എന്നെ ലൈക്കണേ....

Thursday, December 18, 2014

പ്രണയശാസ്ത്രം: ജ്യാമിതീയം


പ്രണയമൊരു 
വഴിക്കണക്കാണ്.. 
ഹാര്യവും, 
ഹാരകവും, 
ശിഷ്ടവും 
ഒരു സ്വപ്നത്തിന്‍റെ ചതുരക്കള്ളിയില്‍ 
കലര്‍ന്നു കിടക്കുന്നു.. 

ഇലഞ്ഞിപ്പൂവുകള്‍ 
കൊഴിഞ്ഞു വീണ വഴികളില്‍ 
കാത്തിരിപ്പിന്‍റെ 
ജ്യാമിതീയ രൂപം മെനയുന്ന 
കാല്‍പ്പാടുകള്‍.. 

ഒരു നോട്ടം  ലസാഗുവും 
മറുനോട്ടം  ഉസാഘയും 

ഹൃദയങ്ങള്‍  
ചുവന്ന വൃത്തങ്ങള്‍; 
കുറുകെ വരഞ്ഞ രേഖകള്‍ പോലെ 
സിരാധമനികള്‍.. !

സ്മൃതികള്‍ 
സ്മേരങ്ങളില്‍ പൊതിഞ്ഞു 
ഗതകാലത്തിലേക്ക് നീട്ടിത്തൊടുന്ന 
സ്കെയില്‍ ദൂരങ്ങള്‍.. 

മിഴിയിലെ  മോഹങ്ങള്‍,  
നിറഞ്ഞു തുളുമ്പിയ  
ഏഞ്ചുവടിക്കടലുകള്‍ 
മൊഴിയിലെ മൗനങ്ങള്‍,  
അലിഞ്ഞുമെലിഞ്ഞ  
പൈത്തഗോറസ് കനലുകള്‍ 

ചുംബനങ്ങള്‍  
നാഗവേഗങ്ങളില്‍ ഇഴയുന്ന 
സങ്കലനങ്ങള്‍..  
വിരഹങ്ങള്‍ 
ശ്യാമലിപികളില്‍ പിടയുന്ന 
വ്യവകലനങ്ങള്‍..
 
*
പ്രണയം 
വെയിലിനെ നിലാവാക്കുന്ന 
കോമ്പസ് ക്കിനാവാണ്..! 
യാഥാര്‍ത്യം, 
വക്ക് പൊട്ടിയ റബ്ബര്‍ത്തുണ്ടാകുന്ന 
ജീവിതത്തിന്‍റെ ഇന്‍സ്ട്രുമെന്റ് ബോക്സ്..!!

......... 

ഉറക്കത്തിന്‍റെ നീതിശാസ്ത്രം



ഓരോ ഉറക്കത്തിലേക്കുള്ള വഴിയിലും  
മരണത്തിന്‍റെ ഒച്ചുകള്‍ ഇഴയുന്നുണ്ട്.. 
നേര്‍ത്ത സ്വപ്നത്തിന്‍റെ സ്ഫടികശിലകള്‍  
ചുറ്റിലും നിറയുകയാണ്‌.... 
ഒരു മറവിയുടെ ഇരുളിനപ്പുറം 
ഓര്‍മ്മയുടെ ഒരു നദിയൊഴുകുന്നു.. 
പിറവി നനുത്ത മഴയാണ്; 
നിദ്രയില്‍ കുറുകുന്ന 
നെഞ്ചുകൂട്ടിലെ കിളിപ്പിറവികള്‍ 
മരണത്തില്‍ നിന്നും നമ്മളെ 
വിളിച്ചുണര്‍ത്തുന്നു..! 

