എന്നെ ലൈക്കണേ....

Saturday, April 23, 2016

..........

പ്രണയത്തിന്റെ
എസ്കിമോയിൽ നിന്ന്
ഇസ്താംബൂളിലേക്കൊഴുകിയ
മഞ്ഞിന്റെ മണമുള്ള പുഴ...
ലിപികളില്ലാത്ത
ഒരു ജിപ്സിക്കവിതയിൽ നിന്ന്
നിന്നെ വായിച്ചെടുക്കുന്നു...!
മുഷിഞ്ഞ ഡെനിംതോലിനുള്ളിൽ
മൗനം സ്ഖലിച്ച ഉടൽ;
പലായനങ്ങളുടെ വഴിത്തഴമ്പുകൾ
നിന്റെ പാദചിഹ്നങ്ങളുടെ
ആകൃതികൾ മാറ്റിവരയ്ക്കുന്നു..!

സത്രഗലിയിലെ
ഉറക്കത്തിന്റെ ഹാങ്ങോവറിൽ
ഒരു പിശറൻ സ്വപ്നത്തിന്റെ
ഐസ്‌ക്യൂബലിയുന്നു
(നാളെ നടന്നു തീർക്കേണ്ട വഴികൾ
ഭൂപടത്തിൽ നിന്ന്
പെറുക്കിയെടുക്കുകയാണ്
നമ്മുടെ കിനാവുകൾ...!)

ഡ്യൂഡ്....
അലസതയുടെ കടലിലേക്കാണ്
നമ്മൾ നടക്കുന്നത്
കടൽ പിളർന്നു വഴി തികയാൻ
പ്രവാചകന്റെ വടി കരുതണം
അല്ലെങ്കിൽ കടലായ കടലൊക്കെ  മഞ്ഞുപാളികൾ കൊണ്ട്‌ മൂടണം...

തിര തെറുക്കാൻ മടിപിടിച്ചു പോയ
ഒരു കടലിനെ കുറിച്ച്
ഓർത്തു നോക്കൂ....!!


....

Saturday, April 16, 2016

...........

വിഷാദമതിന്റെ
വേരുകളാഴത്തിൽ  പടർത്തി
ആത്മാവിനോട് സംസാരിക്കുന്നു..
മുറിഞ്ഞു വീഴുന്ന ഓരോ
മൗനങ്ങളിൽ നിന്ന്
നിറങ്ങൾ വേണ്ടാത്ത ചിത്രങ്ങൾ
വരഞ്ഞു തീരുന്നു..

വർണ്ണങ്ങൾക്കിടയിൽ
ഉപേക്ഷിക്കുന്ന ചില ഇടങ്ങളിൽ നിന്നാണ് ഒരു ചിത്രമതിന്റെ #ഗഹനത സ്വായത്തമാക്കുന്നത്..
കരകൾ കൊണ്ട് ഈ കടലുകളെ വരച്ചു വെച്ച
ദൈവം എന്ന ചിത്രകാരനെ കുറിച്ച്
നീയെപ്പോഴും  പറയുമല്ലോ!

ജീവിതമെന്ന ഗൗളീകാഷ്ടമെന്ന്‌
ഞാനാണയിടുന്ന സായന്തനം;
രാവും പകലും കറുപ്പും വെളുപ്പുമായി നിന്റെ കൺതടങ്ങളിൽ നിഴലിച്ചു കിടന്നു..
അതിനുമപ്പുറം
ചക്രവാളം ചോരപ്പാടുകൾ ചാലിച്ച്
നിന്റെ പ്രണയം നിറഞ്ഞ ഹൃദയം പോലെ...

വിഷാദമതിന്റെ
മുറിവായകൾ വിടർത്തി
മനസ്സിനോട് കലഹിക്കുന്നു;
ഞാൻ നിന്നോട്
നീയെന്നോട്‌
ഞാനെന്നോട്‌
നീ നിന്നോട്
നമ്മൾ നമ്മോട്.......

(നമുക്കിടയിലെ കാലമൊരു
കടലായ് മുന്നിൽ നിറയുന്നുണ്ട്...!)

വിഷാദമതിന്റെ
നഖപ്പാടുകൾ വീഴ്ത്തിയ
നക്ഷത്രമിപ്പോൾ ആകാശച്ചെരുവിൽ തെളിയുന്നു;
നിനക്കവിടെ നിന്നും
എനിക്കിവിടെ നിന്നും
പരസ്പരമെത്തിച്ചേരാനുള്ള
ചില കണ്ണാടിനോട്ടങ്ങളെത്തിരഞ്ഞ്‌...!

