എന്നെ ലൈക്കണേ....

Friday, January 3, 2014

അഹം

അച്ഛനെ ഒളിപ്പിച്ചു വെച്ച 
മണ്‍ കൂട്ടിലേക്ക് 
വഴി ചോദിച്ചു ഒരു ഉറുമ്പിനു 
പിറകെ 
നടന്നെത്തിയ 
ശ്മശാനത്തില്‍ 
എന്റെ കുഴിമാടം 
കണ്ടു പേടിച്ച് 
തിരിച്ചോടി 
ഈ സൈബര്‍ ലോകത്തില്‍ 
ഞാനൊളിച്ചിരിക്കുന്നു...!!





Sunday, November 24, 2013

മൗനം//നൊമ്പരം


(ഒരു ഓള്‍ഡ്‌ ജനറേഷന്‍ കവിത)
***
ഇതുവഴി പൊഴിയാന്‍
മഴയിതളുകളായ്
അഴലുകളുണരും
മനമൊരു മേഘം..
ഇതു നിഴലില്ലാ-
തിരുളിന്‍ പൊരുളായ്
കനവുകളകലും
നിശയുടെ തീരം...
നിന്‍മിഴി നിറയാന്‍
വിരഹകണങ്ങള്‍
നിലവുകളണിയും
മൗനപരാഗം..
നിന്നുയിര്‍ തേടും
ഋതുശലഭങ്ങള്‍
ജനിതകമരുളും
ജന്മമരന്ദം...
ഈ നോവിന്‍ മുന-
യാഴുകയാണീ-
യാഴം തീരാ
ആഴി കണക്കേ
ഏവം നുരയും
നരഹൃദയത്തില്‍.....!
ഈ മൗനം ചുടു-
നിണമായൂറി-
ക്കലരുകയാണീ
ധമനികളില്‍;
ഇനി രാപ്പകലുകളില്‍
നിന്‍ വ്യഥ മാത്രം...!!


---ഷിറു-----



Monday, November 18, 2013

ഇനിയുള്ളത്..



ഇനിയുള്ള നാളെന്റെ സ്വപ്നമാകുന്നു 
വര്‍ണ്ണങ്ങളിഴയിട്ട മഴവില്ലു പോലെ 
സ്വര്‍ണ്ണങ്ങളുതിരുന്ന സന്ധ്യ പോലെ 
കനല്‍ച്ചില്ലു പോലെന്റെ കിനാവുകള്‍...!
ഇവിടെയീ നഗരഗര്‍ത്തത്തില്‍,
വര്‍ത്തമാനത്തിന്നാര്‍ത്തനാദം
തുടല്‍ പൊട്ടിച്ചലറുന്ന ഭീകരത;
അഴലിറ്റിത്തിമിര്‍ക്കുന്നൊരാധുനികത..!!
നൂറ്റാണ്ടുകള്‍ വഴിമുട്ടിക്കിതച്ചുവോ
നിമിഷാര്‍ദ്ധവ്യാപ്തിയില്‍;
ചരിതാഹുതികളില്‍,
വ്യര്‍ത്ഥമായ് തീര്‍ന്നൊരീ രഥ്യയില്‍,
ഇരുള്‍ മാത്രം കലമ്പുന്ന പകലില്‍,
കാമാര്‍ത്ത ഭേദ്യങ്ങളുത്തരം ചൊല്ലും-
അനാഥബാല്യങ്ങളില്‍;
അമരുന്ന തഥ്യയില്‍...!
ഇനിയുള്ള നാളുകളിനിയും പിറക്കാത്ത
പിറവിയുടെ ബാധ്യത പോലെ..
കരിയുന്ന കാനല്‍ച്ചിരാതുകളായ്
കണ്ണിലെരിയും കനല്ക്കല്ലു പോലെ..!
വേര്‍ത്ത തെറ്റിന്റെ ഹിമപാതമായി
നേര്‍ത്ത രാത്രികള്‍ വരാനിരിക്കുന്നു
പേര്‍ത്തും പേര്‍ത്തുമാര്‍ക്കുന്ന വിദ്ധാംഗര്‍..
പറക്കുന്ന കഴുകന്റെ കൂര്‍ത്ത നഖങ്ങള്‍...!
നാളെയെന്‍ ചേതന ചതക്കും
നീണ്ട കൂടങ്ങളാണീ കിനാവുകള്‍
ചിതറുന്ന നൊമ്പരച്ചുടലകളില്‍
ചോര ചീറ്റുന്ന സൂര്യസായാഹ്നം..!
ഇനിയെന്റെ ചോദ്യങ്ങളിഴയുന്നു,
തലച്ചോറില്‍ പുഴുക്കളെപ്പോലെ..;
ചിന്തക്ക് മേലെ വിരിച്ച നിലാവിന്‍
ചിലന്തിവലയാകുന്നു മൌനം!!
***