ആത്മാവില്‍ നുരഞ്ഞ സാഗരം 
ഒരു ചുണ്ടനക്കത്തില്‍  ഒടുങ്ങുകയാണ്.. 
വഴിയിലെ നിഴലുകള്‍ക്കിപ്പോള്‍ 
ചുംബനങ്ങളുടെ വ്യര്‍ത്ഥവര്‍ണ്ണങ്ങള്‍..! 
ഉറങ്ങുന്നതിനു മുന്‍പ് 
നീയെന്‍റെ ചുണ്ടുകളില്‍ തേച്ച പ്രണയത്തിനു 
വിഷം തീണ്ടിയിരുന്നില്ല 

(ഉറക്കത്തില്‍ നമുക്ക് വസ്ത്രങ്ങളില്ല.. 
ആഹാരവും, പാര്‍പ്പിടവുമില്ല.. 
അതുകൊണ്ട് തന്നെ; 
ചുംബന സമരവും, 
നില്‍പ്പുസമരവും,  
ഇരിപ്പുസമരവും, 
നഗ്നസമരവും,  
ജീവിതസമരവും...!! 

ഉറക്കത്തില്‍ നമുക്ക് ജാതിയില്ല 
മതവും, രാഷ്ട്രീയവുമില്ല .. 
അതുകൊണ്ട് തന്നെ 
അമ്പലവും, 
മോസ്കും, 
ചര്‍ച്ചും, 
ഗുരുദ്വാരയും, 
മന്ത്രിമന്ദിരവും...! )
..
ഉറക്കത്തില്‍ 
നമ്മള്‍ നമ്മളല്ല; 
അല്ലെങ്കില്‍ 
നമ്മള്‍ തന്നെയില്ല! 
നമ്മുടെ  ദൈവം നാം തന്നെയാകുന്നതിനെ കുറിച്ച് 
ഓര്‍ത്തു നോക്കൂ!! 


.....ശുഭം.... 
(ഹരിശ്രീ ഓണ്‍ലൈന്‍ Dec 2014)





Saturday, December 13, 2014

അഭിനവ രജനി




മണ്ണിന്‍റെ പെണ്‍ചൂരു തേടി
ആകാശവേലി ചാടിയ
രാത്രിമേഘങ്ങള്‍ക്കും, 
നിദ്രയിലേക്ക്
പൊട്ടിയൊലിച്ച
സ്വപ്നങ്ങള്‍ക്കും,
ജാരപ്രയാണത്തിന്‍റെ
ജ്വരവര്‍ണ്ണങ്ങള്‍..!
നിനവു കൊണ്ട് തുന്നിയ
പകല്‍പ്പടുതയില്‍
സൂര്യനുടഞ്ഞു വീണു...
വെയില്‍ ചില്ലുകള്‍
നിഴല്‍പ്പടവുകളിലേക്ക്
തറഞ്ഞു മാഞ്ഞു..
ചുംബനങ്ങള്‍ കൊണ്ട്
ഇരവിന്‍റെയധരം
നുണഞ്ഞുണര്‍ന്ന
ഇരുള്‍ഗല്ലിയില്‍
സദാചാരപ്പോലീസിന്‍റെ
ഡ്യൂട്ടി തുടങ്ങുകയാണ്....!!
...  .... 

Friday, November 14, 2014

കവിത

ഹൃദയത്തില്‍ നിന്നും 
ഉതിര്‍ന്നു വീഴുന്നൊരീ 
വാക്കിന്‍റെ ചോരയാണെന്‍ കവിത... 
അനുഭവത്തിന്‍റെ 
സൂര്യാതപം നീറ്റുന്ന 
വേനല്‍ച്ചിരാതെന്‍റെ കവിത... 
സങ്കല്‍പ്പമേഘങ്ങള്‍ 
പെയ്തുപാറുന്നൊരീ 
മഴനീര്‍പ്പിറാവെന്‍റെ കവിത... 
ആത്മരോഷത്തിന്‍റെ 
മൂര്‍ച്ചയില്‍ രാകുന്ന 
ഖഡ്ഗങ്ങളാണെന്‍റെ കവിത...! 

ഓര്‍മ്മകള്‍ പൂവിട്ട 
പൂവാംകുരുന്നില 
ബാല്യകാലത്തിന്‍റെ 
ചീയാത്ത പൂമണം... 
മുതല മട, കടലിനല 
പുഴ തൊടും കടവിലെ 
ഓളങ്ങളാണെന്‍റെ കവിത... 