(ജീവിതം)
വർണ്ണങ്ങൾക്കിടയിലെ
ഉപേക്ഷിക്കപ്പെടുന്ന
ഇടങ്ങളെ കുറിച്ച് നമ്മോട്
സ്വകാര്യം പറയുന്നു...
(ജീവിതം)
#ഗഹനമായ ഒരു ചിത്രത്തെ കുറിച്ച്
ഓർമ്മ വരുന്നുണ്ടോ....???

🌄🎑🌅

Friday, April 8, 2016

...........

നിശബ്ദമായ രാത്രിയുടെ
നഗ്നമായ ഇടനാഴി...
വെളിച്ചത്തിന്റെ വേരുകൾ
മുളച്ചു തുടങ്ങിയ
ഒരു ഗലിയുടെ അകലക്കാഴ്ച...
കറുത്ത സ്വപ്നങ്ങളുടെ
ഉറക്കമിളിച്ച കണ്ണുകൾ പോലെ
ആകാശത്തിലെ നക്ഷത്രങ്ങൾ...
ഉള്ളിലിരമ്പുന്ന ഭാംഗിന്റെ കടൽ...!

നഗരത്തിലേക്കുള്ള ഈ പാതയിൽ
ഞാൻ *ഷഹബാസിനെ ഓർമ്മിക്കുന്നു
നിശബ്ദമായ എന്റെ രാവുകളിൽ
ആർദ്രമായ സ്വരശിഖരങ്ങൾ പടർത്തുന്ന മരത്തണലാണവൻ..

"തേടുന്നതാരെ ശൂന്യതയിൽ.........."
ഒരു ശോകമസൃണമായ തലോടൽ പോലെ അവൻ മന്ത്രിക്കുന്നത്...

"സജ്നീ.. സജ്നീ.. ഇനി വേറെയായ് കഴിയുന്നതാണ് വേദന...."
പ്രണയത്തിന്റെ വിരഹവിഷാദം
നേർത്ത ഷഹനായിക്കൊപ്പം
ആത്മാവിൽ കലരുന്നത്.....

നിശബ്ദമായ രാത്രിയിൽ
ഷഹബാസ് അമൻ എന്റെ ഹൃദയത്തിൽ പാടിക്കൊണ്ടിരിക്കുന്നു...

അകലെ
നഗരം ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും,
എങ്കിലും നിശബ്ദമായ ഒരു നഗരത്തെ കുറിച്ച് ഓർക്കാൻ കൂടി വയ്യ.
ഏകാന്തത അതിന്റെ തണുത്ത കരങ്ങൾ കൊണ്ടെന്നെ ചേർത്ത് പിടിക്കുന്നു..

"ദൂരെ നിന്നാരോ പാടിടുന്നു
ആത്മവിലാപങ്ങൾ തീരുകില്ല....."
  ഒരു നോവിന്റെ ശലഭസ്വകാര്യം പോലെ ഗസൽ...!

ഈ വഴിയുടെ അറ്റത്ത്‌
എന്റെ സജ്നിയുടെ മൗനം മുറിഞ്ഞു വീഴുന്ന പകലുണ്ടെന്ന്..
ഒരായിരം തിരകൾ നുരക്കുന്ന
ജീവിത്തിന്റെ കടലുണ്ടെന്ന്..
നിശബ്ദമായ രാത്രിയിൽ
നീയാണെന്നോട് മന്ത്രിക്കുന്നത്‌....!!!

🌻🌻🌻

Wednesday, April 6, 2016

............

മഞ്ഞുരുകിയൊഴുകുന്ന
പുലർപ്പുഴയിൽ നിന്ന്
വെയിൽച്ചിറകുള്ള പക്ഷി
പറന്നുയരുന്നു...
മഴപ്പുടവയണിഞ്ഞ മേഘസുന്ദരികൾ
ആകാശജനാലയിൽ
നിന്നെത്തി നോക്കുന്നു..