ഇനിയുള്ളതെന്ത്....??
ഇനിയും നിലക്കാത്തൊരീ പ്രാണ-
നിടറിക്കിതക്കുന്ന വഴിയില്‍
പ്രാണി പോല്‍ ചിറകറ്റു കേഴുന്നൊരീ
വൃദ്ധസദനത്തിലെ രാപ്പകലുകള്‍ മാത്രം....!!!

----അശുഭം----


Saturday, November 16, 2013

കുന്നത്തങ്ങാടി



കുന്നേലച്ചന്റെ വരവിനു മുന്‍പ്
'കുന്നത്തങ്ങാടിയുടെ' പേരിന്
അവസ്ഥാന്തരങ്ങളില്ലായിരുന്നു..!
ദ്വയാര്‍ഥങ്ങള്‍ കന്മഷം തീണ്ടാതെ
കുന്നിന്‍ പുറത്തെ അങ്ങാടിയായി
പരിലസിച്ച നാളുകള്‍...
'നാടന്‍' എന്ന സാമാന്യവാക്കിനു പിറകെ,
കായക്കുല, ചേന, ചക്ക, മാങ്ങ
ഇനിയും പേരു പറഞ്ഞും, പറയാതെയും
ഗ്രാമത്തിന്‍റെ വിശുദ്ധവിളകള്‍
വില്‍ക്കപ്പെടുന്ന ഇടം..!
പരിശുദ്ധ അന്തോണീസ് പുണ്യാളനെ
വാഴ്ത്താനും; ഇടവകയിലെ കുഞ്ഞാടുകളെ
നേര്‍വഴിക്കു നടത്താനും
ഗ്രിഗരീസ് അച്ഛനെ സെമിനാരി നിയോഗിച്ച ദിവസം,
ആകാശത്തെ നക്ഷത്രങ്ങള്‍
ഓട്ടകണ്ണിട്ട് നോക്കിയത്
കുന്നത്തങ്ങാടി ചന്തയുടെ
ജാതകത്തിലേക്കായിരിക്കാം.....!
തൊലി വെളുത്ത അച്ഛന്‍
മനം കൂടി വെളുത്തവനായിരുന്നു..
ശീമയില്‍ നിന്നു കിഴക്കിന്റെ സീമയിലേക്ക്
ഉദിച്ച സൂര്യനെ പോലെ...
ആംഗലേയത്തില്‍
പേരു വിളിക്കപ്പെടാന്‍ വിധിക്കപ്പെട്ടിട്ടും
'കുന്നത്തെ അങ്ങാടിയുടെ' പാതിരിയെ
കുന്നേലച്ചനായി
നാട്ടുകാര്‍ വാഴ്ത്തിത്തുടങ്ങിയത്
അങ്ങനെയായിരുന്നു..
(ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന മുന്നേയാണെ..)
അങ്ങനെ കുന്നേലച്ചന്‍
മനസാ വാചാ കര്‍മണെ അറിയാതെ
കുന്നത്തങ്ങാടിയെ പേര് വിളിച്ചു ഭര്‍സിച്ചു തുടങ്ങി!
അങ്ങാടിയുടെ പേരില്‍ പുരണ്ട
അശ്ലീലത്തെ അപലപിക്കാന്‍
അന്ന് മുഖപുസ്തകങ്ങള്‍ തുറന്നിരുന്നില്ല..
ലൈവ് ചര്‍ച്ചകളോ, ചാനലുകളോ
മാധ്യമസിണ്ടിക്കേറ്റുകളോ ഉണ്ടായിരുന്നില്ല..
മനസ്സിലെ സ്നേഹം മുഴുവന്‍ ചാലിച്ച്
കുന്നെലച്ചന്‍
കുന്നത്തങ്ങാടിയെ വിളിച്ചു നടന്ന തൊടികളില്‍
ശീമക്കൊന്നകളും, വേലിപ്പത്തലുകളും
അശ്ലീലത്തെക്കുറിച്ച് ചിന്തിച്ചുമില്ല...
നല്ല ശമരിയാക്കാര്‍ കൂലംകഷമായി ചര്‍ച്ച ചെയാന്‍
അതൊരു സഭാവിഷയമായില്ല...