നൊമ്പരങ്ങള്‍ ചരല്‍-
ക്കല്ലുകള്‍ പാകിയ 
നാട്ടുവഴി; വേര്‍പ്പിന്‍റെ
മണമുള്ള പാടം 
നെന്മണികള്‍ നന്മയുടെ 
തേന്‍ തുള്ളികള്‍ 
ആ പഴമ തിരയുന്നതെന്‍ കവിത...

മൌനങ്ങള്‍ വേടന്‍റെ- 
യമ്പായ് തറഞ്ഞ 
പ്രാകുറുകലില്‍ 
ചിറകറ്റ പ്രാണന്‍റെ യീണം 
കോണ്‍ക്രീറ്റു കാടുകള്‍; 
പുനര്‍ജന്മമറിയുന്ന 
വേടക്കിരാതര്‍ 
ആ നേരു ചികയുന്നതെന്‍ കവിത.... 

എന്നിലെയെന്നെഞാന്‍ 
തുന്നുന്ന തൂവാല 
എന്നില്‍ നിന്നെന്നെ  ഞാന്‍ 
കോര്‍ക്കുന്ന മാല 
എന്നിലേക്കെന്നെ ഞാന്‍ 
നോക്കുന്ന ജാലകമാണെന്‍റെ കവിത.....!! 



......... 
വര: അസ്രൂസ് 

Tuesday, November 11, 2014

ഋതു

വേനല്‍ക്കാടുകളില്‍
ഹിമകണങ്ങള്‍
ഒളിച്ചിരിക്കുന്ന
ഒരിലപൊഴിയാമരമുണ്ട്…
ശരത്കാലത്തോട്
പിണങ്ങി,
വസന്തത്തിനോട്
കുണുങ്ങി,
വര്‍ഷത്തിനോട്
ചിണുങ്ങി,
ഹേമന്ദത്തിനോട്
ഇണങ്ങിയങ്ങനെയങ്ങനെ….! 

നിനവിന്‍റെ നിഴല്‍ വീണ
മരത്തണലില്‍
ഇരുളും, നിലാവും,
പകലും, വെയില്‍, മാരിയും
കണ്ണാരം പൊത്തിക്കളിച്ചു..
മസ്തിഷ്കങ്ങളിലേക്ക്
ഒഴുകിപ്പരക്കുന്ന
ചിന്തകളുടെ പുഴകളില്‍
കുളിച്ചീറനാകുന്ന ഭാവനകള്‍….
ഋതുക്കളില്‍ നിന്ന്
അടര്‍ന്നു വീണ
പേരറിയാത്ത കാലങ്ങള്‍
ചിറകില്ലാപക്ഷികളായി
കവിതകളിലേക്ക് ചേക്കേറുന്നു…!
(ജനിമൃതികള്‍ക്കിടയിലെ
ഋതുഭേദങ്ങള്‍ക്ക് പക്ഷെ,
ഒരൊറ്റ നിറമാണ്;
ജീവിതം..!!) 

........................
വെട്ടം ഓണ്‍ലൈന്‍ 
(നവംബര്‍-2014)

Friday, November 7, 2014

ശവപാത്രം*

മൗനമായിരുള്‍ മേഞ്ഞ 
മാംസഗേഹത്തിലെന്‍ 
ജന്മമൊരു രുധിര സ്വപ്നത്തില്‍ 
നിമഗ്നമായ്..; 
പിറവിക്കു മുന്‍പേയുറഞ്ഞതാ- 
ണോര്‍മ്മകള്‍ 
മറവിയുടെ വെട്ടം പൊതിഞ്ഞതാ- 
ണെന്‍ മനം..! 


ഒരു രതിനിമന്ത്രണം 
പിന്‍വഴിയിലെവിടെയോ 
എന്‍റെ സ്വത്വം രചിക്കുന്നു.. 
നിഴലുകളിലുരഗങ്ങ- 
ളുള്‍ ചേര്‍ന്ന കാമത്തി-
ലെന്‍ പിറവി മൗനം ഭജിക്കുന്നു..! 


