എന്നെ ലൈക്കണേ....

Thursday, May 16, 2019

🔽🔽🔽🔽🔽🔽

സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണി..
കാഴ്ച്ചയുടെ പുകച്ചുരുകൾക്കിടയിൽ നിന്ന്
പലായനം ചെയ്യപ്പെടേണ്ട
ഒറ്റച്ചിറകുള്ള പക്ഷിയുടെ ഗദ്ഗദം..
(ഒറ്റപ്പെടലിന്റെ യാത്ര!)

ഓർമ്മകളുടെ സെമിത്തേരിയിലെ
മറവികളുടെ ശവക്കല്ലറ..
മൈലാഞ്ചിച്ചെടികളുടെ
തണൽപ്പകുതികളിൽ നിന്ന്
ജീവിതത്തിലേക്ക് തിരികെപ്പെയ്യുന്ന
മൗനത്തിന്റെ മേഘങ്ങൾ..

ഹൃദയമതിന്റെ രുധിരശബ്ങ്ങളാൽ
സംസാരിക്കുകയാണ്..
ഉൾക്കടലിന്റെ ജലലിപികളാൽ
എഴുതിത്തേഞ്ഞു പോയൊരു
ദ്വീപിലെ മണൽത്താളു പോലെ,
അത്രക്കത്രക്ക്
നഗ്നമായ ഉഷ്ണമാപിനിയിലെന്നവണ്ണം
സിരാധമനികളിൽ
എന്റെ ഭാഷയലിഞ്ഞുപോകുന്നു..
.
.
.

ബാൽക്കണിയിലെ വെള്ളമൊഴിക്കാൻ മറന്നുണങ്ങിയ റോസാച്ചട്ടിയിൽ
ചകിരിനാരുകൊണ്ടു മേഞ്ഞ കൂട്ടിൽ
തീമെത്ത വിരിക്കുന്നതിനു മുൻപേ
പറന്നു പോകേണ്ട കിളിയാണ് ഞാനും.

നൂറ്റിരണ്ടിലെ സഹേലി എന്നുപേരുള്ള
റെന്റിപ്പെണ്ണിന്റെ തെറിവിളികളിൽ ചതഞ്ഞ
സായന്തനത്തിൽ തന്നെ വേണമായിരുന്നു
കെട്ടിടത്തിനാത്മഹത്യ ചെയ്യാൻ..
പനിപിടിച്ചാൽ പെനഡോളിന് പകരം
ധ്യാനമിരിക്കുന്ന പെന്തക്കോസ്ത് പോളിന്റെ
മുന്നൂറ്റിമൂന്നാമത്തെ മുറിയിൽ നിന്ന്
തീ പിടിച്ചോടിത്തുടങ്ങിയതാണ്..
.
.
.

ഗ്രൌണ്ട് ഫ്ളോറിലെ നമ്പറില്ലാത്ത റൂമിൽ
ഒരു കവി താമസിച്ചിരുന്നു
അഗ്നിരഥമെന്ന തന്റെ നൂറാമത്തെ കാവ്യപ്രസവത്തിന്റെ തിരക്കിലായിരുന്നയാൾ..
തീ പിടിച്ച കെട്ടിടം
ബാൽക്കണി
കിളിക്കൂട്
പറക്കാൻ തുടങ്ങുന്ന കിളി
മുടി രണ്ടായി പിന്നിയിട്ട പെൺകുട്ടി
അകലെ വെയിലു പഴുത്ത ആകാശം..

പെട്ടെന്ന് ഞാനാ കവിതയിലെ
പെണ്‍കുട്ടിയായി മാറി

രണ്ടാനച്ഛന്റെ റാക്കു തേച്ച നിശ്വാസങ്ങൾ
പിൻ കഴുത്തിൽ പാമ്പുകളെ പോലെ
ഇഴയുന്നു..
'ബേൻഛൂത്!! ഇനിയും പഠിക്കാത്ത അസത്തെന്ന് അമ്മയുടെ നാഭിക്ക് ചവിട്ടുന്നു.
നാലാം നിലയിലെ ചുമരു നരച്ച ഫ്ലാറ്റിന്റെ
ബാൽക്കണിയിൽ തീ പിടിച്ച ഹൃദയത്തോടെ ഞാനിരിക്കുന്നു..
.
.
.

തീ പിടിക്കുന്നതിന് മുൻപ്
നൂറ്റിയേഴാം മുറിയിൽ ഒരു കൊലപാതകം നടന്നു.
കനത്ത നിതംബം കൊണ്ട് ആ തെരുവിലെ ആൺകണ്ണുകളെ മുഴുവൻ പണയപ്പെടുത്തിയ
റോസ്മരിയ സോഫയിൽ ചത്തുമലച്ചുകിടന്നു.
സദാ സംശയ രോഗിയും അവളേക്കാൾ
പതിനാറീസ്റ്റർ കൂടുതൽ കണ്ടവനുമായ
സിറിൽ ജോൺ എന്ന ഭർത്താവ്
രക്തം പുരണ്ട കത്തിയുമായി മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു..