കാലങ്ങള്‍;
ചെളി നനഞ്ഞ പാടങ്ങളില്‍ നിന്നു
പറന്നു പോകുന്ന ദേശാടനക്കിളികളുടെ
ചിറകടികളായി...!!

കുന്നത്തങ്ങാടിയിലെ പഴയ ചന്ത
ഇപ്പോഴില്ല,
കുന്നേലച്ചനുമില്ല,
നാടന്‍ പാട്ടിലെ
കൈതോലപ്പായ വിരിച്ചു
പറെലൊരുപിടി നെല്ല് പൊലിച്ച്
കുഞ്ഞിന്‍റെ കാതുകുത്താന്‍ പോയ
അമ്മാവന്‍മാര്‍ കുടിക്കാന്‍ കേറിയ
ഷാപ്പുമില്ല..!!

സ്വാതന്ത്ര്യം കിട്ടിയ
എല്ലാ ഗ്രാമത്തെയും പോലെ
കുന്നത്തങ്ങാടിയിപ്പോള്‍
ആധുനികതയുടെ വില്‍പ്പനശാലയാണ്..!
നമ്മള്‍ മറന്നു പോയ
ഗ്രാമത്തിന്‍റെ വിശുദ്ധിയുടെ വിളപ്പില്‍ശാല!!


-------
ഇത് കുന്നത്തങ്ങാടിയുടെ ചരിത്രമല്ല.
വെറും ഭാവനയുടെ പകര്‍ത്തെഴുത്ത് മാത്രം..

Thursday, October 24, 2013

ന്‍റെ സ്റ്റാറ്റസ്: ഒരു ഫേസ്ബുക്ക് കവിത




കവിതയിപ്പോള്‍ 
അശ്ലീലമൊഴുകുന്ന നദിയാണത്രേ.. 

ലിംഗങ്ങളും യോനികളും 
തര്‍പ്പണം ചെയ്യുന്ന സ്നാനഘട്ടം..! 
കാലിടുക്കിനും 
കടലിടുക്കിനുമിടയില്‍ 
ഒഴുകിപ്പരന്ന ഭാവനകളില്‍ 
ചെളി തിരഞ്ഞു വായനക്കാരന്‍.. 
കവിയുടെയാത്മാവിന്റെ 
ലിംഗങ്ങളും, യോനികളും ഭോഗിച്ചു 
അനുവാചകര്‍ 
ഭരണിപ്പാട്ട് വിതച്ചു..! 
കുരിശു പേറും കവി
നിര്‍വികാരതയുടെ
തുരിശുലായനി രുചിച്ചു....!! 

ഹും, 
എനിക്കുമീ കവിതയിലെ 
ക്രോമസോമുകള്‍ 
വേര്‍തിരിച്ചെടുക്കണം 
മൌനത്തിന്റെ ചൂണ്ടയുമായി 
നദിക്കരയിലൊരു തപസ്സ്.....! 

കവിതയിപ്പോള്‍
ആശയയുദ്ധത്തിന്റെ
സ്വയംഭോഗമാണ്.....!!


***

സമര്‍പ്പണം: വിഷ്ണുപ്രസാദിലെ 'കവിതക്ക്‌'...!


Tuesday, October 22, 2013

വിസമ്മതങ്ങളുടെ സമ്മതപത്രം


എനിക്കറിയാം; 
നീയത് സമ്മതിക്കുകയില്ല.. 

