എന്നെ ലൈക്കണേ....

Friday, May 24, 2019

ഒപ്പാരി


♦♦♦

ഉസിലംപട്ടിയിൽ
ഒരുച്ചക്ക്
മരിച്ചുപോയ
മുരുകന്റെ
പായിൽ പൊതിഞ്ഞ
മൃതദേഹം
ഒപ്പാരിപ്പാട്ടുകാരെ
കാത്തുകിടന്നു.

വെയിൽ ചുട്ടു പൊള്ളിച്ച
നാട്ടുവഴിയിൽ
കൊഴിഞ്ഞുകിടന്ന
ജമന്തിപ്പൂവുകൾ;
കരഞ്ഞു പാടാനൊരു
കിളിയേയും..!

മുരുഗച്ചാമി
പൂക്കച്ചവടക്കാരനായിരുന്നു.
ബേഗല്ലൂരിലെ
പൂന്തോട്ടങ്ങളിൽ നിന്ന്
മല്ലിയും ജമന്തിയും
മുല്ലയും ലില്ലിയും
ചറബറ, ഓർക്കിഡും
കടലു കടന്നു പോകാനുള്ള
ടെച്ച് റോസും
അവനെത്തേടി
എന്നുമെത്തും..

ചെടികളിൽ നിന്ന്
ഇറുത്തെടുത്ത്
വിൽക്കപ്പെടാനുള്ള
കണ്ണീർക്കണങ്ങളാണോരോ
പൂവുമെന്നവൻ
പയ്യാരം പറയും.
വസന്തത്തിന് മുൻപേ
ഹേമന്തമണിയുന്ന
പൂവാടികളെക്കുറിച്ച്
വിലപിക്കും..

എന്നിട്ടും മുരുഗൻ
പൂക്കച്ചവടക്കാരനായിരുന്നു...
മരിച്ചു തുടങ്ങിയ
കോശങ്ങളും കൊണ്ട്
ജീവിച്ചിരിക്കാൻ
പെടാപ്പാട് പാടുന്ന
ചിന്നമ്മാളെന്ന ഭാര്യക്ക് വേണ്ടി
കാസരോഗത്തിന്റെ
ചുമക്കലാപങ്ങളിൽ
ശബ്ദക്കടലായി മാറിയ
അപ്പാക്ക് വേണ്ടി..
അടുക്കളച്ചായ്പിൽ
ഏഴുജന്മങ്ങളുടെ
കണ്ണീരു പാറ്റുന്ന
അമ്മാക്കു വേണ്ടി..
പറക്കമുറ്റാത്ത രണ്ട്
കുഞ്ഞുപൂമ്പാറ്റകൾക്ക് വേണ്ടി
അവൻ പൂക്കച്ചവടക്കാരനായി..

മുരുഗച്ചാമിക്ക്
കാഴ്ചയില്ലായിരുന്നു.
നിറങ്ങളെ കുറിച്ച്
അവനറിയില്ലായിരുന്നു.
അവന്റെ കണ്ണുകൾ
മണങ്ങളായിരുന്നു..
അവന്റെ നോട്ടങ്ങൾ
വിരലുകളായിരുന്നു.

പൂമാർക്കറ്റിൽ
മരിച്ചുകിടക്കുന്ന
ആയിരമായിരം
പൂവുകൾക്ക് വേണ്ടി
അവൻ ഒപ്പാരി
മൂളിക്കൊണ്ടിരുന്നു..

'രാസാത്തി ഉന്നൈ
വാഴ്വിൽ നിനയ്ക്കും
നേറ്റ്രോട് ഉന്നൈ
വാഴ്വായ് ഇഴയ്ക്കും'

'അമ്മാടി ആച്ചിയരേ
എന്നെ പെത്ത സെൽവതിയേ
ഏമാന്ക വരുപവനേ
ഏമാത്തി നിന്ക കാപ്പവനേ..
ഏത്താന്ക വരുപവനേ
എത്തേട്ടി നിന്ക കാപ്പവനേ..'

മുരുഗൻ മരിച്ചുപോയി
മരിച്ചുപോയ
പൂക്കൾ മുഴുവൻ
അവനുവേണ്ടി കരഞ്ഞു..
കരയാൻ മറന്നു പോയത്
ഒപ്പാരിപ്പാട്ടുകാരായിരുന്നു..

പെട്ടെന്നൊരു മഴ പെയ്തു
ഇടിമിന്നലുണ്ടായി..
മരിച്ചുകിടക്കുന്ന
മുരുഗച്ചാമിക്ക് വേണ്ടി
പ്രകൃതി ഒപ്പാരി പാടി

▪▫▪▫▪▫▪

1 comment:

  1. പൂക്കൾ മുഴുവൻ
    അവനുവേണ്ടി കരഞ്ഞു..
    കരയാൻ മറന്നു പോയത്
    ഒപ്പാരിപ്പാട്ടുകാരായിരുന്നു..

    ReplyDelete