരം ചിരിക്കുന്നു....!

    ReplyDelete