നിന്റെ കണ്ണുകളില്‍
നീലാകാശം തേച്ചത്
എന്റെ കവിതകളാണെന്ന്..
നിന്റെ നിദ്രകളില്‍
നിറങ്ങള്‍ നിറച്ചത്
എന്റെ സ്വപ്നങ്ങളാണെന്ന്..
നിന്റെ സിരാധമനികളില്‍
നിണമായൊലിച്ചത്‌
എന്റെ പ്രണയമാണെന്ന്...
നിന്റെയാത്മാവില്‍
ചൈതന്യമണിയിച്ചത്
എന്റെയോര്‍മ്മയാണെന്ന്..
നിന്റെ വഴികളില്‍
കാലടിപ്പാടുകള്‍ തിരഞ്ഞത്
എന്റെ കാത്തിരിപ്പാണെന്ന്..
നിന്റെയഴലുകളില്‍
മഴയായ് പൊഴിഞ്ഞത്
എന്റെ മിഴിനീരാണെന്ന്...

എനിക്കറിയാം,
നീയൊന്നും സമ്മതിച്ചു തരില്ല....!!

എന്നിട്ടും,
ഇന്നിന്റെ
സദാചാരക്കോടതിയില്‍...
നിന്റെ യുദരത്തിലെ
വിരുന്നുകാരനെ
സമ്മാനിച്ചത്‌
എന്റെ ലിന്ഗത്തിന്റെ വിശപ്പാണെന്ന്*
നീ സമ്മതിച്ചു കളഞ്ഞല്ലോ!! 


......
*ഫീലിംഗ്: വിഷ്ണുപ്രസാദിന്റെ കവിത വായിച്ചതിനു ശേഷം.


Saturday, October 12, 2013

അഭിനവ രാജകൊട്ടാരത്തിന്റെ ചില വാതിലുകളെ കുറിച്ച്...



രാജകൊട്ടാരത്തിനു മൂന്നു വാതിലുകളാണ് 
ആകാശത്തേക്ക് തുറക്കുന്ന 
ആദ്യവാതിലിലൂടെ 
രാജാവും, പരിവാരങ്ങളും,
നക്ഷത്രസ്ഥാനീയരും,
പുരോഹിത ശ്രേഷ്ഠരും,
'വില'യുള്ള വിരുന്നുകാരും
ആഗമനനിര്‍ഗ്ഗമനം ചെയ്യുന്നു...
പാതാളത്തിലേക്ക്‌ തുറക്കുന്ന
രണ്ടാമത്തെ വാതിലിലൂടെ
ഭ്രുത്യരും, പടയാളരും,
ആളികളും, കൂളികളും,
ദേഹണ്ണക്കാരും
മാലീസുകാരും
വന്നും പോയുമിരിക്കുന്നു....
ഭൂമിയിലേക്ക്‌ തുറക്കുന്ന
മൂന്നാമത്തെ വാതില്‍
പ്രജകള്‍ക്കു വേണ്ടിയാണ്...!
ഇത് വരെ തുറക്കാത്ത
ആ വാതിലില്‍
ഒരുനാള്‍
ഒരു മനുഷ്യനെങ്കിലും
കയറാതിരിക്കില്ല...!!
(രാജാവിനെ രാജ്യം ഭരിക്കുന്ന കാലം
വിദൂരമല്ല....!)



വാല്‍ക്കഷ്ണം: ജനാധിപത്യവും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം? രാജാവ് കപ്പം മേടിച്ചു.. മ്മടെ സര്‍ക്കാര്‍ നികുതി മേടിക്കുന്നു..!!
രാജ്യത്തിന് വേണ്ടി ഭരിക്കാത്ത ഓരോ ഗവന്മെന്റും പഴയ രാജാവ് തന്നെ മാഷേ..