താഴെ,
ഭൂമി പൂത്തുവിരിയുന്ന വാക മരമാണ്.
പൂവിതളുകൾ ഊർന്നുവീഴുന്ന
മരച്ചില്ലകളിൽ നിന്ന് നാം
നമ്മെ കണ്ടുമുട്ടുന്നു.
ഏതു നിമിഷവും
അടർന്നു വീണേക്കാവുന്ന
ഹൃദയമെന്ന പൂവിൽ
നിനക്ക് വേണ്ടി കരുതിയ
പ്രണയമാണെന്ന്
ഞാൻ പറയുന്നു...
വെറുതെ പറഞ്ഞതല്ല
ഓരോ കാറ്റനക്കവും
എന്നെ ആവർത്തിക്കുന്നു..
ഓരോ കിളികളും അതേറ്റു പറയുന്നു...
ആ ഓരോ നിമിഷവും
ഞാൻ ജീവിച്ചുകൊണ്ടേയിരുന്നു....

മേഘസുന്ദരികൾക്ക്
കുശുമ്പു തോന്നുന്നു...
അവർക്ക് കരച്ചിൽ വരികയാണ്;
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
അവർ കരഞ്ഞു തുടങ്ങുന്നു...

വാകമരം മുഴുവൻ
കറുത്ത പൂക്കൾ വിരിയുന്നു..

സത്യമായിട്ടും
നിനക്കിപ്പോൾ ഇതേ ചെയ്യാനുള്ളൂ:
"ഇരുൾ വീണു
നഷ്ടപ്പെടുന്നതിന് മുൻപ്,
എന്റെ നിഴലിൽ നിന്നു നിന്നെ
നീ വീണ്ടെടുക്കുക..
വിരഹം എന്ന കവിതയിലേക്ക്
നീയെന്നെ കൊരുത്തുവെക്കുക..!

അനന്തരം,
ഒരു യാത്രയുടെ നിഴലിൽ
എന്നെയുപേക്ഷിക്കുക.....!!"
...

💒💒💒

.........

"ഉടലിന്റെ കോപ്പയിൽ 
നുരഞ്ഞു തുളുമ്പിയ 
എന്റെ പ്രണയത്തിന്റെ 
കടല് കുടിച്ചു വറ്റിച്ചിട്ടും 
നിന്റെ കണ്ണുകൾക്കിനിയും 
ദാഹമെന്നോ.........????" 
.
.
.
.
.
.
രാത്രിയെന്നു പേരുള്ള പ്രണയിനി
എന്നോട് ചോദിക്കുന്നു..!! 

🎑🎑🎑

Sunday, March 20, 2016

............

'എന്നെക്കുറിച്ച് കവിതയെഴുതാത്തതെന്താ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങിയിട്ട്
കുറെ നാളായി.
'അല്ല ഓനെ കുറിച്ച് കവിതയെഴുതാൻ മാത്രം
എന്താണുള്ളത്..?'
എന്ന് ഞാനും..!

ജീവിതമെന്ന തെരുവ്
തകരഷീറ്റ് മേഞ്ഞ ചായ്പ്പുകൾ
ചെളി നിറഞ്ഞ ഗലികൾ...!
നഗരത്തിലേക്ക് നീളുന്ന നിരത്തിന്റെയോരത്ത്
അവൻ ഒരു ചമാർ ആയിരിക്കണം..
അല്ലെങ്കിൽ ധോബി
അതുമല്ലെങ്കിൽ ഇളനീർക്കച്ചവടക്കാരൻ..

ചായ്പ്പിൽ കുറെ ജീവിതങ്ങൾ
ഒറ്റജാലകത്തിന്റെ വെളിച്ചവാതിൽ തുറക്കുന്നതും കാത്ത്...