ഹൃദയം നുറുങ്ങുന്നതെന്തിനോ?
എന്നാത്മശിഖരം നടുങ്ങുന്നതെന്തിനോ? 
ലിപികളണിയാത്തൊരെന്‍ ഭാഷയാലീ 
പ്രജ്ഞ തന്‍താളിലെഴുതുന്ന നേരം?? 


ഒരു പിണം മാത്രമായ് 
ഞാന്‍ പിറക്കും 
നാളെ ഒരു മണ്‍കിനാവെന്ന- 
യേറ്റു വാങ്ങും 
അറുത്തു മാറ്റും മുന്‍പറുത്ത ബന്ധം 
അറിഞ്ഞൊരുപൊക്കിള്‍ കൊടി മാത്രം- 
വേദനിക്കും ...! 


ഒരുതരിസുഖത്തിനായ് 
നിമിഷസേകത്തിന്‍റെ 
സന്താപസന്തതിയാകുന്നു ഞാന്‍ 
മറുനിമിഷചിന്തയില്‍ 
പ്രായോഗികത്തിന്‍റെ 
കത്രികപ്പാടിന്‍റെ'യിര'യായി ഞാന്‍..! 


എന്‍റെ സ്വപ്നങ്ങളെ 
വേട്ടയാടിക്കൊന്ന 
കഴുകന്‍റെ കൂര്‍ത്ത നഖങ്ങള്‍ 
എന്‍റെ മോഹങ്ങളെ 
തൂക്കിലേറ്റിക്കൊന്ന 
സദാചാരക്കഴുമരങ്ങള്‍....! 


ആരാണ് ജന്മത്തിനവകാശി 
ദൈവമേ? 
ആരാണ് മരണത്തിനുപചാരം 
ചൊല്ലുവോന്‍..?? 
നീയാണ് ജനിക്കുവാന്‍, 
മരിക്കുവാന്‍, പിഴക്കുവാന്‍ 
കാരണമതെങ്കിലെന്‍ വിധിയുടെ ന്യായവും, 
നിന്‍റെ നയവും പറഞ്ഞീടുക?? 


ഇനിയേതു ജന്മത്തില്‍ 
ഞാന്‍ പിറക്കും 
നിന്‍റെ പിറവിക്കു താതനായ് 
കൂട്ടിരിക്കും..?? 
ചാപിള്ളയായ് നീ പിറക്കുന്ന മുന്നേ 
എന്‍റെ ജീവനെ പകരം തരും??? 



............ 

Saturday, November 1, 2014

പെണ്ണ്

ആണ്‍കടലുകള്‍
പെണ്‍പുഴകളിലേക്ക്
രതിയുടെ വേലിയേറ്റങ്ങള്‍
രചിക്കുന്ന രാത്രികള്‍...
തിരകളെ തടുക്കാന്‍ 
പുലിമുട്ടുകള്‍
പോലുമില്ല.....!
തിരികെയൊഴുകാന്‍
അവളുടെയുടലിനു
പാകമുള്ള ജലവഴിയുമില്ല..!

പെണ്‍ചൂരിനെ
ചുറ്റിപ്പറക്കുന്ന
ലിംഗക്കഴുകന്‍മാര്‍
സദാചാരച്ചങ്ങലയില്‍
കോര്‍ത്തെടുക്കുന്നുണ്ട്,
അവളുടെ സ്വാതന്ത്യം...!
ഒടുവിലൊരു മലവെള്ളപ്പാച്ചില്‍
കടലുകളെ മുക്കിക്കൊന്നു..
പാതിജീവനറ്റ
ചക്രവാളത്തില്‍
സൂര്യനും ചന്ദ്രനും
ഫെമിനിസ്റ്റുകളായി.. !