Tuesday, October 8, 2013

ശലഭായനങ്ങള്‍


ശലഭമേ നീയെന്‍ 
ശിരോലിഖിതമല്ലയോ; 
അഷ്ടമാരാശി പേറും- 
ജന്മമല്ലയോ! 
പ്യൂപ്പയില്‍ നീയെന്റെ 
സ്വപ്നമായി; 
ചിറകു തീണ്ടാത്ത 
നിനവിന്റെ നോവുമായി..!
ഇനിയെന്റെ നിദ്രകള്‍ 
നിന്‍ തമോമുദ്രകള്‍.. 
ഇനിയെന്റെ യാത്രകള്‍ 
നിന്‍ ഗമനമാത്രകള്‍...!! 
തെരുവില്‍ നീ- 
യുരുവിടാ മന്ത്രമായി; 
ഈ മനീഷികള്‍ 
രദമാര്‍ന്ന 
യന്ത്രമായി....! 
യമികള്‍ മറന്നതീ 
മാനിഷാദ; 
നിലാപിറവികള്‍ 
രാവുകള്‍ക്കന്ന്യമാം പോല്‍! 
വേടന്റെയമ്പു തറച്ച പിറാവിനു 
ശലഭപതംഗങ്ങളായിരുന്നു 
കൂടൊഴിയും മരചില്ലകള്‍ക്കോ 
ഈയലുരുകുന്ന മൌനങ്ങളായിയിരുന്നു..! 
റെയിലില്‍ കരിങ്കല്ലു ശയ്യയില്‍ 
വെയില്‍ നീറ്റിയിറ്റും നിണച്ചാലില്‍ 
നഗ്നമാംപെണ്‍മേനിയായ്- 
നിന്റെയിടറുന്ന ജീവതാളം; 
വിധി തന്‍റെ പേലവപ്പാതിയാലീ 
ചിറകറ്റ നേരിന്റെ നാളം..! 
ഇനി ഞാനിതെന്നിലെയെന്നെ 
നിഴല്‍കോര്‍ക്കു- 
മശാന്തതീരങ്ങളില്‍ 
ശലഭസമാധിയായ് 
മഴമേഘമൌനമായ് 
ഋതുഭേദശല്‍ക്കങ്ങളായ്- 
പകല്‍ക്കനവിന്‍ വിരാടരൂപം! 
പിന്നെ,
നിന്നിലെ നിന്നിലേക്കുള്ള പലായന- 
പ്പാതയില്‍ ചിറകറ്റ ഞാന്‍..!! 

......ഷിറാസ് വാടാനപ്പള്ളി.......


Monday, September 16, 2013

ഒരു കവിയുടെ ഓണം..



ഇന്നലെയാണ് കവി തീരുമാനിച്ചത്
ഓണം ആഘോഷിക്കണം..!
സൂപര്‍ മാര്‍കറ്റില്‍ പോയി
സാധനങ്ങള്‍ വാങ്ങിക്കണം..
പൂക്കളത്തിനു പൂവ്
കവിതയെഴുതാന്‍ ഒരു പേന
ഭാവനയില്‍ കരയുന്ന കിളിക്കൊരു കൂട്!!
മുക്കുറ്റിക്കും, തുമ്പക്കും
പേറ്റന്റ് എടുത്തത്‌ അമേരിക്കയാണ് പോലും..
വാങ്ങിയ പേനയില്‍ കവിതയ്ക്ക് മഷിയില്ല..
ഭാവനയിലെ കിളി കൂട്ടിലുറങ്ങില്ലെന്നു..!!!

അങ്ങനെയാണ് കവിക്ക്‌ മനസ്സിലായത്‌
ഓണം ഓര്‍മ്മ കൊണ്ട് നെയ്തെടുക്കണം!
ഹൃദയത്തിന്റെ ചില്ലയില്‍ കെട്ടിയ
ഊഞ്ഞാലയില്‍ മാനം തൊട്ടു വരണം
തലച്ചോറില്‍ നുരക്കുന്ന വര്‍ണ്ണങ്ങള്‍ കൊണ്ട്
പൂക്കളമിടണം..
ബാക്കിയൊക്കെ സ്വപ്നം കൊണ്ട്
തിരിച്ചു പിടിക്കണം..!!

ശേഷം,
സൂപര്‍മാര്‍കറ്റില്‍ വില്പനയ്ക്ക് വെച്ച
ഇന്‍സ്റ്റന്റ് ഓണവുമായി
കവി മരമില്ലാക്കൂട്ടിലേക്ക്!!


...ശുഭം...