നിന്നെ കുറിച്ച് കവിതയെഴുത്യാൽ
എന്റെ കവിത നിറച്ചു ധർമസങ്കടങ്ങളുടെ പൂക്കൾ വിരിയുമെന്ന് അവനോടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു......
കവിതയൊരു ജഡ്ക യാന്നോ എന്നവനും..
ചേരിയിൽ നിന്ന് രാവിലെ വലിച്ചുരുട്ടി കൊണ്ടുപോയി
നഗരത്തിലെ മാന്യൻമാരെ പേറി രാത്രി വരെ വിയർപ്പിന്റെ കിതപ്പുള്ള ചുമച്ചുവടുകൾ വെക്കുന്ന റിക്ഷക്കാരനായിരുന്നു അവൻ...
വലിക്കാനല്ലാതെ, ചവിട്ടാനല്ലാതെ
അതിൽ കേറി സഞ്ചാരിയാവാൻ അവന്റെ സങ്കടങ്ങൾക്കാവില്ലല്ലോ??
ഭാങ്ങ്‌ കുടിച്ചു കുടിച്ചു വീണു കിടന്ന
അന്തിപ്പാടികളിൽ അവന്റെ
പാട്ടുകൾ ലഹരിയുടെ നിറം തേച്ചു പടർന്നു;
ചിട്ടി ആയിഹെ..... വതൻസെ.. ചിട്ടി ആയിഹെ...
'നാച്ഘറിൽ' നിന്ന് ചിലങ്കകളുടെ വശ്യതാളങ്ങൾ ഇരുട്ടിലേക്ക് പ്രലോഭനങ്ങളുടെ സ്വരക്ഷണങ്ങൾ
മുഴക്കുമ്പോൾ പോക്കറ്റിൽ  അവശേഷിച്ച അവസാന ചില്ലറയും
പെയ്തൊഴിയും..

പതിരാവ്
വീട്ടിലേക്കെത്തുന്ന നേരം
അരപ്പട്ടിണിയുടെ ദൈന്യതയിൽ പക്ഷെ,
പ്രതീക്ഷയുടെ നിലാവ് പരയ്ക്കുന്ന
മുഖങ്ങളെ അവഗണിച്ചു കീറിപ്പറിഞ്ഞ തന്റെ കമ്പിളിയുടെ ഇല്ലാച്ചൂടിലേക്ക് രക്ഷപ്പെടുമ്പോൾ
ഇന്നും ഒന്നും കൊണ്ടുവന്നില്ലേ എന്ന് അങ്കലാപ്പോടെ വിലപിക്കാൻ
അവന്റെ ഭാര്യ മറക്കുന്നില്ല.
ദേഷ്യത്തോടെ മുരണ്ട് എന്നെ പഠിപ്പിക്കാൻ നീയായോടീ ...*മോളെ എന്ന് അവളുടെ നഭിക്കിട്ടു ചവിട്ടാൻ അവനും..

നേരം വെളുക്കുമ്പോൾ
'എന്നെ കുറിച്ച് കവിതയെഴുതാത്തതെന്തേ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങും...
നിന്നെ കുറിച്ച് കവിതയെഴുതാൻ
എന്താണുള്ളത് എന്ന് ഞാനും..!

....
ജീവിതമെന്ന കവിത
എഴുതിയാൽ വായിക്കാൻ കൊള്ളില്ല,
പലപ്പോഴും.....!!

Tuesday, March 15, 2016

...........

ആകാശത്തിന്റെ ചരടറുത്ത്
പകൽ മരത്തിലേക്ക്
ഇഴഞ്ഞിറങ്ങുന്നുണ്ടൊരു മഴ..

കടലിന്റെ ജലച്ചിതയിലേക്ക്
തിരപ്പടവുകളിലൂടെ
ഒഴുകിയലിയുന്നുണ്ടൊരു പുഴ..
🌊
ഇലപൊഴിയും കാലത്തിലേക്ക്
ഇലഞ്ഞിമണം പൊഴിച്ച്
തിരളുന്നുണ്ടൊരു കാറ്റ്..
🍃

Wednesday, March 2, 2016

................

ഇസ്താംബൂളിലെ
ഇടുങ്ങിയ തെരുവിൽ വെച്ചാണ്
നിന്നെ ഞാൻ കണ്ട് മുട്ടുന്നത്...!
മദ്യശാലയിൽ
എന്റെ പേരുള്ള വീഞ്ഞ് നുകർന്ന്,
പരസ്പരം പെയ്യുന്ന വാക്കുകളുടെ
മഴ നനഞ്ഞ്,
നിന്റെ പേരുള്ള ഒരു കവിതയിലേക്ക്
അലിഞ്ഞിറങ്ങുകയായിരുന്നു നമ്മൾ..!

മദ്യശാല ഒരു രാജ്യമാണ്‌
നമ്മുടെ മേശ അതിന്റെ  (ഉന്മാദങ്ങളുടെ) തലസ്ഥാനവും..!
സംസാരിക്കുന്നവൻ രാജാവും,
കേൾവിക്കാർ പ്രജയും ആകുന്ന
നൈരന്തര്യത്തിന്റെ സൗന്ദര്യം
നിനക്ക് മനസ്സിലാകുന്നുണ്ടോ?