മരിക്കാത്ത മണ്‍കടല്‍
നോഹയുടെ പെട്ടകം
വാടകയ്ക്ക് വിളിച്ചു
സദാചാര ക്കോടതി കൂടി
പെണ്‍പ്രളയത്തിനു
മേലേ ആണ്‍കുരുതിയുടെ
കഴുമരമുയര്‍ന്നു....!
അവളുടെ ജീവിതത്തെ
ബലാല്‍സംഗം ചെയ്യാന്‍
കഴുമരമൊരു കറുത്ത ലിംഗമായി !!
......  ........
സമര്‍പ്പണം:  റെയ്ഹാനേ ജബ്ബാറി 


Wednesday, October 1, 2014

കാലം.. ലോകം; അപ്പുറമിപ്പുറം

അമ്മയാണെന്നോട് ചൊന്നതീ- 
വാനിന്‍റെയപ്പുറത്തൊരു ലോകമുണ്ടെന്ന്.. 
വെയിലുരുകി യൊഴുകുന്ന 
പുഴകളുണ്ടെന്ന്; 
നിലാമുകില്‍ പെയ്യുന്ന 
മഴകളുണ്ടെന്ന്...! 
നിനവുകള്‍ പൊന്‍പട്ടുടുത്തൊരുങ്ങും, 
കനവിന്‍റെ ഗോതമ്പ്പാടങ്ങളും.. 
നിഴലുകള്‍ നിറം ചേര്‍ന്ന മഴവില്ലുകള്‍, 
അഴലുകളെല്ലാമലിഞ്ഞ  വര്‍ഷം...! 

അമ്മയാണെന്നോട് ചോന്നതീ- 
കാലത്തിനപ്പുറത്തൊരു കാലമുണ്ടെന്ന്... 
നരസിരാധമനികള്‍ ചോരവാര്‍ക്കും- ജാതി- 
മത,ദേശ വിദ്വേഷമില്ലാത്ത കാലം 
പ്രണയവും, പരിണയപ്പുടവകളും- 
പണയമാകാത്ത ജിവിതവിതാനം! 

മാലാഖമാര്‍ മയില്‍പ്പീലി വീശി; 
മന്ദ-മാരുതന്‍ താരാട്ടു പാടി 
ഋതുഭേദമേതിലും മെലിയാത്ത നിളകള്‍ 
മൃദുസുസ്മിതം തരും നാളെകള്‍....! 

അവിടെയില്ല പെണ്ണെഴുത്തുകള്‍;
വര്‍ഗ്ഗസമരങ്ങള്‍  
രതിസംജ്ഞകള്‍ 
സത്യാഗ്രഹങ്ങള്‍ 
കുടിപ്പക 
രാഷ്ട്രീയം 
പരിപ്പുവട 
കുരിശ് 
കുന്തം 
തൊപ്പി 
കബന്ധങ്ങള്‍ 
ശവക്കുഴി 
വിഗ്രഹം 
ദല്ലാള്‍ 
മന്ത്രി 
തന്ത്രി 
ലോഡ്ജ് 
ദിനപ്പത്രം 
ചാനലുകള്‍ 
ലൈവ് ചര്‍ച്ച 
വേശ്യാലയം 
ബീവറേജ് 
പീഡനം 
ബാലവേല 
അഴിമതി 
വോട്ടു ബേങ്ക് 
വിലക്കയറ്റം 
ഗോമാതാവ് 
ധ്യാനം കൂടല്‍ 
കുത്തിമുറി റാതീബ് !! 

അമ്മയാണെന്നോട് ചൊന്നതീ- 
ഭൂവിന്‍റെയപ്പുറം ഊഷരമെന്ന് 
ഇവിടെ നീ തീര്‍ക്കുന്നതരക്കില്ലമെന്ന് 
സ്വയംഹത്യ നിന്‍ വിധിയെന്ന്....!!


.........
പിന്നുര:
വാനിന്‍റെയപ്പുറത്തെ ലോകവും 
കാലത്തിനപ്പുറത്തെ കാലവും 
കാത്തിരിക്കുമ്പോള്‍ തന്നെ 
ഊഷരമല്ലാത്ത ഭൂമിയെ പുല്‍കുക !!