Sunday, September 8, 2013

ക(വി?)ഥ എഴുതാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം..


ആലിമുഹമ്മദിന്‍റെ സ്വപ്നവും, ഈ കഥയും
ഒരേ നിമിഷാര്‍ദ്ധത്തില്‍ നിന്നാണ് പിറവിയെടുത്തത്..
അതും ബോധപൂര്‍വ്വമായ ഒരു ശ്രമം തന്നെ,
സമ്മതിച്ചു...
പക്ഷെ അവയുടെ കാലികമായ സ്വത്വം
അനുവാചകരുടെ സാഹചര്യങ്ങള്‍ക്കനുസൃതമായി
മാറ്റങ്ങള്‍ക്കു വിധേയമാണ്..
ആലിമുഹമ്മദിന്‍റെ തലയോട്ടിക്കുള്ളില്‍
സ്തോഭജനകങ്ങളായ ഇമേജുകളായി
സ്വപ്നം സ്ഖലിച്ചുതുടങ്ങിയത്-
(അതുകൊണ്ട് തന്നെ;
ഈ കഥയാരംഭിച്ചതും)- ഇങ്ങനെയായിരുന്നു.....,

അരണ്ട വെളിച്ചം പടര്‍ന്നു കിടന്ന
മരുഭൂമിയിലൂടെ അയാള്‍ നടന്നു..
മണല്‍വിരലുകള്‍ നീട്ടി ഒരു കാറ്റ്
അയാള്‍ പിന്നില്‍ മറന്നിട്ടു പോന്ന
പാദചിഹ്നങ്ങളെ മായ്ച്ചു കൊണ്ടിരുന്നു..
ദിശാബോധം അരണ്ട വെളിച്ചമായി
മനസ്സില്‍ പുരണ്ടത് കൊണ്ടാവണം,
അസ്വസ്ഥമായ കണ്ണുകള്‍
ദൂരെയെവിടെയോ ഉള്ള
'അദൃശ്യ' ദൃശ്യങ്ങളെയാണ് കാണാന്‍ ശ്രമിച്ചത്..!
ബോധപൂര്‍വ്വമായ കാഴ്ച..

വിജനമായ ആ മരുസ്ഥലി പോലെ
സ്വപ്നവും ഊഷരമായിത്തീരുകയാണ്..
ആവിഷ്കാരസ്വാതന്ത്ര്യമെന്നത്
സ്വപ്നത്തെ സംബന്ധിച്ചിടത്തോളം
വെറുമൊരു മിഥ്യയാണ്‌...!
എഴുത്തുകാരന്റെ തൂലികയില്‍ നിന്ന്
അയാളുടെ അനുവാദമില്ലാതെ സ്വയമുതിര്‍ന്ന്
കട്ട പിടിക്കുന്ന അക്ഷരങ്ങളെപ്പോലെ
സ്വപ്നം സ്വയംപര്യാപ്തവുമാണ്...!!
[സ്വപ്നം കാണുന്നവര്‍ക്ക്
സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്
മുന്നോട്ടു പോകാനാവില്ല എന്നര്‍ത്ഥം..
സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണരുകയാണ്
പിന്നെ നമുക്ക് ചെയ്യാനാവുന്ന
ആകെയുള്ള പ്രതിവിധി..!
അതോടെ ആ സ്വപ്നം കൂടി നമുക്ക്
നഷ്ടമാവുകയും ചെയ്യും..!!]
ഇവിടെ കഥയിനിയുമൊരു വഴിത്തിരിവിലേക്ക്
എത്തിചേര്‍ന്നിട്ടില്ലാത്തത് കൊണ്ട്
ആലിമുഹമ്മദിന് ഞെട്ടിയുണരാനുമാകില്ല!
സ്വപ്നം കാണുന്നവന്റെയും,
അതു പിന്തുടരാന്‍ വധിക്കപ്പെട്ടവന്റെയും
സന്നിഗ്ദ്ധതയെക്കുറിച്ച്
ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് മനസ്സിലായോ??

******
ബോധപൂര്‍വ്വമായ ഒരു പിന്‍കുറിപ്പ്:
അയാളൊരു പ്രവാസിയാണ്..!!!!

......ശുഭം.....