അനന്തരം നീയെന്റെ രാജാവായി..
നാക്കിൽ പൊള്ളുന്ന വാക്കുകൾ കൊണ്ട്
നീയെന്നെ ഭരിക്കാൻ തുടങ്ങി...!

ഞാനെന്റെ പേര് മറന്നു പോയിരുന്നു
അത്കൊണ്ട് തന്നെ മദ്യം വിളമ്പുന്നവനോട് ഞാനെന്റെ പേര് ചോദിച്ചു..
അവൻ പകർന്നു തന്ന വീഞ്ഞിനു എന്റെ പേരായിരുന്നു എന്നാണോർമ്മ....!

നിന്റെ പേര് നീയും മറന്നു പോയിരുന്നു
നീയെന്നു പേരുള്ള കവിത പോലും നമ്മൾ മറന്നു പോയിരുന്നു..!
കവിത ഓൺലൈനിൽ കോപിപേസ്റ്റ് ചെയ്യുന്ന ഫേക്ക്സുന്ദരിയുടെ നമ്പർ ഓർമ്മയുണ്ടോ സഖാവേ?

"നമ്മുക്ക്‌ നമ്മുടെ മറന്നു പോയ പേരുകൾ
ഭൂമിയിൽ ഉണക്കാനിട്ട്‌ മറ്റോരു രാജ്യത്തിന്റെ കടപ്പുറത്ത്‌
കപ്പലണ്ടിയും കൊറിച്ച്‌ നടക്കാം...."
നീ പറഞ്ഞു.

നമ്മിൽ നിന്നഴിഞ്ഞു പോയ പേരുകൾ
വഞ്ചികൾ/കപ്പലുകൾ ആയി പണിയെടുക്കാത്തവരുടെ രാജ്യം തേടി
തുഴഞ്ഞു പോകുന്നതു കണ്ട് എനിക്ക് ചിരി പൊട്ടി....

ഒരുകാര്യം അറിയുമോ?
അപ്പോഴൊന്നും
ശരിക്കും നമ്മൾ ജനിച്ചിരുന്നില്ല.
നമ്മളൊരിക്കൽ ജനിക്കുമെന്നും
നമുക്ക് പേരുകൾ ഉണ്ടാകുമെന്നും
പിന്നെ നമ്മൾ കണ്ടുമുട്ടുമെന്നും
ജനിക്കാതെ തന്നെ നമ്മളോർത്ത് നോക്കിയതാണ്....!

.....
സഖാവെ..
ഒരൊറ്റ നിഴലിൽ നിന്ന്
നമ്മളെ അഴിച്ചെടുക്കാൻ
ഒരു വെയിൽസൂചി ഇപ്പോഴേ
കയ്യിൽ കരുതുന്നതാ നല്ലത്.......

🎑💖🎑

Saturday, February 27, 2016

..........

ഒറ്റി കൊടുത്തവരോട്
പകരം വീട്ടുവാൻ വേണ്ടി
ഉയിർത്തെണീറ്റവൻ,
(കറുത്ത) ദൈവപുത്രൻ..!
മഹിഷമാംസം കൊണ്ട്
മേഘങ്ങൾ പടക്കുന്നു
വാഗ്ദത്ത ഭൂമികൾ
തിട്ടൂരമില്ലാതെ സ്വന്തമാക്കിയ
പൂണൂൽക്കച്ചവടക്കാർക്ക് മേലെ
തോരാത്ത മഴ പെയ്യിക്കുന്നു..

നഗ്നനായ നാട്ടുരാജാവ്;
ഇല്ലാത്ത രാജ്യസ്നേഹത്തിന്റെ
അഗ്നികുടിച്ചു വറ്റിയ നിയമപുസ്തകം..!
ഭഗ്നമായ ഋതുക്കളെ കുറിച്ച്
പാട്ടു പാടി ത്തളർന്ന ഗായകർ;
ഒരു രാഷ്ട്രമായ് മാറിയ
കലാലയം....... കലികാലം..!

വെമുലയെന്നു പേരുള്ള
കനൽക്കിനാവിനെ
പോരാട്ടം എന്ന കവിതയിലേക്ക്
പകർത്തിയെഴുതുന്നു, കവി...!!


.....

Monday, February 22, 2016