Thursday, September 11, 2014

നീ



ഹൃദയമൊരു ചഷകം;
പ്രണയം നുരക്കുന്ന
വീഞ്ഞാണ് നിന്‍ നിണം...!
നിലാവിന്‍റെ നനവുള്ള
സിരാധമനികള്‍;
കിനാവിന്‍റെ ലഹരി...!
നിദ്ര, തിര മൂടുന്ന
കണ്‍കടലുകള്‍;
രതിമധുരമാഴം..
ഓര്‍മ്മകള്‍ പറവകള്‍
കൃപാലമാകാശം;
മറവി മേഘങ്ങള്‍..!

മഴയാണ് നിന്‍ വിരല്‍
വെയിലാണ് നിന്‍ നിഴല്‍
മഞ്ഞാണ് നിന്നഴല്‍
ഇനിയെന്നുമെന്നിലെ,
ഋതുവാണ് നീ...!


Saturday, September 6, 2014

ഉപ്പിലിട്ട കവിതകള്‍

കവിതയെ  
അവന്‍ ഉപ്പിലിട്ടു വെച്ചിരുന്നു...! 

നെല്ലിക്കയുടെ ചവര്‍പ്പും  
മുളകിന്‍റെ എരിവും 
പാവക്കയുടെ കയ്പ്പും 
മാങ്ങയുടെ പുളിപ്പും, 
ഉപമകളും 
ഉല്‍പ്രേക്ഷകളും 
വൃത്തങ്ങളും 
സമാസങ്ങളുമായി 
വേര്‍തിരിക്കപ്പെടാത്ത 
രുചിഭേദങ്ങളായി 
ചില്ലുകുപ്പികളില്‍ ധ്യാനം പൂണ്ടു! 

കുഴൂരിലെ 
കഴുവേറ്റപ്പെടാത്ത 
ചില നിമിഷങ്ങളില്‍ നിന്ന് 
തിരിച്ചിറങ്ങാന്‍ 
ഇഷ്ടമുണ്ടായിട്ടല്ല! 
പ്രവാസത്തിന്‍റെ 
അറബിച്ചങ്ങലയില്‍ 
കാലും, കാലവും 
പണയം വെച്ചവന്‍റെ ദുര്യോഗം! 

പല മാസം കരിഞ്ഞു 
ഒരു മാസം കിളിര്‍ക്കുന്ന 
ഒരശോക മരത്തെക്കുറിച്ച് 
അവന്‍ ഓര്‍ത്തെടുത്ത പോലെ...!

***
നിലാവ് പെയ്തിറങ്ങുന്ന മുന്നേ 
സ്വച്ഛമായ കിനാവ്‌ പോലെ 
'സച്ചിതാനന്ദ'കാവ്യം 
അന്നെനിക്ക് മോന്തിക്കൂട്ടായി.. 

ആറ്റിന്‍കരയില്‍, 
പാട വരമ്പത്തും നട്ട 
കവിതമരങ്ങള്‍ക്കൊപ്പം 
എന്‍റെ ഹൃദയത്തിലും 
ചില മരപ്പിറവികള്‍...! 

***
തിരികെപ്പോകാന്‍ 
നേരത്താണ് 
കവിതകളെ  
ഉപ്പിലിട്ടു വെച്ച ഭരണിയില്‍ 
നിന്നിത്തിരി 
അവനെനിക്ക് തന്നത്...! 

കാ‍ന്താരി മുളകിനെക്കാള്‍ 
എരിവുള്ള 
അവന്‍റെ കവിതയെ 
രുചിച്ചു രുചിച്ചു 
കൊതി തീര്‍ന്നിരുന്നില്ല... 

എരിഞ്ഞു ചോന്ന 
ചുണ്ടുകള്‍ കൊണ്ട് 
അലിഞ്ഞു ചേര്‍ന്ന 
ഉള്ളുകള്‍ കൊണ്ട് 
യാത്ര പറയാതെ 
യാത്ര തുടര്‍ന്നു.. 

ഇനിയും തീരാത്ത 
എന്നേലും തീരേണ്ട പ്രവാസം...!