ഇരുന്നൂറ്റിയൊന്നാം മുറിയിൽ
വികാരത്തീപടർന്ന രണ്ടുടലുകൾ
പരസ്പരം കത്തിക്കൊണ്ടിരുന്നു..
ഗ്രാമത്തിൽ നിന്ന് പ്രണയപൂർവ്വം നഗരത്തിലേക്ക് പലായനം ചെയ്തവർ..
പരിചയപ്പെടാത്തതു കൊണ്ട് എക്സ്, വൈ എന്നിങ്ങനെ പേരിട്ട് നമുക്ക് വിളിക്കാം..

എന്റെ കയ്യിലെ കഠാരിയിൽ നിന്ന് ഇപ്പോഴും
ചോരയിറ്റിവീഴുന്നു.
ചുമരിലെ ആനക്കൊമ്പ് കൊണ്ട് മോടി പിടിപ്പിച്ച കണ്ണാടിയിലൂടെ സിറിൽ ജോൺ എന്ന ഞാൻ
എന്നെ തുറിച്ചു നോക്കുകയാണ്.
അടഞ്ഞുകിടന്ന ബാത്രൂമിനുള്ളിൽ
അവളുടെ ജാരനൊളിച്ചിരിക്കുന്നുണ്ടെന്ന്
ഞാൻ വിചാരിക്കുന്നു.
ഇരുന്നൂറ്റിയൊന്നാം മുറിയിലേക്ക് തുറക്കുന്ന വാതിൽ
എക്സ് എന്ന് പേരുള്ള ജാരൻ
വൈ എന്ന് പേരുള്ള അല്ല റോസ് മരിയ എന്ന് പേരുള്ള എന്റെ ഭാര്യ..

മരിച്ചു കിടക്കുന്നത് ഞാനായിരുന്നു.
ബാത്ടബ്ബിലേക്ക് രക്തമിറ്റിച്ച് കമിഴ്ന്ന്..!
.
.
.

തീ..
ആത്മഹത്യ ചെയ്യുന്ന അതേ കെട്ടിടം
അതേ ബാൽക്കണി
അതേ കിളിക്കൂട്
അതേ കിളി
അതേ പെണ്‍കുട്ടി
.
.
.

താരതമ്യേന നിശ്ശബ്ദമായ
മദ്ധ്യാഹ്നത്തിന് ശേഷം
എല്ലായിടത്തേം പോലെ ശബ്ദക്കടലിരമ്പുന്ന
പോക്കുവെയിൽത്തെരുവിലേക്ക്
ജഡ്ക്കയിൽ വന്നിറങ്ങിയ
ഒരാളെ കുറിച്ച് പറയാൻ മറന്നു പോയി.
രണ്ടുവശത്തേക്കും മുടി പിന്നിയിട്ട
പെൺകുട്ടിയെ വിലക്കു വാങ്ങാൻ വന്ന
ഏജന്റായിരുന്നു അയാൾ.
ചുവന്ന തെരുവിന്റെ ഇരുൾപ്പകലുകളിലേക്ക്
മുറിച്ചെറിയപ്പെടുന്ന
പനിനീർച്ചെടിയുടെ മുൾവേദനകൾ
എന്നെപ്പൊതിയുന്നു..
.
.
.

സ്വയം വെന്തു മരിച്ചുതുടങ്ങിയ
എന്നെക്കുറിച്ചാണ് ഞാൻ പറയുന്നത്
അതേ ബാൽക്കണിയിൽ
തീക്ഷ്ണമായ ചിന്തകളും
പൊള്ളിത്തുടങ്ങിയ ഉടലുമായി ഞാൻ..
അഗ്നിച്ചിറകു മുളച്ച്, കെട്ടിടം ഒരു പക്ഷിയെപ്പോലെ പറന്നു തുടങ്ങുന്നു..
വെയിൽ പഴുത്ത ആകാശത്തിലേക്ക്..!!

▪▫▪▫▪▫▪

1 comment:

  1. സ്വയം വെന്തു മരിച്ചുതുടങ്ങിയ
    എന്നെക്കുറിച്ചാണ് ഞാൻ പറയുന്നത്
    അതേ ബാൽക്കണിയിൽ
    തീക്ഷ്ണമായ ചിന്തകളും
    പൊള്ളിത്തുടങ്ങിയ ഉടലുമായി ഞാൻ..
    അഗ്നിച്ചിറകു മുളച്ച്, കെട്ടിടം ഒരു പക്ഷിയെപ്പോലെ പറന്നു തുടങ്ങുന്നു..
    വെയിൽ പഴുത്ത ആകാശത്തിലേക്ക്..!!

    ReplyDelete